ADVERTISEMENT

കൂടത്തായി കൂട്ടക്കൊലക്കേസ് സിനിമയാക്കാൻ നടക്കുന്ന നിർമാതാക്കൾക്കെതിരെ വിമർശനവുമായി അഭിഭാഷകന്‍ ശ്രീജിത്ത് പെരുമന. പരിഷ്കൃത സമൂഹം പക്വതയോടെയും , സാമൂഹികമായ അച്ചടക്കത്തോടെയും കൈകാര്യം ചെയ്യേണ്ട വിഷയമാണ് ഇതെന്നും ആ സാഹചര്യത്തിൽ മസാല കഥകൾ ഉണ്ടാക്കി സിനിമാ പോസ്റ്ററുകൾ വരെ ഇറക്കുന്നവരെ കാണുമ്പോൾ ലജ്ജ തോന്നുവെന്നും ശ്രീജിത്ത് പറയുന്നു.

 

കൂടത്തായി കൂട്ടക്കൊലക്കേസുമായി ബന്ധപ്പെട്ട് മലയാളത്തില്‍ രണ്ട് സിനിമകൾ പ്രഖ്യാപിച്ചിരുന്നു. മോഹൻലാലിനെ നായകനാക്കി കുറ്റാന്വേഷണ ചിത്രം പുറത്തിറക്കുന്നത് ആന്റണി പെരുമ്പാവൂർ ആണ്. നടി ഡിനി ഡാനിയൽ പ്രധാനവേഷത്തിലെത്തുന്ന സിനിമയാണ് മറ്റൊന്ന്. ഈ സാഹചര്യത്തിലാണ് വിമർശനക്കുറിപ്പുമായി ശ്രീജിത്ത് രംഗത്തുവന്നത്.

 

ശ്രീജിത്ത് പെരുമനയുടെ കുറിപ്പ് വായിക്കാം:

 

കലക്കവെള്ളത്തിൽ കൂടത്തായി കലക്കി മീൻ പിടിക്കുന്നവരോടാണ്...

 

കൊലപാതകമെന്ന് സംശയിക്കത്തക്ക സാഹചര്യത്തിൽ ആറോളം മനുഷ്യജീവനുകൾ നഷ്ടമായിരിക്കുന്നു...

 

ഭർത്താവിനെയും, ഭർതൃ പിതാവിനെയും, മാതാവിനെയും സഹോദരങ്ങളെയും തുടങ്ങി പിഞ്ച് കുഞ്ഞുങ്ങളെപ്പോലും ക്രൂരമായി കൊന്ന സ്ഥാനത്ത് സംശയിക്കപ്പെടുന്നത് അപൂർവമായി ഒരു സ്ത്രീ ....

 

രണ്ട് പതിറ്റാണ്ടുകളോളം പഴക്കമുള്ള കേസിൽ തെളിവുകൾ കണ്ടെത്താനും അവയെ തമ്മിൽ ബന്ധിപ്പിക്കുവാനും അന്വേഷണ ഏജൻസികൾ നെട്ടോട്ടമോടുന്ന സാഹചര്യം...

 

അച്ഛനെക്കൊന്നത് അമ്മയാണെന്ന വാർത്തകൾ കേട്ട് പകച്ചു നിൽക്കുന്ന മക്കൾ ...

 

അമ്മയെയും, സഹോദരിയെയും കൊന്നത് രണ്ടാനമ്മയാണെന്നു കേട്ട് പകച്ചു നിൽക്കുന്ന കുഞ്ഞുങ്ങൾ ....

 

അച്ഛനെയും അമ്മയെയും കൊന്നത് സഹോദരന്റെ ഭാര്യയാണെന്ന് വാർത്തകൾ കേട്ട് തളർന്നുപോകുന്ന മനുഷ്യർ..

