ADVERTISEMENT

മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റ് ചിത്രവും കഥാപാത്രവുമാണ് ഗോഡ്ഫാദറും അതിലെ അഞ്ഞൂറാനും. എന്‍.എന്‍. പിള്ള എന്ന നാടകാചാര്യന് സിനിമയില്‍ ഏറ്റവും അധികം സ്വീകാര്യത നല്‍കിയ ചിത്രം. വിജയരാഘവന്റെ അച്ഛനായ എൻ.എൻ. പിള്ള ഈ സിനിമയിലെത്തിപ്പെടുന്നതിനും പിന്നിലും കഥയുണ്ട്. വിജയരാഘവൻ വഴിയാണ് സിദ്ദിഖ്–ലാൽ എൻ.എൻ. പിള്ളയിലെത്തുന്നത്. നിതിൻ എറക്കാട്ടില്‍ എന്ന പ്രേക്ഷകൻ മൂവി സ്ട്രീറ്റിൽ എഴുതിയ കുറിപ്പിൽ ഈ സംഭവം മനോഹരമായി വിവരിക്കുന്നു.

 

നിതിന്റെ കുറിപ്പ് വായിക്കാം–

 

അപൂർവം ചില സിനിമകൾക്ക് അദ്ഭുതങ്ങൾ സംഭവിക്കും അത് കാലങ്ങൾക്ക് അപ്പുറം സഞ്ചരിക്കും. അതിൽപെട്ട ഒരു ചിത്രമാണ് ഗോഡ്ഫാദർ. ഈ ചിത്രത്തിന്റെ വിജയത്തിന്റെ ഒരു പ്രധാന കാരണം ഇതിലെ കാസ്റ്റിങ് തന്നെ. അഞ്ഞൂറാൻ മുതൽ അങ്ങോട്ട്‌ ഓരോ കാസ്റ്റിങും അത്രയ്ക്ക് മികച്ചതായിരുന്നു.

 

അഞ്ഞൂറാൻ എന്ന കഥാപാത്രത്തിന് വേണ്ടി എൻ.എൻ. പിള്ള സാറിനെ സിദ്ദിഖ്- ലാൽ സമീപിക്കുന്നത് അദ്ദേഹത്തിന്റെ മകൻ കുട്ടൻ (വിജയരാഘവൻ) വഴിയാണ് അന്ന് അദേഹത്തിന്റെ ഭാര്യ മരിച്ച് അദ്ദേഹം മാനസികമായി വളരെ തകർന്നു നിൽക്കുന്ന സമയമായിരുന്നു.

 

കുട്ടനോട് കാര്യം പറഞ്ഞു. കുട്ടന്റെ ആദ്യ മറുപടി ഇങ്ങനെ ആയിരുന്നു, ‘അച്ഛൻ ഒരിക്കലും ഇത് ചെയ്യില്ല.കാരണം അച്ഛൻ വല്ലാത്ത അവസ്ഥയിലാണ്. അമ്മ മരിച്ചു എന്ന അറിയാലോ, അപ്പൊ അതിന്റെ ഒരു അവസ്ഥയിലാണ്.’ സിദ്ദിഖ്- ലാൽ പറഞ്ഞു, ‘ശരി കുട്ടൻ ആദ്യം ഈ കഥ കേൾക്ക് എന്നിട്ട് അച്ഛന് ചെയ്യാൻ പറ്റും അച്ഛനാണ് ഇത് ചെയ്യേണ്ടത് എന്നു തോന്നുകയാണെങ്കിൽ മാത്രം അച്ഛനോട് പറഞ്ഞാൽ മതി’. കഥ കേട്ട ശേഷം ചാടി എഴുന്നേറ്റു കുട്ടൻ പറഞ്ഞു, ‘അച്ഛൻ ഇതു ചെയ്യും നിങ്ങൾ ടെൻഷൻ അടിക്കേണ്ട അച്ഛനെ കൊണ്ട് ഞാൻ സമ്മതിപ്പിക്കാം’.

