എമ്മി പുരസ്‌കാരം; ഇന്ത്യന്‍ ടെലിവിഷന്‍ പരിപാടികള്‍ ആഗോളനിലവാരത്തിലേക്ക് ഉയര്‍ത്തണം: സോഹന്‍ റോയ്
Mail This Article
ടെലിവിഷന്‍ രംഗത്തെ ഓസ്‌കര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന എമ്മി പുരസ്‌കാരപ്പട്ടികയില്‍ നേട്ടം കൊയ്യാന്‍ ഇന്ത്യന്‍ ടെലിവിഷന്‍ പരിപാടികള്‍ക്ക് സാധിക്കുന്നില്ലെന്ന് സംവിധായകനും, ന്യൂയോർക്ക് ആസ്ഥാനമായ എമ്മിയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗവും കൂടിയായ സോഹന്‍ റോയ്. ‘ആഗോള നിലവാരത്തിലേക്ക് ഇന്ത്യന്‍ ടെലിവിഷന്‍ പരിപാടികള്‍ ഉയരാത്തതാണ് ഇതിന് കാരണം. ഇന്ത്യന്‍ ടെലിവിഷനുകള്‍ എമ്മി പുരസ്‌കാരത്തിന് വേണ്ടത്ര പരിഗണന നല്‍കുന്നില്ല എന്നതും വസ്തുതയാണ്.’–സോഹന്‍ റോയ് പറയുന്നു.
ഇന്ത്യന്‍ ടെലിവിഷന്‍ പരിപാടികള്‍ ഇന്ത്യയില്‍ മാത്രമായി ഒതുക്കി നിര്‍ത്തേണ്ടവയല്ല, മറിച്ച് വിദേശ രാജ്യങ്ങളിലെ പ്രേക്ഷകര്‍ക്കു കൂടി അനുഭവവേദ്യമാകുന്നതാവണം. കൂടുതല്‍ പ്രേക്ഷകരുണ്ടാകുന്നതോടെ പ്രശസ്തി മാത്രമല്ല, വരുമാനവും വര്‍ദ്ധിക്കും. മികച്ച നിലവാരത്തിലുള്ള ടെലിവിഷന്‍ പരിപാടികളിലൂടെ മാത്രമേ ഇത് സാധ്യമാകൂ എന്നും സോഹന്‍ റോയ് പറയുന്നു. കലാമൂല്യമുള്ള പരിപാടികള്‍ സൃഷ്ടിക്കാന്‍ തക്ക അനുഗ്രഹീത കലാകാരന്മാരാല്‍ സമ്പന്നമാണ് ഇന്ത്യ. ഇതിനൊപ്പം സാങ്കേതിക വിദ്യകളുടെ സഹായം കൂടി പരമാവധി പ്രയോജനപ്പെടുത്തണം. ഇന്ത്യന്‍ സിനിമ രംഗത്ത് ഉണ്ടാകുന്ന കാലാനുസൃതമായ മാറ്റങ്ങള്‍ ടെലിവിഷന്‍ മേഖലയില്‍ എത്തുന്നില്ല എന്നത് ഏറെ ദുഃഖകരമാണെന്നും സോഹന്‍ റോയ് പറഞ്ഞു.
എമ്മി പുരസ്‌കാരം ലക്ഷ്യമിട്ടുള്ള കലാസൃഷ്ടികള്‍ ഭാവിയില്‍ ഉയര്‍ന്നു വരുമെന്നാണ് തന്റെ പ്രതീക്ഷയെന്നും സോഹന്‍ റോയ് വ്യക്തമാക്കി. എമ്മി മാതൃകയില്‍ ഇന്ത്യയില്‍ ടെലിവിഷന്‍ പുരസ്‌കാരങ്ങള്‍ നല്‍കാനുള്ള പദ്ധതി പ്രൊജക്ട് ഇന്‍ഡിവുഡിന്റെ അണിയറയിലാണെന്നും അദ്ദേഹം പറഞ്ഞു. എമ്മി പുരസ്‌കാര നിര്‍ണ്ണയത്തിനുള്ള ഇന്റര്‍നാഷനല്‍ അക്കാദമി ഓഫ് ടെലിവിഷന്‍,ആര്‍ട്‌സ് ആന്‍ഡ് സയന്‍സസ് ( IATS) ന്റെ ഇന്ത്യയില്‍ നിന്നുള്ള രണ്ടംഗങ്ങളില്‍ ഒരാളാണ് ഹോളിവുഡ് സംവിധായകനായ സോഹന്‍ റോയ്.
നെറ്റ്ഫ്ലിക്സിന്റെ ഇന്ത്യയില്‍നിന്നുള്ള പമ്പരകളായ 'സേക്രഡ് ഗെയിംസ്', 'ലസ്റ്റ് സ്റ്റോറീസ്', ആമസോണ്‍ പ്രൈമിലെ 'ദ് റീമിക്സ്' എന്നീ വെബ് സീരിസുകള്‍ നോമിനേഷന്‍ പട്ടികയില്‍ ഇടം നേടിയിരുന്നു. ലസ്റ്റ് സ്റ്റോറീസിലെ പ്രകടനത്തിന് രാധിക ആപ്തേക്ക് മികച്ച നടിക്കുള്ള നാമനിര്‍ദേശവും ലഭിച്ചിരുന്നു.