‘ടൊവീനോയുടെ രക്തത്തിലുണ്ട് സഹായമനോഭാവം, ജോജുവും അങ്ങനെ തന്നെ’
Mail This Article
സഹായിക്കാനുള്ള മനസ് എപ്പോഴും കൂടെ കൊണ്ടുനടക്കുന്ന വ്യക്തിയാണ് ടൊവീനോയെന്ന് ടിനി ടോം. ടൊവിനോയുടെയും ജോജുവിന്റെയും രക്തത്തില്‍ സംഘടനാപാരമ്പര്യം ഉണ്ടെന്നും അത് േനരിട്ട് ബോധ്യപ്പെട്ടിട്ടുള്ള ആളാണ് താനെന്നും ടിനി ടോം പറഞ്ഞു.
‘കാനഡയില്‍ ബോട്ടില്‍ പോയിക്കൊണ്ടിരിക്കുമ്പോള്‍ ജോജുവിന്റെ കൂളിങ് ഗ്ലാസ് കടലില്‍പ്പോയി. ഉടൻ തന്നെ കടലിലേയ്ക്കു എടുത്ത് ചാടി ടൊവിനോ അതെടുത്ത് കൊടുത്തു. എത്ര പേര്‍ക്ക് ഇങ്ങനെ തോന്നും. അതവന്റെ ജീനാണ്, അവന്റെ രക്തത്തിലുള്ളതാണ് ഈ സഹായമനോഭാവം. സിനിമ പ്രമോട്ട് ചെയ്യുതിന് വേണ്ടിയല്ല ചെയ്യുന്നത്. അവന്‍ എവിടെയാണെങ്കിലും അത് ചെയ്തിരിക്കും.’–ടിനി ടോം പറഞ്ഞു.
‘കൈയിൽ പത്തു പൈസ ഇല്ലാത്ത സമയത്തും 100 രൂപ കൈയ്യിലുണ്ടെങ്കില്‍ 110 രൂപയ്ക്ക് ഭക്ഷണം മേടിച്ച് തരുന്നയാളാണ് ജോജു. ഇവരുടെ കാരക്ടറിനെക്കുറിച്ച് ഞങ്ങൾക്ക് അറിയാം. സിനിമാപ്രമോഷന് വേണ്ടിയല്ല ഒരാളും ഇറങ്ങുന്നത്.’ ടിനി ടോ പറയുന്നു.
‘നന്മ ചെയ്യണമെങ്കിൽ സംഘടനകളൊന്നും വേണമെന്നില്ല. ഒറ്റയ്ക്കും ചെയ്യാം. കഴിഞ്ഞ വെള്ളപ്പൊക്കത്തില്‍ രണ്ട് ലക്ഷം രൂപ പ്രളയസംഭാവനയായി നൽകിയ ആളാണ് ധർമജൻ. ആ പ്രളയത്തിൽ അവന്റെ വീടും മുങ്ങിയിരുന്നു.’–ടിനി ടോം വ്യക്തമാക്കി.
തിരുവനന്തപുരം മുതൽ എറണാകുളം വരെ സ്വന്തം കാറിൽ സഞ്ചരിച്ചു പ്രളയബാധിതർക്കായി സാമഗ്രികൾ സ്വരൂപിച്ച് ടിനി ടോമും ഇതിൽ മാതൃകയായിരുന്നു. തിരുവനന്തപുരം പട്ടത്ത് നിന്ന് ശശി തരൂർ എംപി തുടക്കം കുറിച്ച ടിനിയുടെ യാത്ര രാത്രി എട്ടിന് എറണാകുളത്തെത്തിയപ്പോൾ സ്വന്തം എസ്‌യുവി നിറഞ്ഞതിനാൽ മറ്റ് രണ്ട് മിനി ലോറികൾ കൂടി പിടിച്ചാണ് സാമഗ്രികൾ കലക്‌ഷൻ െസന്ററിൽ എത്തിച്ചത്. ദുരിതാശ്വാസ യജ്ഞത്തിനിറങ്ങുന്ന കാര്യം ഫെയ്സ്ബുക്ക് വിഡിയോയിലൂടെ പങ്കുവച്ചാണ് ടിനി യാത്ര തുടങ്ങിയത്.
അപ്രതീക്ഷിതമായെത്തിയ പ്രളയത്തിന് മുന്നില്‍ കേരളം ഒന്നടങ്കം വിറുങ്ങലിച്ച് നിന്നപ്പോള്‍ സഹായിക്കാനായി സിനിമാലോകവും മുന്നിട്ടിറങ്ങിയിരുന്നു. തിരക്കുകളെല്ലാം മാറ്റിവെച്ച് താരങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമാവുകയായിരുന്നു. താരങ്ങളുടെ പേജുകളിലൂടെ പങ്കുവെക്കുന്ന പോസ്റ്റുകള്‍ക്ക് വളരെ പെട്ടെന്നായിരുന്നു പ്രതികരണങ്ങള്‍ ലഭിച്ചത്. തങ്ങളാല്‍ക്കഴിയാവുന്ന സഹായവുമായാണ് ഓരോ താരവും എത്തിയത്. ക്യാംപുകളിലേക്ക് നേരിട്ടെത്തിയും താരങ്ങള്‍ പ്രളയബാധിതരെ ആശ്വസിപ്പിച്ചിരുന്നു. താരപരിവേഷമില്ലാതെ സാധാരണക്കാരായാണ് എല്ലാവരും ഇടപെട്ടത്.