ജോളിയായി ഡിനി തന്നെ; ‘കൂടത്തായി’ മത്സരങ്ങൾക്കു വേണ്ടിയുള്ള സിനിമയല്ലെന്ന് നടി
Mail This Article
കൂടത്തായി കൂട്ടക്കൊലപാതകത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രവുമായി മുന്നോട്ടുപോകുമെന്ന് നടി ഡിനി ഡാനിയൽ. ഇതേ പ്രമേയം ആസ്പദമാക്കി ആന്റണി പെരുമ്പാവൂർ–മോഹൻലാൽ ടീം സിനിമ പ്രഖ്യാപിച്ചതോടെയാണ് നിലപാട് വ്യക്തമാക്കി നടി രംഗത്തുവന്നത്. ഇതിനു മുമ്പ് 1996ലെ മറിയക്കുട്ടി കൊലക്കേസിനെ ആസ്പദമാക്കി രണ്ട് സിനിമകൾ ഉണ്ടാക്കപ്പെട്ടെന്നും ആ ചിത്രങ്ങള്‍ വലിയ വിജയമായിരുന്നെന്നും ഡിനി പറയുന്നു. കൂടത്തായി മത്സരങ്ങൾക്കു വേണ്ടിയുള്ള സിനിമ അല്ലെന്നും ഡിനി വ്യക്തമാക്കി.
ഡിനിയുടെ കുറിപ്പ് വായിക്കാം
കേരളത്തിൽ 1966–ലെ മറിയക്കുട്ടി കൊലക്കേസിനെ ആസ്പദമാക്കിയും രണ്ട് സിനിമകൾ ഉണ്ടാക്കപ്പെട്ടു. പത്തനംതിട്ട ജില്ലയിലെ റാന്നിയിൽ വഴിവക്കിൽ മറിയക്കുട്ടി എന്ന വിധവയുടെ ജഡം കണ്ടത് പിന്നീട് രണ്ടു സിനിമകൾക്ക് ആധാരമായി. ഒരേ സമയം വാശിയോടെ വന്ന സിനിമകളുടെ നിർമാണ രംഗത്തു നിന്ന് രണ്ട് ബാനറുകളും തുടക്കം മുതലേ പിൻമാറിയില്ല. 1967 ൽ ജൂൺ മാസത്തിൽ തന്നെ രണ്ടു ചിത്രങ്ങളും റിലീസായിരുന്നു.
എക്സൽ പ്രൊഡക്‌ഷന്റെ ബാനറിൽ കുഞ്ചാക്കോ സംവിധാനം ചെയ്ത "മൈനത്തരുവി കൊലക്കേസ്", ഇതിൽ ഷീലയും സത്യനുമായിരുന്നു അഭിനയിച്ചത്. തോമസ് പിക്ചേഴ്സിന്റെ ബാനറിൽ പി.എ. തോമസ് സംവിധാനം ചെയ്ത "മാടത്തരുവി കൊലക്കേസ് ". ഈ സിനിമയിൽ കെ.പി ഉമ്മർ , ഉഷാകുമാരി എന്നിവർ വേഷമിട്ടു.
ഈ കേസിൽ 1967 ആദ്യം പള്ളിവികാരിയെ വധശിക്ഷയ്ക്കു വിധിച്ച കീഴ് കോടതിയുടെ ഉത്തരവിനെതിരെ കാതോലിക്കാസഭ കേസ് ഏറ്റെടുത്തു. 1967–ൽ തന്നെ ഹൈക്കോടതിയിൽ നിന്നും വിടുതൽ ചെയ്തു വാങ്ങി. 34 കൊല്ലങ്ങൾക്കു ശേഷം 2000 ആണ്ടിൽ പ്രസ്തുത വൈദികൻ കുറ്റക്കാരനല്ല എന്ന് പിന്നീടുണ്ടായ അന്വേഷണത്തിലൂടെ തെളിഞ്ഞു. കുമ്പസാര രഹസ്യമായ യഥാർഥ കൊലയാളിയുടെ വിവരം കോടതിയ്ക്ക് കൈമാറാൻ തയ്യാറാകാതെ ശിക്ഷ ഏറ്റുവാങ്ങാൻ മടി കാട്ടാതിരുന്ന വികാരി ഒടുവിൽ കുറ്റക്കാരനല്ല എന്ന് തെളിഞ്ഞത് പിൽക്കാലത്തും വൻ വാർത്തയായിരുന്നു. ഇതിനോടനുബന്ധിച്ചു ഒരേ സമയം ഇറങ്ങിയ സിനിമകൾ രണ്ടും അക്കാലത്തു വൻ വിജയമായിരുന്നു താനും .
കൂടത്തായി യാതൊരു മത്സരങ്ങൾക്കും വേണ്ടിയുള്ള ഒരു സിനിമ അല്ല. യാതൊരു മുൻവിധികൾക്കു വേണ്ടിയുള്ളതുമല്ല. ഇതിനെ വെറും ഒരു സിനിമ ആയി കാണാൻ അപേക്ഷ.