ADVERTISEMENT

വിജയ് സേതുപതി മലയാളത്തിൽ അഭിനയിക്കുന്നു എന്ന വാർത്ത കേട്ട് കാത്തിരിക്കുകയാണ് ആരാധകർ. ജയറാം നായകനായ മാർക്കോണി മത്തായി എന്ന ചിത്രത്തിലൂടെയാണ് താരം മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. ചിത്രീകരണത്തിനായി കൊച്ചിയിലെത്തിയ വിജയ് സേതുപതി, തിരക്കഥാകൃത്ത് ജോൺപോൾ സെറ്റിലെത്തിയപ്പോൾ‌ സ്വീകരിച്ചതിനെക്കുറിച്ചുള്ള നിർമാതാവ് ജോളി ജോസഫിന്‍റെ കുറിപ്പ് വൈറലാകുകയാണ്.

 

കുറിപ്പ് വായിക്കാം: ''ഞാൻ ചെയ്യാൻ പോകുന്ന ഒരു പ്രോജക്ടിന്റെ കുറച്ചു സംശയങ്ങൾ തീർക്കാനായിരുന്നു അറിവിന്റെ നിറകുടമായ ജോൺ പോൾ സാറുമായി ഇന്ന് കറങ്ങിയത് . വിശേഷങ്ങൾ പറഞ്ഞു എത്തിയത് എന്റെ പ്രിയ സുഹൃത്തു ലെനിൻ ഭാരതി സംവിധാനം ചെയ്ത '' മെർകു തുടർചി മലൈ '' ( Western Ghats) എന്ന ഗംഭീര തമിഴ് സിനിമയിലും . ആ സിനിമയുടെ നിർമാതാവ് സാക്ഷാൽ മക്കൾ സെൽവൻ വിജയ് സേതുപതിയാണെന്ന് പലർക്കും അറിയില്ല . കഷ്ടപ്പാടിലൂടെ കയറിവന്ന നടൻ , നിർമാതാവ് , കവി , തിരക്കഥാകൃത്ത് , പിന്നണി ഗായകൻ അതിനുമപ്പുറം ഒരു നല്ല മനുഷ്യൻ എന്നറിയപ്പെടുന്ന , തൊട്ടതെല്ലാം പൊന്നാക്കുന്ന അദ്ദേഹം '' മാർക്കോണി മത്തായി '' എന്ന മലയാളം സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. എന്റെ സുഹൃത്തും , മലയാള സിനിമയുടെ സ്വന്തം 'ബാദുഷ'യുമായ , കൺട്രോളർ ബാദുഷയെ വിളിച്ചപ്പോഴാണ് ഇന്നത്തെ ഷൂട്ടിങ് നടക്കുന്നത് ഇടപ്പള്ളിയിൽ ആണെന്നറിഞ്ഞത് .. !!! പിന്നെ സാറിനെയും കൊണ്ട് നേരെ വണ്ടി വിട്ടൂ, ഷൂട്ടിങ് സെറ്റിലേക്ക് ...!!

 

ജോൺ സാർ വന്നതറിഞ്ഞു നിർമാതാവ് സത്യം ഓഡിയോസിന്റെ പ്രേമേട്ടൻ , സംവിധായകൻ സനൽ കളത്തിൽ , കൺട്രോളർ ബാദുഷ , ആർട്ട് ഡയറക്ടർ സാലു കെ. ജോർജ് , ഡാൻസ് മാസ്റ്റർ പ്രസന്ന , പിന്നെ സാറിന്റെ ഒരുപാടു ശിഷ്യമാരും ഓടി വന്നു ... കാറിൽ നിന്നിറങ്ങാൻ സമ്മതിക്കാതെ എല്ലാരും സെൽഫി എടുക്കൽ , കൈ കൊടുക്കൽ , അങ്ങനെ പൂരം .. ഞാൻ ജോൺ സാറിന്റെ ഡ്രൈവർ മാത്രം ഒരുത്തനും എന്നെ മൈൻഡ് ചെയ്തില്ല…ബാദുഷ ഒഴികെ ...!!!

 

വിഷണ്ണനായി ഡ്രൈവർ സീറ്റിലിരിക്കുമ്പോൾ , എന്റെ കാറിന്റെ അടുത്തേക്ക് നടന്നു വരുന്നു വിജയ് സേതുപതി എന്ന സൂപ്പർ സ്റ്റാർ …!!! ഞാൻ ചാടിയിറങ്ങി , എന്നെ കണ്ടയുടനെ വന്നു , '' ഹലോ സർ '' കൂടെ ഒരു ചെറു ചിരി ചേർന്ന കെട്ടിപ്പിടിത്തം , പിന്നെ നേരെ സാർ ഇരുന്ന കാറിന്റെ സൈഡിലേക്ക് പോയ സൂപ്പർസ്റ്റാർ , ജോൺ സാറെന്ന ഗുരുവിൽ ശിഷ്യപെടുന്നത് കണ്ണാലെ കൺകണ്ടു കൺകുളുർത്തു. ..! വെറുതെയല്ല തമിഴ്നാട് മക്കൾ , നിങ്ങളെ മക്കൾസെൽവം ആക്കിയത്ത്. വിജയ് സേതുപതി മനുഷ്യനല്ല , മനുഷ്യരൂപമുള്ള മാലാഖയാണെന്ന് ലെനിൻ ഭാരതി പറഞ്ഞപ്പോൾ ഞാൻ വിശ്വസിച്ചിരുന്നില്ല , പക്ഷേ ഇന്ന് ഓശാന ഞായറാഴ്ച ഞാനൊരു മാലാഖയെ കണ്ടു...!!!''

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com