ചാക്ക് ചുമന്ന് ടൊവീനോ; കൂട്ടിന് ജോജുവും; താരങ്ങൾ നിലമ്പൂരിൽ
Mail This Article
നടൻ ടൊവിനോ തോമസിന്റെ വീട്ടിൽ ആരംഭിച്ച കലക്‌ഷൻ സെന്ററിൽ നിന്ന് ഒരു ലോറി സാധനങ്ങൾ മലപ്പുറം നിലമ്പൂരിൽ ക്യാംപുകളിൽ കഴിയുന്നവർക്കായി കൊണ്ടുപോയി. ലോറിയിൽ സാധനങ്ങൾ കയറ്റുന്നതിനായി ടൊവിനോയും സിനിമാതാരം ജോജു ജോർജും ഉണ്ടായിരുന്നു. ഇരുവരും നിലമ്പൂരിലേക്കു പോയ സംഘത്തിനൊപ്പമുണ്ട്. കഴിഞ്ഞ പ്രളയത്തിലും ടൊവിനോ ദുരിതാശ്വാസപ്രവർത്തനങ്ങൾക്ക് ഇറങ്ങിയിരുന്നു.
ഫെയ്സ്ബുക്ക് കൂട്ടായ്മയായ ജിഎന്‍പിസി (ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും) മൂന്ന് ലോഡ് അവശ്യ സാധനങ്ങള്‍ നിലമ്പൂരിലെത്തിച്ചു. ഗ്രൂപ്പ് അഡ്മിന്‍ അജിത്ത്, നടന്‍ ജോജു ജോര്‍ജ് എന്നിവരുടെ നേതൃത്വത്തിലാണ് സാധനങ്ങള്‍ എത്തിച്ചത്. ഭക്ഷണസാമഗ്രികളും വസ്ത്രങ്ങളും മരുന്നുകളും നിറച്ച മൂന്ന ലോഡുകളാണ് ജിഎന്‍പിസി ഗ്രൂപ്പ് അംഗങ്ങള്‍ ദുരിതബാധിതര്‍ക്കായി സമാഹരിച്ച് എത്തിക്കുന്നത്.
കൊച്ചിയിലും കോട്ടയത്തും ഒരുക്കിയ കലക്‌ഷന്‍ സെന്‍ററുകള്‍ ജിഎന്‍പിസി സാധനങ്ങള്‍ ശേഖരിച്ചത്. വിവിധ ജില്ലകളില്‍നിന്ന് സഹായം ലഭിച്ചു. വിഭവസമാഹരണത്തിന് ജോജു ജോര്‍ജും നടന്‍ ബിനീഷ് ബാസ്റ്റിനും നേതൃത്വം നല്‍കി.
തിരക്കഥാകൃത്ത് മുഹ്‌സിന്‍ പരാരിയുടെ നേതൃത്വത്തിലുള്ള സംഘം വീടുകള്‍ വൃത്തിയാക്കാന്‍ മുന്നിട്ടിറങ്ങി. സംവിധായകൻ സക്കരിയയും ഒപ്പമുണ്ട്.
ഇന്നസന്റിന്റെ പെൻഷൻ തുക ദുരിതാശ്വാസ നിധിയിലേക്ക്
തന്റെ ഒരു വർഷത്തെ പെൻഷൻ തുകയായ 3 ലക്ഷം രൂപ മുൻ എംപി ഇന്നസന്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നൽകി. ദുരിതാശ്വാസ നിധിക്കെതിരെ നടക്കുന്ന കുപ്രചാരണം ചെറുക്കേണ്ടത് ഓരോ മലയാളിയുടെയും കടമയാണെന്ന് ഇന്നസന്റ് പറഞ്ഞു. മുൻപും 3 ലക്ഷം രൂപ അദ്ദേഹം ദുരിതാശ്വാസത്തിനായി നൽകിയിരുന്നു.