 

അതിനു ശേഷം നിരന്തരം കുട്ടൻ അച്ഛനോട് സംസാരിക്കും. അച്ഛൻ ചീത്ത പറയും. കുട്ടൻ, സിദ്ദിഖ്-ലാൽമാരോട് പറയും, ‘ഇന്നും എനിക്ക് ചീത്ത കേട്ടു ട്ടോ.. സാരമില്ല പിടിക്കാം.’ പലപ്പോഴായി പറഞ്ഞു പറഞ്ഞു ഒരു ദിവസം കുട്ടൻ അച്ഛനോട് പറഞ്ഞു, ‘അച്ഛാ അവർ എന്റെ കൂട്ടുകാരാണ്, അവർ ഇങ്ങനെ വിളിക്കുമ്പോൾ ഞാൻ എങ്ങനെ വേണ്ട എന്നു പറയും അച്ഛൻ കഥ കേട്ടിട്ട് കൊള്ളില്ലെങ്കിൽ വേണ്ടന്ന് പറഞ്ഞോ ഒരു കുഴപ്പമില്ല’. ഞാൻ ഇഷ്ടപെട്ടാലും ഇല്ലെങ്കിലും കൊള്ളില്ലന്ന് പറയും വരാൻ പറഞ്ഞോ അദ്ദേഹം പറഞ്ഞു.

 

കഥ പറയാൻ സിദ്ദിഖ്-ലാലും പ്രൊഡ്യൂസർ അപ്പച്ചനും കൂടെയാണ് പോയത്. കഥ കേട്ടശേഷം അദ്ദേഹം ചോദിച്ചു, ‘ ഞാൻ തന്നെ ഇത് ചെയ്യണം എന്ന് നിങ്ങൾക്ക് എന്താ ഇത്ര നിർബന്ധം’. സിദ്ദിഖ് പറഞ്ഞു, ‘സാർ ഇത് ഈ കഥാപാത്രം ശാരീരികമായി അത്ര വലിയ ശക്തനല്ല. എന്നാൽ മാനസികമായി വളരെ ശക്തനാണ്. തടിമാടന്മാരായ മക്കളെ വിരലിന്റെ അറ്റത്ത് നിർത്തുന്ന ഒരു അച്ഛനാണ്. ഒരു നോട്ടം മതി മക്കൾ മാത്രമല്ല ആ പരിസരം മൊത്തം അടങ്ങാൻ, അത്രയ്ക്ക് ശക്തനാണ് ഈ അഞ്ഞൂറാൻ എന്ന കഥാപാത്രം.’

 

അപ്പോൾ അദ്ദേഹം ചോദിച്ചു, ‘എന്നിൽ ഇങ്ങനെ ഒരു ശക്തനായ കഥാപാത്രത്തെ നിങ്ങൾക്ക് എങ്ങനെ കാണാൻ കഴിഞ്ഞു.’ സിദ്ദിഖ് പറഞ്ഞു, ‘സാർ ഈ സിനിമയിൽ സാറിന്റെ കഥാപാത്രത്തെ കൂടുതൽ എസ്റ്റാബ്ലിഷ് ചെയ്യുന്ന രംഗങ്ങൾ ഇല്ല അതിനുള്ള സമയവും കുറവാണ് ഞങ്ങൾക്ക്. അതുകൊണ്ട് സാർ കാലങ്ങളായി നാടകത്തിലൂടെ വളർത്തി കൊണ്ട് വന്ന ഒരു ഇമേജ് ഉണ്ട്. വളരെ ശക്തനാണ് പിള്ള സാർ. ആരുടെ മുഖത്ത് നോക്കിയും ഉള്ളത് പറയുന്ന, ആരെയും പേടിയില്ലാത്ത പിള്ള സാർ. ആ ഇമേജ് അത് ഞങ്ങൾക്ക് ഒരു പ്ലസ് ആകും എന്നു പറഞ്ഞു. അത് കേട്ട് അദ്ദേഹം പൊട്ടിചിരിച്ചിട്ട് പറഞ്ഞു, ‘നിങ്ങൾ പറഞ്ഞ ആ ലോജിക്ക് എനിക്ക് ഇഷ്ടായി ഞാൻ അഭിനയിക്കുന്നു’.