 

സമാനമായ സാഹചര്യങ്ങളിൽ മരണപ്പെട്ടുവെന്ന് സംശയിക്കുന്നവരെല്ലാം പരാതിയുമായി വരുന്ന സാഹചര്യം...

 

ഒരുപാട് ജീവനുകളും -ജീവിതങ്ങളും ഒന്ന് പൊട്ടിക്കരയാൻ പോലുമാകാത്തവിധം അക്ഷരാർത്ഥത്തിൽ ചോദ്യചിഹ്നങ്ങളായി ചിതറിത്തെറിച്ചു നിൽക്കുകയാണ്.

 

അങ്ങനെ, അപൂർവങ്ങളിൽ അപൂർവമായ ഒരു സാഹചര്യത്തിലൂടെയാണ് കൂടത്തായി സംഭവങ്ങൾ കടന്നുപോകുന്നത്. ഒരു പരിഷ്കൃത സമൂഹം ഏറ്റവും പക്വതയോടെയും , സാമൂഹികമായ അച്ചടക്കത്തോടെയും ഈ വിഷയം കൈകാര്യം ചെയ്യേണ്ട പ്രധാനപ്പെട്ട സമയം.

 

പക്ഷേ ദൗർഭാഗ്യവശാൽ നടക്കുന്നതെന്നതാണ്... 'Right To Fair Trial ' 'Presumption of Innocence' എന്നീ അടിസ്ഥാന നിയമ തത്വങ്ങൾ പോലും നിഷേധിച്ച് പൊടിപ്പും തൊങ്ങലും, ഇക്കിളി മസാല കഥകളും വച്ച് സിനിമ പോസ്റ്ററുകൾവരെ ഇറക്കുന്ന തിരക്കിലാണ് അഭിനവ മലയാളികൾ എന്നതിൽ ലജ്ജ തോന്നുന്നു.

 

കേസിലെ ദുരൂഹതകൾ ഓരോ നിമിഷം കൂടിവരികയും, ബൃഹത്തായ അന്വേഷണത്തിനുത്തരവിടുകയും ചെയ്യുമ്പോൾ സമാന്തരമായി കൂടത്തായി മാർക്കറ്റിങ് നടത്തുന്ന നന്മ മരങ്ങളോട് പറയട്ടെ, നിങ്ങളാ കുടുംബത്തിലെ പിഞ്ചു മക്കളുടെ കാര്യമെങ്കിലും ഒരു നിമിഷം ഓർക്കണം !! അവരും നമ്മെപ്പോലെ സുഹൃത്തുക്കളും, ബന്ധങ്ങളുമുള്ള സാമൂഹിക ജീവികളാണ്.തങ്ങളുടേതല്ലാത്ത കാരണങ്ങളാൽ സാമൂഹികമായി ആക്രമിക്കപ്പെടുന്ന ഒരു സാഹചര്യം ആ കുട്ടികൾക്കുണ്ടാകും..

 

കൂടത്തായി എന്നപേരിൽ സിനിമാപ്പണി തുടങ്ങിയെന്നു പ്രഖ്യാപിച്ച ആന്റണി പെരുമ്പാവൂരാ ആനക്കൊമ്പുകേസിൽ കുറ്റപത്രം സമർപ്പിച്ച അന്ന് "ആനക്കൊമ്പ് കള്ളൻ" എന്ന പേരിൽ ലാലേട്ടന്റെ വെച്ചൊരു സിനിമ പ്രഖ്യാപിച്ചിരുന്നേൽ എങ്ങനെയുണ്ടാകുമായിരുന്നു....

