ADVERTISEMENT

വലിയ ടെൻഷനില്ലാതെ ചെയ്ത സിനിമയാണ് ഉയരെ എന്ന് നടൻ ആസിഫ് അലി. ഗോവിന്ദ് എന്ന കഥാപാത്രത്തെപ്പോലുള്ള ഒരുപാട് കാമുകന്മാരെ അറിയാം. കഥ കേട്ടപ്പോൾ തന്നെ ഇത് ഞാൻ ചെയ്തോളാം എന്ന് പറഞ്ഞു. മനോരമ ന്യൂസിന്റെ 'ആസിഫിന്റെ പത്താം ഓണം' എന്ന പ്രത്യേക പരിപാടിയിലാണ് ആസിഫ് മനസ്സുതുറന്നത്. 

 

Asif Ali Chat Show

‘ബോബിയും സഞ്ജയും മനു അശോകനും ചേർന്നെടുത്ത റിസ്കാണ് ഗോവിന്ദിനെ എന്നെ ഏൽപ്പിച്ചത്. ബോബി സഞ്ജയ്ക്കൊപ്പം നിർണായകം എന്ന സിനിമ ചെയ്തിട്ടുണ്ട്. അവർ വിളിക്കുമ്പോൾ തന്നെ അറിയാം, നല്ലൊരു സിനിമ ആയിരിക്കുമെന്ന്. ആ ആത്മവിശ്വാസമുണ്ടായിരുന്നു. തിരക്കഥ കേട്ടപ്പോൾ തന്നെ ഞാൻ പറഞ്ഞു, ''ഈ കഥാപാത്രം ഞാൻ തന്നെ ചെയ്തോളാം, ഇതുപോലുള്ള ഒരുപാട് കാമുകന്മാരെ എനിക്ക് നന്നായി അറിയാം'' എന്ന്. ’

 

‘പനമ്പിള്ളി നഗറിലുള്ള ഒരു കോഫി ഷോപ്പിൽ വെച്ചാണ് കഥ കേൾക്കുന്നത്. ഞാനും പാർവതിയും നേരത്തെ സുഹൃത്തുക്കളാണ്. പക്ഷേ ഫോണ്‍ വഴി ബന്ധങ്ങൾ സൂക്ഷിക്കുന്ന പതിവില്ല.  കഥ കേട്ട് തിരിച്ചുപോകും വഴി ഞാൻ പാർവതിയെ വിളിച്ചു. ഭാഗ്യത്തിന് പാർവതി വേറാരോടോ സംസാരിക്കുകയായിരുന്നു. തുടർച്ചയായി നാല് തവണ വിളിച്ചപ്പോഴും കോൾ വെയിറ്റിങ്. അപ്പോൾ തന്നെ പാർവതി തിരിച്ചുവിളിച്ച് 'ആസിഫ്, എന്തുപറ്റി' എന്ന് ചോദിച്ചു. 'എന്റെ കോൾ കണ്ടില്ലേ' എന്നുചോദിച്ചു ഞാൻ. 'ഞാൻ മറ്റൊരു കോളിലായിരുന്നു' എന്ന് പാർവതി. 'എന്റെ ഫോൺ കണ്ടിട്ട് എന്താ എടുക്കാത്തത്' എന്ന് ചോദിച്ച് ഞാൻ ചൂടായി. പാർവതി ആകെ ടെൻഷനടിച്ചു. എനിക്ക് വട്ടാണോ എന്ന് വിചാരിച്ചിട്ടുണ്ടാകണം. ഗോവിന്ദിന് മുന്നോടിയായുള്ള ഒരു പരീക്ഷണമായിരുന്നു അത്.’ 

 

‘അത്ര ഭീകരമായെങ്കിലും ഒരുകാലത്ത് എന്റെ ഉള്ളിലും ഒരു ഗോവിന്ദ് ഉണ്ടായിരുന്നു. എല്ലാവരുടെ ഉള്ളിലുമുണ്ട്. അതുകൊണ്ട് തന്നെ വലിയ കഷ്ടപ്പാടില്ലാതെ, ടെൻഷനില്ലാതെ ചെയ്തൊരു സിനിമയാണ് ഉയരെ. പണ്ടൊക്കെ കാമുകിയുമായി സംസാരിച്ചുകഴിഞ്ഞാലും വാട്സ്ആപ്പിൽ 'ലാസ്റ്റ് സീൻ' നോക്കാറുണ്ടായിരുന്നു. തുറന്നുസമ്മതിക്കുകയാണ് ഞാൻ. പക്ഷേ ഇപ്പോ എല്ലാം മാറി. കുറെക്കൂടി പക്വത വന്നു.’

 

‘ഉയരെയുടെ പ്രമോഷൻ ചടങ്ങുകളിൽ നിന്ന് ഞാൻ മനഃപൂർവ്വം മാറിനിൽക്കുകയായിരുന്നു. എത്ര പേർ അത് ശ്രദ്ധിച്ചു എന്നറിയില്ല. അത് ഗോവിന്ദ് എന്ന കഥാപാത്രം കാരണമാണ്. ഒരുഘട്ടത്തിൽ പോലും എനിക്ക് ഗോവിന്ദിനെ ന്യായീകരിക്കാൻ കഴിയില്ല. സോഷ്യൽ മീഡിയയിലുൾപ്പെടെ ഗോവിന്ദിനെ ന്യായീകരിച്ചുകൊണ്ടുള്ള വാദങ്ങൾ ശ്രദ്ധയിൽപ്പെട്ടിരുന്നു. അതിനെ പ്രോത്സാഹിപ്പിക്കാതിരിക്കാൻ കൂടി വേണ്ടിയാണ് ഞാൻ ചടങ്ങുകളിൽ നിന്ന് മാറി നിന്നത്.’–ആസിഫ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com