ADVERTISEMENT

കരുത്തുറ്റ കഥാപാത്രങ്ങളിലൂടെയും ആർജവമുള്ള നിലപാടുകളിലൂടെയും മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ഈയടുത്ത കാലത്ത് സമൂഹമാധ്യമങ്ങളിൽ ഇത്രയധികം ആക്രമിക്കപ്പെട്ട മറ്റൊരു നടിയില്ല. 'ഫെമിനിച്ചി' എന്നൊക്കെ വിളിച്ചായിരുന്നു സമൂഹമാധ്യമങ്ങളിൽ പാർവതിക്കെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നത്. തന്നെ വിമർശിക്കാൻ ഉപയോഗിച്ച ആ വാക്ക് സ്വന്തം ബാഗിൽ തുന്നിച്ചേർത്താണ് പാർവതിയുടെ ഇപ്പോഴത്തെ കറക്കങ്ങൾ. മഴവിൽ മനോരമയുടെ 'വാട്ട്സ് ഇൻ മൈ ബാഗ്' എന്ന പ്രത്യേക പരിപാടിയിൽ പങ്കെടുത്തുകൊണ്ട്, ഫെമിനിച്ചി എന്ന വാക്ക് ആലേഖനം ചെയ്ത ബാഗിനുള്ളിൽ എന്താണെന്ന് താരം വെളിപ്പെടുത്തി. 

 

'ഫെമിനിച്ചിയുടെ ബാഗ് തുറക്കാൻ പോവാണ്', എന്ന ആമുഖത്തോടെയാണ് പാർവതി സംസാരിച്ചു തുടങ്ങിയത്. ബാഗിൽ നിന്നു ആദ്യം പുറത്തെടുത്തത് ഒരു നോട്ടുബുക്കായിരുന്നു. 'ഇതിന്റെ പേര് ഒബ്സെർവേഴ്സ് നോട്ടുബുക്ക്. ഒരു നടിക്ക് ഉണ്ടാകേണ്ടതാണെന്ന് ഞാൻ വിശ്വസിക്കുന്നു,' എന്നാണ് തന്റെ നോട്ടുബുക്കിനെ പരിചയപ്പെടുത്തിക്കൊണ്ട് പാർവതി പറഞ്ഞത്. പല രഹസ്യങ്ങളും അതിലുണ്ടെന്നും താരം കൂട്ടിച്ചേർത്തു. 

 

എപ്പോഴും ബാഗിൽ സൂക്ഷിക്കുന്ന സിദ്ധാവടകവും താരം പരിചയപ്പെടുത്തി. താൻ എപ്പോഴും സംസാരിക്കുന്നതുകൊണ്ട് ഇത് തന്റെ തൊണ്ടയ്ക്ക് വളരെ അവശ്യമാണെന്ന് പാർവതി വ്യക്തമാക്കി. ഹെയർ ക്രീം, ഭൂട്ടാൻ യാത്രയിൽ വാങ്ങിയ പഴ്സ്, ലിപ് ബാം തുടങ്ങി ബാഗിനുള്ളിൽ എപ്പോഴും കൊണ്ടു നടക്കുന്ന മറ്റു വസ്തുക്കളും പാർവതി പരിചയപ്പെടുത്തി. ഇവയിൽ തീരെ ഒഴിവാക്കാൻ കഴിയാത്ത മൂന്നു വസ്തുക്കൾ ഏതെല്ലാമെന്ന ചോദ്യത്തിന് പഴ്സും, ഇയർ ഫോണും മൊബൈലും എന്നായിരുന്നു പാർവതിയുടെ മറുപടി. 

 

പാർവതി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഉയരെ ഏപ്രിൽ അവസാനവാരം പ്രദർശനത്തിനെത്തും. ചിത്രത്തിലെ ട്രെയിലറിനും ഗാനങ്ങൾക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആശിഖ് അബു സംവിധാനം ചെയ്യുന്ന വൈറസിലും ഒരു പ്രധാന കഥാപാത്രത്തെ പാർവതി അവതരിപ്പിക്കുന്നുണ്ട്.  പൃഥ്വിരാജിനും നസ്രിയക്കും ഒപ്പം അഭിനയിച്ച കൂടെ എന്ന ചിത്രത്തിലാണ് പാർവതി ഏറ്റവും ഒടുവിൽ പ്രത്യക്ഷപ്പെട്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com