ADVERTISEMENT

സിനിമാതാരം സലിംകുമാറിന്റെ 50–ാം പിറന്നാൾ ആഘോഷവേളയിൽ അദ്ദേഹത്തെ ട്രോളിയും തമാശ പറഞ്ഞ് അതിഥികളെ കയ്യിലെടുത്ത് മമ്മൂട്ടിയും ദിലീപും കാവ്യ മാധവനും. മമ്മൂട്ടിയാണ് സലിംകുമാറിനെ കളിയാക്കാൻ ആരംഭിച്ചതെങ്കിലും പിന്നാലെ ദിലീപും കാവ്യയും ആ ട്രാക്ക് ഏറ്റെടുത്ത് വേദിയിൽ  ചിരി പടർത്തി. ഇതൊക്കെ ആസ്വദിച്ച് മറുപടിയും പറഞ്ഞ് ചടങ്ങിലെ താരമായി സലിംകുമാറും വിലസി. 

 

പിറന്നാളിന് സലിം കുമാറിനെ പുകഴ്ത്തി നാറ്റിച്ച് മമ്മൂക്കയും ദിലീപും

സലിം കുമാറിനെ ട്രോളിയായിരുന്നു മമ്മൂട്ടിയുടെ പ്രസംഗം ആരംഭിച്ചത്. ‘വലിയ നടന്മാരെയൊന്നും കിട്ടാത്തതുകൊണ്ടായിരിക്കും എന്നെ വിളിച്ചത്. സലിം എനിക്കു കുറച്ച് പൈസ തന്നതുകൊണ്ടാണ് ഞാൻ ഇവിടെ വന്നത്. അദ്ദേഹത്തെപ്പറ്റി നല്ലകാര്യങ്ങള്‍ പറയണം. കുറേ പൊക്കിയടിക്കണം എന്നൊക്കെയാണ് എന്നോട് പറ‍ഞ്ഞത്. വളരെ നല്ല സുമുഖനും സുന്ദരനുമാണ് സലിം കുമാർ. പുക വലിക്കില്ല, മദ്യപിക്കില്ല, സിനിമ കാണില്ല അങ്ങനെ ഒരു ചീത്ത സ്വഭാവവും ഇല്ല. നാട്ടുകാർക്ക് ഒരുപാട് ഗുണംചെയ്യും. കിട്ടുന്ന കാശ് മുഴുവൻ നാട്ടുകാർക്ക് കൊടുക്കും. ഇങ്ങനെയുള്ള ആളാണ് സലിംകുമാർ.’–തമാശയോടെ മമ്മൂട്ടി പറഞ്ഞു.

 

‘ഹാസ്യ അഭിനയത്തിൽ പുതിയ അധ്യായം തുറന്ന നടനാണ് സലിം കുമാർ. അത് മാത്രമല്ല ജീവിതത്തിലായാലും സിനിമയിലായാലും നിലപാടുള്ള വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്’. 

സലിംകുമാറിന് മമ്മുക്ക കൊടുത്ത പിറന്നാൾ സമ്മാനം കണ്ടോ

 

‘സലിമിന്റെ യഥാർഥ പ്രായം നാട്ടുകാരെ അറിയിക്കാനാണ് ഈ പരിപാടി. പത്രത്തിലൊക്കെ പരസ്യം കൊടുത്തിരുന്നു. ഒരുപാട് അടുപ്പമുണ്ട് അദ്ദേഹവുമായി. ഈ പരിപാടിയിൽ എന്നെ വിളിക്കാൻ തോന്നിയതും ഇതിൽ പങ്കെടുക്കാൻ കഴിഞ്ഞതും ഭാഗ്യമായി കരുതുന്നു.’-മമ്മൂട്ടി പറഞ്ഞു.