 

പിന്നീട് ഒരിക്കൽ സിദ്ദിഖ് പറയുകയുണ്ടായി ഗോഡ്ഫാദർ എന്ന ചിത്രം, അത് ഞങ്ങൾക്ക് വേണ്ടിയോ മലയാള സിനിമയ്ക്ക് വേണ്ടിയോ ഉണ്ടായതല്ല. അത് പിള്ള സാറിന് വേണ്ടി മാത്രം ഉണ്ടാക്കപ്പെട്ടതാണ് എന്ന് തോന്നാറുണ്ട്....( കടപ്പാട് : സിദ്ദിഖ് സാറിന്റെ ഒരു ടെലിവിഷൻ അഭിമുഖം)

 

സിദ്ധിഖ്-ലാല്‍ കൂട്ടുകെട്ടിലിറങ്ങിയ മൂന്നാമത്തെ ഹിറ്റ് ചിത്രത്തിന് ഗോഡ്ഫാദർ എന്ന പേരു വന്നതിനു പിന്നിലും കൗതുകമുള്ള കഥയുണ്ട്. ഗോഡ്ഫാദര്‍ സിനിമ അഞ്ഞൂറാന്റെയും മക്കളുടെയും കഥയാണ്. സിനിമയുടെ കേന്ദ്രകഥാപാത്രം അഞ്ഞൂറാന്‍ തന്നെയാണ്. എന്നിട്ടും ആ പേര് സിനിമയ്ക്ക് നല്‍കിയില്ല. പകരം ഗോഡ്ഫാദര്‍ എന്ന പേരാണ് നല്‍കിയത്.

 

അതിനുള്ള കാരണം സിദ്ധിഖ്-ലാല്‍ കൂട്ടുകെട്ടിന് ഇംഗ്ലിഷ് ടൈറ്റിലുകളോട് വലിയ പ്രിയമാണ് എന്നതാണ്. എന്‍.എന്‍. പിള്ളയോട് കഥ പറയാന്‍ ചെന്നപ്പോള്‍ അദ്ദേഹവും നിര്‍ദ്ദേശിച്ചത് അഞ്ഞൂറാന് പകരം ഗോഡ്ഫാദര്‍ എന്ന പേരാണ്. അങ്ങനെ സിനിമയ്ക്ക് ഗോഡ്ഫാദര്‍ എന്ന പേര് വീണു.

 

ഇനി അഞ്ഞൂറാന്‍ എന്ന കഥാപാത്രത്തിന് ആ പേര് കിട്ടിയതിന് പിന്നിലുമുണ്ട് രസകരമായ ഒരു കഥ. ശരിക്കും പറഞ്ഞാല്‍ ഹരിഹര്‍ നഗര്‍ സിനിമയ്ക്ക് മുന്നെ സംഭവിക്കേണ്ടതായിരുന്നു ഗോഡ്ഫാദര്‍. എന്നാല്‍, തിരക്കഥ അപൂര്‍ണമാണെന്ന തോന്നലിലാണ് അത് മാറ്റിവെച്ചത്.

 

തിരക്കഥ എഴുതാനിരിക്കുമ്പോള്‍ ശബ്ദതാരാവലി ഒപ്പമെടുക്കുന്ന ശീലം സംവിധായകനും തിരക്കഥാകൃത്തുമായ സിദ്ധിഖിനുണ്ട്. അങ്ങനെ ശബ്ദതാരാവലിയില്‍ അഞ്ഞൂറ്റിക്കാര്‍ എന്ന വാക്കില്‍ കണ്ണുടക്കി. തോമാസ്ലീഹ കേരളത്തില്‍ എത്തി അഞ്ചൂറ് കുടുംബങ്ങളെ ക്രിസ്ത്യാനികളാക്കിയിരുന്നു. ഇവരെയാണ് അഞ്ഞൂറ്റിക്കാര്‍ എന്ന് വിളിക്കുന്നത്. തിരക്കഥ എഴുതിയപ്പോള്‍ ഈ വാക്ക് തിരക്കഥയിലേക്ക് ഉള്‍ക്കൊള്ളിച്ചു. പിന്നീട് അതിന് രൂപാന്തരം സംഭവിച്ച് അഞ്ഞൂറാന്‍ ആകുകയായിരുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com