ADVERTISEMENT

മലയാള സിനിമ കഴിഞ്ഞ വർഷം കണ്ട അപ്രതീക്ഷിത ഹിറ്റ് ആയിരുന്നു ജോജു ജോർജ് കേന്ദ്രകഥാപാത്രമായെത്തിയ ജോസഫ് എന്ന ചിത്രം. ആ ചിത്രത്തിന്റെ താങ്ക്സ് കാർഡിൽ രമേഷ് പിഷാരടിയുടെ പേരിന് അടുത്തു തന്നെ കുഞ്ചാക്കോ ബോബന്റെ ഭാര്യ പ്രിയയുടെ പേരുമുണ്ട്. പ്രത്യക്ഷത്തിൽ നോക്കിയാൽ ചിത്രവുമായി ഒരു ബന്ധവുമില്ലാത്ത പ്രിയയുടെ പേര് എങ്ങനെ അവിടെ വന്നെന്ന് ജോസഫിന്റെ വിജയാഘോഷവേളയിൽ പിഷാരടി കാണികളോടു പറഞ്ഞു. 

 

പിഷാരടിയുടെ വാക്കുകൾ- "പ്രിയയും ഞാനുമാണ് ജോജുവിന്റെ ടെൻഷൻ ഇറക്കി വയ്ക്കുന്ന രണ്ടു സ്ഥലങ്ങൾ. രാത്രി ഒരു മണി, രണ്ടു മണിക്കൊക്കെ ജോജു വിളിക്കും. 'മഴയാടോ, എന്താ ചെയ്യാന്ന് അറിയില്ല' എന്നൊക്കെ പറഞ്ഞ് ടെൻഷൻ അടിപ്പിക്കും. ജോസഫ് എന്ന സിനിമ നടക്കുന്ന സമയത്ത് പ്രിയ ഗർഭിണിയാണ്. 'അധികം ടെൻഷനൊന്നും അടിക്കരുത്. ഇനിയുള്ള മൂന്നു നാലു മാസം ശ്രദ്ധിക്കണം' എന്നൊക്കെ ഡോക്ടർ പറഞ്ഞതിന്റെ പിറ്റേന്നാണ് ജോസഫിന്റെ ഷൂട്ട് തുടങ്ങുന്നത്. രാത്രി 11 മണി ആവുമ്പോൾ ജോജു വിളിക്കും, എന്നിട്ടു പറയും– വെട്ടിതുണ്ടമാക്കി ചീഞ്ഞളിഞ്ഞു കിടക്കുന്ന ജ‍ഡം കാണുന്ന ഒരു രംഗമുണ്ട്. അതെങ്ങനെയിരിക്കും എന്നൊക്കെ. അങ്ങനെ കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ചാക്കോച്ചൻ വിളിച്ച് കാര്യം പറഞ്ഞു. രാത്രി 12 മണിക്ക് പ്രിയയെ വിളിച്ച് ഓരോ കാര്യങ്ങൾ പറഞ്ഞിട്ട് പ്രിയ ഇവിടെ ഉറക്കമില്ലാതെ ഇരിക്കുകയാണെന്ന്. സത്യത്തിൽ ജോസഫ് എന്ന സിനിമയ്ക്കു വേണ്ടി ഏറ്റവും കൂടുതൽ ടെൻഷൻ അടിച്ചത് പ്രിയയാണ്. അതുകൊണ്ടാണ്, പ്രിയയുടെ പേര് താങ്ക്സ് കാർഡിൽ വച്ചിരിക്കുന്നത്."

 

ജോസഫിന്റെ വിജയത്തിന്റെ സന്തോഷം പങ്കു വയ്ക്കുന്ന ഫലകം പ്രിയക്കു വേണ്ടി കുഞ്ചാക്കോ ബോബൻ ഏറ്റു വാങ്ങി. അതോടൊപ്പം, ജോജുവുമായുള്ള സൗഹൃദത്തിന്റെ കഥകളും കുഞ്ചാക്കോ ബോബൻ ചടങ്ങിൽ പങ്കു വച്ചു. ഒരു ഓട്ടോറിക്ഷയിൽ തന്റെ വണ്ടിയെ ചെയ്സ് ചെയ്തു വന്നപ്പോഴാണ് ജോജുവിനെ ആദ്യം കാണുന്നതെന്ന് കുഞ്ചാക്കോ ബോബൻ പറഞ്ഞു. ചെയ്സ് ചെയ്തു വന്ന് ആംഗ്യഭാഷയിൽ  കൊള്ളാമെന്നു പറഞ്ഞ ജോജുവിനെ താനിപ്പോഴും ഓർക്കുന്നുവെന്ന് താരം കൂട്ടിച്ചേർത്തു. ചാക്കോച്ചന്റെ ഡാൻസ് സൂപ്പറാണെന്നാണ് ആക്ഷൻ കാണിച്ചു പറഞ്ഞതാണെന്ന് ജോജു അന്നത്തെ ആക്ഷൻ കഥയ്ക്ക് വിശദീകരണം നൽകി. അന്നു മുതൽ ഇന്നു വരെ ചാക്കോച്ചൻ എപ്പോഴും പിന്തുണ നൽകിയിട്ടുണ്ടെന്ന് ജോജു പറഞ്ഞു. എന്തിന്, കാശു വരെ കടം തന്നിട്ടുണ്ടെന്ന് ജോജു പൊട്ടിച്ചിരിയോടെ പങ്കു വച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com