 

ദിലീപ്: കോളജിൽ എന്റെ ജൂനിയറായി പഠിച്ച ആളാണ് സലിം കുമാർ. കുടുംബാംഗങ്ങൾ മാത്രമേ ഉണ്ടാകൂ എന്നാണ് എന്നോട് പറഞ്ഞത്. ഇവിടെ വന്നപ്പോഴാണ് ഇത്ര വലിയ പരിപാടിയാണെന്ന് അറിയാൻ കഴിഞ്ഞത്. സലിമിന് 50 വയസ്സു തികയുന്നു. ഇനി അടുത്തത് 100 നമ്മള‍ ആഘോഷിക്കും. സലിം കുമാറിന്റെ സൗഹൃദത്തെക്കുറിച്ച് പറയുമ്പോള്‍ ഒരു സംഭവമാണ് ഓർമ വരുന്നത്. മിമിക്രി വിട്ട് സിനിമ തന്നെയാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് ഞാനും നാദിർഷയും തീരുമാനിച്ച സമയം. അന്നാണ് അക്കു അക്ബർ ഒരു പരിപാടിക്ക് വിളിക്കുന്നത്. അതിഥികളായാണ് ഞങ്ങളെ ക്ഷണിക്കുന്നത്. സലിം ഇക്ക ഉൾപ്പട്ട ട്രൂപ്പിന്റെ മിമിക്സ് പരേഡ് ആണ് അവിെട നടക്കുന്നത്. സലിം വന്നിട്ടുണ്ട്. എന്നാൽ സലിമുമായി ഒന്നിച്ച് സിനിമ ചെയ്തിട്ടില്ല. അദ്ദേഹത്തിന്റെ പ്രോഗ്രാം കണ്ടിടുണ്ട്. 

 

ഞങ്ങൾ അവിടെ അതിഥികളായി വന്നിരിക്കുകയാണ്. ഒരുപാട് പേർ വന്നിട്ടുണ്ട്. കുറച്ച് കഴിഞ്ഞപ്പോൾ അവിടെ ആകെ പ്രശ്നം. സലിമിന്റെ കൂട്ടത്തിലുള്ള സുഹൃത്തുക്കൾ പരിപാടിക്ക് എത്തിയിട്ടില്ല. രംഗം കുഴപ്പമായി തുടങ്ങി എന്നറിഞ്ഞതോടെ ഞാനും നാദിർഷയും പതുക്കെ വലിയാൻ തുടങ്ങി. സലിം ആകെ ടെൻഷൻ അടിച്ച് നിൽക്കുകയാണ്. അങ്ങനെ ഞാനും നാദിർഷയും പതുക്കെ പോകാൻ ഇറങ്ങിയപ്പോൾ ഒരുകൂട്ടം. അക്കുവിനെ കുറച്ച് േപർ പിടിച്ചു നിർത്തിയിരിക്കുകയാണ്. പെട്ടന്നാണ് എന്നെ തെറി പറഞ്ഞ് പൊലീസുകാർ മുന്നോട്ടുവന്നത്. ‘സ്റ്റേജിൽ കയറടാ’ എന്നു പറഞ്ഞു.

 

നിറകണ്ണുകളോടെയാണ് ഞാൻ സ്റ്റേജിൽ കയറുന്നത്. സ്റ്റേജിന്റെ പിന്നിൽ നിന്ന് വെറും 5 മിനിറ്റുകൊണ്ട് രണ്ടര മണിക്കൂർ കളിക്കേണ്ട പ്രോഗ്രാം റിഹേർസൽ നടത്തി. അന്നാണ് ഞാനും സലിമും ആദ്യമായി വേദി പങ്കിടുന്നത്. അത് ഗംഭീര വിജയമായി മാറി. മിമിക്രിയിൽ എന്റെ അവസാന സ്റ്റേജ് ആയിരുന്നു അത്. കുടുംബത്തിലെ എന്റെ അംഗത്തെപ്പോലെയാണ് സലിം. ദേശീയ അവാർഡ് വരെ മേടിച്ച അദ്ദേഹത്തിന് എല്ലാ ആശംസകളും.

 

സലിം കുമാർ: ‘അമേരിക്കയിൽ വച്ചാണ് ഞാനും മമ്മൂക്കയും തമ്മിലുള്ള ബന്ധം തുടങ്ങുന്നത്. 2000 വർഷത്തിലാണ്. അന്ന് മമ്മൂക്കയെ പരിചയമില്ല. സുകുമാരി ചേച്ചി, വിനീത് ഇവരൊക്കെ കൂടെയുണ്ട്. പക്ഷേ പരിചയമില്ല. എന്റെ കല്യാണം കഴിഞ്ഞ സമയമാണ്. വല്ലാത്തൊരു അവസ്ഥ. പൈസ കിട്ടുന്നകൊണ്ടു മാത്രമാണ് ഞാൻ ആ പരിപാടിക്ക് പോയത്.’

