ADVERTISEMENT

കോളജ്‌ അധ്യാപകൻ ആയിരിക്കെ എൺപതുകളിൽ മലയാള സിനിമയിലേക്ക്‌ കടന്നു വന്ന താരമാണ് ജഗദീഷ്‌. മുഖച്ചിത്രം എന്ന ചിത്രത്തിലെ എച്ചൂസ്‌ മീ എന്ന് ജഗദീഷിന്റെ കോമഡി മലയാള സിനിമാ ആസ്വാദകർ മറക്കില്ല. സിനിമയിലെ കോമഡി കഥാപാത്രങ്ങൾ പോലെ തമാശക്കാരൻ മാത്രമല്ല ജഗദീഷ്. പാഠ്യവിഷയങ്ങൾ അപാര അറിവുള്ള വ്യക്തിത്വം കൂടിയാണ്. ഇത് വ്യക്തമാക്കുന്നതായിരുന്നു ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക്ക് സ്കൂളിൽ അതിഥിയായി എത്തിയപ്പോഴുള്ള അദ്ദേഹത്തിന്റെ പ്രസംഗം.

സിനിമാ നടൻ ശ്രീ ജഗദീഷ് നടത്തിയ രസികത്തമുള്ള ഗൗരവ പ്രസംഗം

 

സിബിഎസ്ഇ സ്‌കൂളുകളുടെ കലാമേളയായ സര്‍ഗസംഗമത്തിന്റെ ഉദ്‌ഘാടനം നിർവഹിച്ചുകൊണ്ട്  ജഗദീഷ് നടത്തിയ പ്രസംഗം സമൂഹമാധ്യമങ്ങളിൽ വൈറലാണ്. നർമ്മത്തിൽ ചാലിച്ചുകൊണ്ടു ഗൗരവകരമായ വിഷയങ്ങൾ അവതരിപ്പിച്ച് അദ്ദേഹം സദസ്സിനെ കൈയ്യിലെടുത്തു. ഇംഗ്ലിഷിലും ഹിന്ദിയിലും മലയാളത്തിലും അദ്ദേഹം സംസാരിച്ചു.

 

‘വളരെ ഗൗരവത്തോടെ ക്ലാസുകള്‍ കൈകാര്യം ചെയ്തിരുന്ന അധ്യാപകനായിരുന്നു ഞാൻ. കൊമേർസ് ആയിരുന്നു എന്റെ വിഷയം. എല്ലാം തന്നെ ഇംഗ്ലിഷിലായിരുന്നു പഠിപ്പിച്ചിരുന്നത്. അങ്ങനെയുള്ള ഞാൻ സ്ക്രീനിൽ വന്നപ്പോൾ ‘എച്ചൂസ്മി’, ‘കാക്ക തൂറീന്നാ തോന്നുന്നേ’ എന്നുള്ള കോമഡികൾ. അത് സ്ക്രീനിലെ ഇമേജ് ആണ്. രണ്ടും രണ്ട് ഇമേജ് ആണ്’.

 

‘ഒരുവശത്ത് എന്നിലെ ഹാസ്യം നിങ്ങൾ അംഗീകരിച്ചപ്പോൾ മറുവശത്ത് ഒരധ്യാപകനു വേണ്ട പരിഗണനയും നൽകി. അതുകൊണ്ട് ഇത്തരം ഫെസ്റ്റിവലിൽ പങ്കെടുക്കാൻ ഇഷ്ടമാണ്. നിങ്ങളിലെ സാമൂഹികപ്രതിബദ്ധതകൾ ഇത്തരം ചടങ്ങുകളിലൂടെ പ്രകടമാകും. നാളത്തെ പൗരന്മാരാണ് ഇവിടെ ഇരിക്കുന്ന കൊച്ചുകുട്ടികൾ.’

 

‘മാർ ഇവാനിയോസ് കോളജ് എന്ന സ്ഥാപനമാണ് പി.വി. ജഗദീഷ് കുമാറിനെ ഇന്ന് ഇവിടെ വരെ എത്തിച്ചത് എന്ന് അഭിമാനത്തോടെ എനിക്ക് പറയാൻ കഴിയും. അവരവരുടെ ചുമതലകൾ കൃത്യമായി നിർവഹിക്കുക എന്നതാണ് ജീവിതത്തിലെ ചവിട്ടുപടികൾ.’

 

‘നർമം മറ്റുള്ളവരെ വേദനിപ്പിക്കാതെ പറയുമ്പോഴാണ് അത് രസകരമാകുക. സിനിമയില്‍ മോഹൻലാൽ എന്നെ കളിയാക്കി ചിരിക്കാറുണ്ട്. ഞാൻ ശ്രീനിചേട്ടനെ കളിയാക്കാറുണ്ട്. ശ്രീനിയേട്ടൻ ജഗതി ചേട്ടനെ കളിയാക്കി സംസാരിക്കാറുണ്ട്. അതൊരു സെൻസ് ഓഫ് ഹ്യൂമർ ആണ്. മറ്റുള്ളവരെ വേദനിപ്പാക്കാതെ പറയുന്ന തമാശയാണ് ഏറ്റവും ഉദാത്തമായത്. അത്തരത്തിലുള്ള എന്നെ ചിരിപ്പിച്ചൊരു തമാശ ഏതെന്ന് ഞാൻ പറയാം. നടൻ മണിയൻപിള്ളരാജു എന്നെക്കുറിച്ച് പറഞ്ഞൊരു തമാശയാണ് എനിക്ക് ഏറ്റവും ഇഷ്ടം. അതിനൊരു പശ്ചാത്തലമുണ്ട്.’

 

‘എന്റെ ഭാര്യ ഡോ. രമ, തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഫോറന്‍സിക് ഡിപ്പാർട്മെന്റ് പ്രൊഫസറായി ജോലി ചെയ്യുന്ന സമയം. ഫോറൻസിക് എന്നുപറഞ്ഞാൽ നിങ്ങൾക്ക് അറിയാം, ആ ഡോക്ടർക്ക് പോസ്റ്റുമാർട്ടം ചെയ്യണം മോർച്ചറി ഡ്യൂട്ടി ഉണ്ടാകും. അതിനെക്കുറിച്ച് മണിയൻപിള്ള പറഞ്ഞത് ഇങ്ങനെ, ‘ജഗദീഷിന്റെ ഭാര്യയുടെ ഗതികേട് നോക്കണേ, പകൽ മുഴുവൻ ആശുപത്രി ശവങ്ങളുടെ കൂടെ, വൈകിട്ട് വീട്ടിൽ വന്നാൽ മറ്റൊരു ശവത്തിന്റെ കൂടെ.’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com