‘മലയാളം കണ്ട ഏറ്റവും മോശപ്പെട്ട പടത്തിന്റെ മോശപ്പെട്ട ട്രെയിലര്‍’
Mail This Article
‘മലയാളം കണ്ട ഏറ്റവും മോശപ്പെട്ട പടത്തിന്റെ മോശപ്പെട്ട ട്രെയിലര്‍’ എന്ന ടാഗ്ലൈനോടെ എത്തുകയാണ് 'വട്ടമേശ സമ്മേളനം' എന്ന ചിത്രത്തിന്റെ ട്രെയിലർ. ഹോംലി മീല്‍സ്, ബെന്‍ എന്നീ ചിത്രങ്ങളൊരുക്കിയ വിപിന്‍ ആറ്റ്ലിയാണ് ആക്ഷേപ ഹാസ്യരൂപത്തിലുള്ള വട്ടമേശ സമ്മേളനം എന്ന ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. എട്ട് യുവ സംവിധായകരുടെ എട്ട് ചെറുചിത്രങ്ങളടങ്ങുന്ന ആന്തോളജി രീതിയിലുള്ള ചിത്രമാണ് 'വട്ടമേശസമ്മേളനം'. എട്ട് ചിത്രങ്ങളിലെയും രംഗങ്ങള്‍ വച്ചുകൊണ്ടാണ് ട്രെയിലര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കിയിരിക്കുന്നത്.
‘ഡുനോട്ട് വാച്ച്’ എന്ന സെൻസർ ബോര്‍ഡ് അംഗീകാരം കിട്ടിയ ആദ്യ ചിത്രം എന്നുപറഞ്ഞുകൊണ്ടാണ് നര്‍മരൂപത്തിൽ ട്രെയിലർ അവതരിപ്പിച്ചിരിക്കുന്നത്. വൃത്തികെട്ട ഗാനരംഗം, അനാവശ്യ സംശയങ്ങള്‍, ബോറൻ അഭിനയ മുഹൂർത്തങ്ങള്‍, മലയാളത്തിലെ ഏറ്റവും മോശം നടീനടന്മാരുടെ അഭിനയം, മോശം പ്രൊപ്പോസൽ സീൻ, ഇന്ത്യൻ സിനിമയിൽ ഒരു നായകനും അനുഭവിക്കാത്ത മാനസിക പ്രശ്നങ്ങള്‍, ആരും ചിരിക്കാത്ത സ്കിറ്റ് കോമഡികള്‍, കുട്ടികളെ വഴിപിഴപ്പിക്കുന്ന രംഗങ്ങള്‍, കള്ള്, കഞ്ചാവ്, സ്ത്രീപീഡനം, നെഞ്ചിൽ തട്ടുന്ന പ്രണയരംഗങ്ങള്‍. തുടങ്ങിയവ അടങ്ങിയ ഈ ചിത്രം കാണാനാഗ്രഹിക്കുന്നവര്‍ റിലീസിന്റെ അന്നു തന്നെ കാണുക, പിറ്റേന്ന് തിയറ്ററിൽ പടം ഉണ്ടാകുമോ എന്ന് ഒരു ഗാരണ്ടിയുമില്ലെന്നുപറഞ്ഞാണ് ട്രെയിലർ അവസാനിക്കുന്നത്.
ചിത്രം നിര്‍മിച്ചിരിക്കുന്നത് അമരേന്ദ്രൻ ബൈജുവാണ്. വിപിൻ ആറ്റ്ലിയുടെ ‘പർർ’, വിജീഷ് എ.സി.യുടെ ‘സൂപ്പർ ഹീറോ’, സൂരജ് തോമസിന്റെ ‘അപ്പു’, സാഗർ വി.എ.യുടെ ‘ദൈവം നമ്മോടു കൂടെ’, ആന്റോ ദേവസ്യയുടെ ‘മേരി’, അനിൽ ഗോപിനാഥിന്റെ ‘ടൈം’, അജു കുഴിമലയുടെ ‘കൂട്ടായി ആരായി’, നൗഫാസ് നൗഷാദിന്റെ ‘മാനിയാക്ക്’ എന്നീ ചിത്രങ്ങളാണ് ‘വട്ടമേശസമ്മേളന‘ത്തിലുള്ളത്.