പതിവു തെറ്റിച്ച് മത്സരിച്ച് വോട്ട് ചെയ്ത് താരങ്ങൾ
Mail This Article
കേരളത്തിലെ തിരഞ്ഞെടുപ്പുകളിൽ സാധാരണ ജനങ്ങൾ സജീവമായി പങ്കെടുക്കാറുണ്ടെങ്കിലും പലപ്പോഴും സിനിമാതാരങ്ങൾ അത്രയ്ക്ക് ആവേശം കാണിക്കാറില്ല. എന്നാൽ പതിവിനു വിപരീതമായി ഇത്തവണ സൂപ്പർസ്റ്റാറുകൾ ഉൾപ്പടെ രാവിലെ തന്നെ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചു. മമ്മൂട്ടിയും മോഹൻലാലുമൊക്കെ പോളിങ് തുടങ്ങി ആദ്യ മണിക്കൂറുകളിൽ തന്നെ വോട്ട് രേഖപ്പെടുത്തി.
ഭാര്യയ്ക്കൊപ്പമാണ് മമ്മൂട്ടി എറണാകുളത്ത് വോട്ട് ചെയ്യാനെത്തിയത്. ബൂത്തിൽ വച്ച് സ്ഥാനാർഥികളായ പി.രാജീവിനെയും ഹൈബി ഇൗഡനെയും താരം കണ്ടു മുട്ടി. രണ്ടു സ്ഥാനാർഥികളെയും ഇടത്തും വലത്തും നിർത്തി മാധ്യമങ്ങളെ കണ്ട താരം എല്ലാവരോടും വോട്ട് ചെയ്യാനഭ്യർഥിച്ചു. വോട്ടിങ് യന്ത്രം കേടായതിനെ തുടർന്ന് ഒരു മണിക്കൂർ ക്യൂവിൽ കാത്തുനിന്ന ശേഷമാണ് മോഹൻലാൽ വോട്ടു ചെയ്തത്. തിരുവനന്തപുത്തെ വിടിനു സമീപത്തുള്ള മുടവൻമുകൾ സ്കൂളിലാണ് മോഹൻലാൽ വോട്ടു ചെയ്തത്. തന്റെ ബൂത്തിലെ ആദ്യ വോട്ടാണ് ടൊവീനോ തോമസ് രേഖപ്പെടുത്തിയത്. ചാലക്കുടി മണ്ഡലത്തിലെ വോട്ടറാണ് ടൊവീനോ. അച്ഛനൊപ്പം എത്തിയാണ് ഫഹദ് തന്റെ വോട്ട് രേഖപ്പെടുത്തിയത്.
അപർണ ബാലമുരളി, മണികണ്ഠൻ ആചാരി രഞ്ജിത്ത് തുടങ്ങി നിരവധി ചലച്ചിത്രപ്രവർത്തകർ തങ്ങളുടെ വോട്ട് രാവിലെ തന്നെ രേഖപ്പെടുത്തി. ഇനിയുള്ള മണിക്കൂറുകളിലും കൂടുതൽ താരങ്ങൾ വോട്ട് ചെയ്തേക്കുമെന്നാണ് കരുതപ്പെടുന്നത്.