‘സോഹൻലാലും’, ഇക്കയുടെ ശകടവും; വിവാദരംഗത്തിന്റെ പൂർണരൂപം പുറത്ത്
Mail This Article
മമ്മൂട്ടി ആരാധികയുടെ കഥ പറയുന്ന ചിത്രം 'ഇക്കയുടെ ശകടം' എന്ന സിനിമയുടെ ടീസർ വിവാദമായ സാഹചര്യത്തിൽ അതേ രംഗത്തിന്റെ പൂർണരൂപം അപ്‍ലോഡ് ചെയ്ത് അണിയറപ്രവർത്തകർ. ഒരു നടനെയും ആക്ഷേപിച്ചിട്ടില്ലെന്നും ചില സിനിമകളെ വിമർശിക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും അണിയറപ്രവർത്തകർ പറയുന്നു. ഒപ്പം ടീസറിലുള്ള വിവാദ രംഗത്തിന്റെ പൂർണരൂപവും പുറത്തുവിട്ടു.
ടീസറിന് പിന്നാലെ ചിത്രത്തെയും സംവിധായകനെയും തുണച്ച് നിരവധി പേരെത്തി. പൂർണ വിഡിയോ കണ്ടതോടെ തെറ്റിധാരണ മാറിയെന്നാണ് ഭൂരിഭാഗം കമന്റുകളും.
അണിയറപ്രവർത്തകരുടെ കുറിപ്പ് വായിക്കാം–‘വിവാദങ്ങൾ ഇവിടെ മതിയാക്കാം. വിവാദമായ സീനിന്റെ പൂർണരൂപം താഴെ ഉടനെ അപ്‌ലോഡ് ചെയ്യുന്നതാണ്. ഒരു നടനെയും ആക്ഷേപിക്കാൻ ഞങ്ങൾ മുതിർന്നിട്ടില്ല. സ്പൂഫ് ജോണർ ഉള്ളതുകൊണ്ട് ചില സിനിമകളെ വിമർശിച്ചിട്ടുണ്ട്. ഇത് വിവാദമാക്കാൻ ചിലർ ശ്രമിക്കുന്നു. കാരണം ഇതിൽ പ്രതിപാതിക്കുന്നത് അവരെ പറ്റിയാണ്. ഇന്നലെ ഞങ്ങൾ കേട്ട തെറി വിളികൾക്ക് ഞങ്ങൾക്ക് പരാതിയില്ല. കാരണം സത്യവും വെളിച്ചവും ഒരുപ്പോലെയാണ്. മറച്ചു പിടിക്കാം.. വളച്ചൊടിക്കാം.. പക്ഷെ ഒരുനാൾ ഒരിടത് അത് പുറത്ത് വരും. തെറ്റിധാരണകൾ നമ്മുക്ക് മാറ്റാം.’
മോഹൻലാൽ ആരാധികയായി മഞ്ജു വാരിയർ എത്തിയ സാജിദ് യഹിയ സംവിധാനം ചെയ്ത 'മോഹൻലാൽ' എന്ന ചിത്രത്തിന് പിന്നാലെയാണ് ‘ഇക്കയുടെ ശകടം’ എന്ന സിനിമ ഒരു കൂട്ടം തുടക്കക്കാര്‍ പ്രഖ്യാപിച്ചത്.
നവാഗതനായ പ്രിൻസ് അവറാച്ചൻ ആണ് സംവിധാനം. ‘മോഹന്‍ലാല്‍’ ചിത്രത്തിലെ ഡയലോഗുകളെ പരിഹസിക്കുന്ന തരത്തിലുള്ള സംഭാഷണങ്ങള്‍ ഉൾപ്പെടുത്തിയായിരുന്നു ഇക്കയുടെ ശകടത്തിന്റെ ടീസർ എന്നായിരുന്നു വിമിർശനം.
ഇതിനെതിരെ സംവിധായകൻ സാജിദ് യഹിയയും രംഗത്തെത്തിയിരുന്നു. മോഹൻലാൽ നായകനായ ലൂസിഫറിലെ ഡയലോഗാണ് മറുപടിയായി സാജിദ് കുറിച്ചത്.