 

‘ഈ പരിപാടി പൊളിയുമെന്ന് മമ്മൂക്കയ്ക്ക് ഉറപ്പായിരുന്നു. കാരണം പ്രധാന ആളുകളൊന്നുമില്ല. പക്ഷേ ആ പരിപാടി വലിയ വിജയമായി. കാരണം അന്ന് ആ പരിപാടിയിലെ പ്രധാന കോമഡിതാരം ഞാൻ ആയിരുന്നു. അന്നുതൊട്ടാണ് അദ്ദേഹവുമായുള്ള ബന്ധം തുടങ്ങുന്നത്. എന്റെ ഓരോ നീക്കത്തിലും മമ്മൂട്ടിയുടെ അനുഗ്രഹത്തോടെയാണ് ഞാന്‍ മുന്നോട്ടുപോയിട്ടുള്ളത്.’

 

‘എന്റെ സുഹൃത്തുക്കൾ, കോളജിലെ സുഹൃത്തുക്കൾ ഒക്കെ ഇവിടെയുണ്ട്. ഈ വണ്ടി ഇവിടെ എത്തുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. 2000–ലാണ് ഞാൻ ആദ്യമായി മരിക്കുന്നത്. കാറപകടത്തിൽ മരിച്ചു എന്നായിരുന്നു വാർത്ത. അന്ന് ഞാൻ അത്ര പ്രശസ്തനല്ല. പിന്നീട് പല തവണ മരണപ്പെട്ടു. അങ്ങനെ പെട്ടന്ന് ചാകുന്ന ഇനമല്ല ഞാൻ. എന്റെ കൈയ്യിലിരുപ്പ് വച്ച് പണ്ടേ പോകേണ്ട സമയം കഴിഞ്ഞു. 36 വയസ്സിൽ തീരുമെന്നായിരുന്നു ഞാൻ ഓർത്തിരുന്നത്. എന്റെ സഹോദരൻ ഒരാളുണ്ടായിരുന്നു. ധർമൻ എന്നായിരുന്നു പേര്. സിഗരറ്റ് വലിക്കില്ല, കള്ളു കുടിക്കില്ല. ആ മനുഷ്യൻ 36ാം വയസ്സിൽ കുടിയന്മാർക്കു വരുന്ന അസുഖം വന്ന് മരിച്ചുപോയി.

 

അതുകൊണ്ട് എന്റെ ജീവിതം വലിയ ബോണസ്സാണ്. ഒരുപാട് കൊല്ലം ഈ മണ്ണിൽ ജീവിക്കണം. എന്റെ നൂറ് വയസ്സ് ആഘോഷിക്കുമ്പോൾ ഇപ്പോൾ വന്നവരൊക്കെ അന്നും വന്ന് ഇങ്ങനെയിരിക്കണമെന്നും ആഗ്രഹമുണ്ട്. 

 

കാവ്യ മാധവൻ: സലിമേട്ടനുമായി ഒരുപാട് രസകരമായ നിമിഷങ്ങൾ ജീവിതത്തിലുണ്ടായിട്ടുണ്ട്. ഒരുപക്ഷേ എന്നെപ്പോലെ ആ അനുഭവങ്ങളുള്ള മറ്റൊരാൾ ഉണ്ടാകില്ല. അത്രത്തോളം ഈ മനുഷ്യൻ പറഞ്ഞു പറ്റിച്ചിട്ടുണ്ട്. തെങ്കാശിപ്പട്ടണം മുതലുള്ള കഥ പറയാനുണ്ട്. ഇടയ്ക്ക് അദ്ദേഹം എന്റെ അമ്മാവനാകും, ചിലപ്പോൾ കാമുകനാകും അങ്ങനെ ഒരുപാട് കഥകൾ. ‌‌‌

 

ഞങ്ങൾ തമ്മിൽ വഴക്ക് ഉണ്ടാകാറുണ്ട്. സിനിമാപരമായ ബന്ധമല്ല സലിമേട്ടന്റെ കുടുംബമായുള്ളത്. ഒരുപാട് വർഷം ആരോഗ്യത്തോടെ ഇരിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com