 

ഭരണഘടനാ അനുവദിക്കുന്ന ആവിഷ്‌ക്കാര സ്വാതന്ത്ര്യം എന്ന മൗലികാവകാശം റീസണബിൾ റെസ്ട്രിക്ഷന് അഥവാ ന്യായമായ നിയന്ത്രണങ്ങൾക്ക് വിധേയമാണ് എന്ന് പെരുമ്പാവൂരന്മാർ മനസിലാക്കണം. കോടതിയുടെ പരിഗണനയിലിരിക്കുന്ന ഈ സംഭവത്തിൽ യഥാർഥ സംഭവമെന്ന് ചൂണ്ടികാണിച്ചു സിനിമ നിർമിക്കുന്നത് വിചാരണയെ സ്വാധീനിക്കലും നിയമ വ്യവസ്ഥയെ അസ്ഥിരപ്പെടുത്തലും, നിയമവിരുദ്ധവുമാണെന്ന് മനസിലാക്കിക്കൊള്ളുക.

 

ഒപ്പം മാധ്യമങ്ങളോടാണ്. സമാന്തര മാധ്യമവിചാരണ ഗുണത്തേക്കാൾ കൂടുതൽ ദോഷം ചെയ്യും. എന്നാൽ സത്യസന്ധമായ സോഴ്‌സുകളിൽ നിന്നുള്ള വാർത്തകൾ ജനങ്ങളിലേക്ക് എത്തുകയും വേണം. പുട്ടിനു തേങ്ങ ഇടുന്നതുപോലെ ഇടയ്ക്കിടയ്ക്ക് ഇല്ലെങ്കിലും കുഴപ്പമില്ല, ഉള്ളത് വാർത്തകളായാൽ മതി, കെട്ടുകഥകളായിരിക്കരുത്.

 

"ഞങ്ങളുടെ ഏട്ടനെ കുറിച്ച് പറഞ്ഞാൽ മൂക്കിൽ കേറ്റും, മാധ്യമങ്ങളെല്ലാം മഞ്ഞയാണ്, ജോളിയെ ഇപ്പോൾത്തന്നെ തൂക്കിലേറ്റേണ്ടതാണ്‌" തുടങ്ങിയ കമന്റുകളുമായി വരുന്ന ഫാൻസപ്പന്മാർക്ക് അഡ്വാൻസായി നല്ല നമസ്കാരം .

 

നടി ആക്രമിക്കപ്പെട്ട സംഭവം സെൻസേഷണലായപ്പോൾ പ്രസ്തുത സംഭവം സിനിമയാക്കാൻ ശ്രമിച്ചതിനെ നിയമപരമായി ഇടപെട്ട് തടഞ്ഞിരുന്നു. സമാനമായി കേരളത്തിന്റെ സമൂഹ മനസാക്ഷിയെ ഞെട്ടിച്ച കൂടത്തായി സംഭവത്തിൽ കേസിൽ വിചാരണ കഴിയുന്നതുവരെ ഏതെങ്കിലും തരത്തിലുള്ള സിനിമാപ്പണികൾ ഈ സംഭവത്തിന്റെ യാഥാർഥ്യമെന്ന പേരിൽ നടത്തിയാൽ അത് നിയമപരമായി തടയുമെന്നു വിനയപുരസ്സരം അറിയിക്കട്ടെ.

 

നമുക്ക് ചുറ്റും നമ്മളറിയാതെ നടക്കുന്ന ഇത്തരം കുറ്റകൃത്യങ്ങൾ ഒരുപാടുണ്ട്. അതുകൊണ്ടുതന്നെ ഈ കേസിൽ യഥാർഥ പ്രതികളെ മാതൃകാപരമായി ശിക്ഷിക്കാൻ സാധിച്ചില്ലെങ്കിൽ അതൊരു സാമൂഹിക വിപത്തായി മാറുമെന്നതിനാൽ സിനിമ പ്രവർത്തകർ ഉൾപ്പെടെ കേസിൽ കുറ്റപത്രം നൽകുന്നതുവരെയെങ്കിലും ഒന്നടങ്ങി നിൽക്കണം എന്നാണു അഭ്യർത്ഥിക്കാനുള്ളത്.

 

അഡ്വ ശ്രീജിത്ത് പെരുമന

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com