ADVERTISEMENT

താരം എന്ന വാക്കിനെക്കാൾ 'നടൻ' എന്ന വാക്കുകൊണ്ടാകും സൈജു കുറുപ്പ് എന്ന അഭിനേതാവിനെ പ്രേക്ഷകർ അടയാളപ്പെടുത്താൻ ഇഷ്ടപ്പെടുക. മയൂഖത്തിലെ ഉണ്ണി കേശവൻ, ട്രിവാൻഡ്രം ലോഡ്ജിലെ ഷിബു വെള്ളായണി, ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തിലെ അറയ്ക്കൽ അബു എന്നിങ്ങനെ ചലച്ചിത്രപ്രേമികൾ ആഘോഷിച്ച സൈജു കുറുപ്പിന്റെ കഥാപാത്രങ്ങൾ ഏറെയുണ്ട്. നർമരസമുള്ള കഥാപാത്രങ്ങൾ മാത്രമായല്ല അൽപസ്വൽപം വില്ലനായും സൈജു കുറുപ്പ് പ്രത്യക്ഷപ്പെടും. എന്നാൽ, സ്ത്രീകളോട് മോശമായി പെരുമാറുന്ന വില്ലