ADVERTISEMENT

വിജയ്-അറ്റ്‌ലി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ ചിത്രം ബിഗിലിന്റെ ചിത്രീകരണം പൂര്‍ത്തിയായി. ഷൂട്ടിങ് തീര്‍ന്നതിന്റെ സന്തോഷത്തില്‍ അണിയറ പ്രവര്‍ത്തകരും അഭിനേതാക്കളും അടങ്ങുന്ന 400 പേരോളം വരുന്ന സംഘത്തിന് സ്വര്‍ണമോതിരം സമ്മാനിച്ചിരിക്കുകയാണ് വിജയ്.

താരത്തിന്റെ പക്കല്‍നിന്നു സമ്മാനം ലഭിച്ചതിലുള്ള സന്തോഷം ബിഗില്‍ ടീം പങ്കുവച്ചു. എല്ലാ മോതിരത്തിലും ബിഗില്‍ എന്നു കുറിച്ചിട്ടുണ്ട്. ജേക്കബ്ബിന്റെ സ്വര്‍ഗ്ഗരാജ്യം, പൈപ്പിൻ ചുവട്ടിലെ പ്രണയം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടി റീബ ജോണും ‍ചിത്രത്തിലൊരു പ്രധാനവേഷം ചെയ്യുന്നുണ്ട്. വിജയ് സമ്മാനമായി നൽകിയ മോതിരം അണിഞ്ഞുള്ള ചിത്രം നടി ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു.

‘ജീവിതത്തിലെ മറക്കാനാകാത്ത അനുഭവമായിരുന്നു ബിഗിൽ സിനിമയുടെ ചിത്രീകരണം. ഇത്ര വലിയൊരു സിനിമയുടെ ഭാഗമാകാൻ സാധിക്കുമെന്ന് ഒരിക്കലും ഓർത്തിരുന്നില്ല. എളുപ്പമുള്ളൊരു പണിയായിരുന്നില്ല ബിഗിൽ സിനിമയുടെ ചിത്രീകരണ നാളുകൾ. പക്ഷേ മികച്ചതു തന്നെയായിരുന്നു. ഒരുപാട് പഠിച്ചു, എന്നിൽ തന്നെ അത് മാറ്റങ്ങളുണ്ടാക്കി. ഈ യാത്രയുടെ ഭാഗമാകാന്‍ കഴിഞ്ഞതിൽ അഭിമാനിക്കുന്നു. ഈ മോതിരം നൽകിയത് ദളപതി വിജയ് സാറിനോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.’–റീബ കുറിച്ചു.

സിനിമയുടെ പോസ്റ്റ് പ്രൊഡക്‌ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. സിനിമയ്ക്കു പിറകില്‍ അഹോരാത്രം പ്രവര്‍ത്തിച്ചവര്‍ക്കുള്ള സമ്മാനമാണ് സ്വർണ മോതിരമെന്നും പ്രശസ്തിക്കും പ്രചാരണത്തിനും വേണ്ടി ചെയ്യുന്നതല്ലെന്നും സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു.

നയന്‍താരയാണ് ചിത്രത്തിലെ നായിക. സ്‌പോര്‍ട്‌സ് ത്രില്ലറായി എത്തുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് എ.ആര്‍. റഹ്മാനാണ്. വിജയ് ഇരട്ട ഗെറ്റപ്പിലെത്തുന്നു. കതിര്‍, ജാക്കി ഷ്റോഫ്, വിവേക്, ഡാനിയേല്‍ ബാലാജി, യോഗി ബാബു, വര്‍ഷ ബൊലമ്മ എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. ദീപാവലിക്ക് ചിത്രം പ്രദര്‍ശനത്തിനെത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com