എല്ലാവരും സുരക്ഷിതരാണ്, സിനിമയും: ഹിമാചലിൽ നിന്ന് സനൽ കുമാർ ശശിധരൻ
Mail This Article
ഹിമാചൽ പ്രദേശിൽ സുരക്ഷിതരാണെന്ന് അറിയിച്ച് സംവിധായകൻ സനൽ കുമാർ ശശിധരൻ. ഹിമാചലിൽ നിന്നെടുത്ത സെൽഫിക്കും വിഡിയോ ലൈവിനുമൊപ്പവുമാണ് സംവിധായകന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.
"എല്ലാവരും സുരക്ഷിതരാണ്.. സിനിമയും... അന്വേഷണങ്ങൾക്കും പരിഗണനകൾക്കും നന്ദി.." എന്ന അടിക്കുറിപ്പോടെയാണ് സനൽ കുമാർ സെൽഫി പങ്കുവച്ചത്. പിന്നീട് ഷൂട്ടിങ് സംഘത്തോടൊപ്പമുള്ള വിഡിയോയും സംവിധായകൻ ഷെയർ ചെയ്തു. സനൽ കുമാറും സംഘവും സുരക്ഷിതരാണെന്ന വിവരം സന്തോഷത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. വലിയ ആശ്വാസം നൽകുന്ന വിവരം ആണിതെന്നും ചിത്രങ്ങൾക്കു താഴെ ആരാധകർ കുറിച്ചു.
കഴിഞ്ഞ ദിവസം സിനിമാ ചിത്രീകരണത്തിനായി എത്തിയപ്പോഴാണ് മഞ്ജു വാരിയറും സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരനും ഉള്‍പ്പെടെയുള്ളവര്‍ ഹിമാചല്‍ പ്രദേശിലെ പ്രളയത്തില്‍ കുടുങ്ങിയത്. പുറത്തേക്ക് ഫോണ്‍ വിളിക്കാന്‍ പോലും മാര്‍ഗമില്ലാതെ ഭക്ഷണം പോലും കിട്ടാത്ത സ്ഥിതിയിലായിരുന്നു ഇവര്‍. മണാലിയില്‍നിന്ന് 100 കിലോ മീറ്ററകലെയാണ് ചത്രു.
മഞ്ജു വാരിയറുടെ സഹോദരൻ മധു വാരിയറാണ് ഷൂട്ടിങ് സംഘം ഹിമാചലിൽ കുടുങ്ങിയെന്ന വിവരം മാധ്യമങ്ങളെ അറിയിച്ചത്. തുടർന്ന്, ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ ആരംഭിക്കുകയായിരുന്നു. സംഘത്തിലുള്ള എല്ലാവരെയും സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുമെന്ന് ലാഹോൽ സ്പിതി ഡപ്യൂട്ടി പൊലീസ് കമ്മിഷണർ കെ.കെ. സറോച്ച് അറിയിച്ചു.