ഒരു കൊലക്കേസ്, 2 സിനിമ; 52 വർഷത്തിനു ശേഷം വീണ്ടും അതേ ക്ളൈമാക്സ്
Mail This Article
കൂടത്തായി കൊലക്കേസുമായി ബന്ധപ്പെട്ടു 2 സിനിമകൾ വരുന്നു. മോഹൻലാൽ നായകനായി ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന സിനിമയും ടിവി പരമ്പരകളിലൂടെ ശ്രദ്ധേയായ നടി ഡിനി ഡാനിയൽ നായികയായി വാമോസ് നിർമിക്കുന്ന മറ്റൊരു സിനിമയും. മോഹൻലാൽ ചിത്രത്തിന്റെ സംവിധായകന്റെ േപര് പുറത്തു വിട്ടിട്ടില്ല. ഡിനിയുടെ ചിത്രം സംവിധാനം ചെയ്യുന്നത് റോണെക്സ് ഫിലിപ് ആണ്. ചിത്രത്തിന്റെ നിർമാണ ബാനറായ വാമോസിന്റെ ഉടമകളിൽ ഒരാളും ഡിനിയാണ്.
1966 ലെ മറിയക്കുട്ടി കൊലക്കേസിന്റെ പശ്ചാത്തലത്തിൽ 2 സിനിമകൾ റിലീസ് ചെയ്തിരുന്നു. മാടത്തരുവി കൊലക്കേസും മൈനത്തരുവി കൊലക്കേസും. റാന്നിയിൽ മറിയക്കുട്ടി എന്ന വിധവയുടെ ജഡം വഴിവക്കിൽ കണ്ട കേസാണിത്. 1967 ജൂൺ 2 സിനിമകളും തിയറ്ററിലെത്തുകയും ഹിറ്റാകുകയും ചെയ്തു. കുഞ്ചാക്കോ സംവിധാനം ചെയ്ത മൈനത്തരുവി കൊലക്കേസിൽ ഷീലയും സത്യനുമായിരുന്നു നായികാ നായകന്മാർ.
പി.എ. തോമസ് സംവിധാനം ചെയ്ത മാടത്തരുവി കൊലക്കേസിൽ കെ.പി. ഉമ്മറും ഉഷാകുമാരി പ്രധാന വേഷത്തിലെത്തി. ആദ്യം ആരാണു സിനിമയുടെ പേരു പ്രഖ്യാപിച്ചതെന്ന കാര്യത്തിൽ അന്നു വലിയ തർക്കവും നടന്നു. പരസ്പരം തിരക്കഥയും സീനുകളും ചോർത്താൻ സാധ്യതയുണ്ടെന്നു പേടിച്ചു അതീവ രഹസ്യമായാണ് അന്നു രണ്ടു സിനിമകളും ചിത്രീകരിച്ചത്.
കൂടത്തായി കഥയിൽ കൊലക്കേസു പ്രതിയായ ജോളിയുടെ വേഷത്തിൽ താൻ എത്തുന്നുവെന്നു ഡിനിയാണ് ആദ്യം പ്രഖ്യാപിച്ചത്. കൂടത്തായ് എന്നുതന്നെയാണ് സിനിമയുടെ പേര്. പോസ്റ്ററും ഇറക്കി. തൊട്ടടുത്ത ദിവസം ആന്റണിയും സിനിമ പ്രഖ്യാപിച്ചു. മോഹൻലാൽ അന്വേഷണ ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് എത്തുക. രണ്ടു പേരും അവരുടെ സിനിമകളുമായി മുന്നോട്ടു പോകുന്നു.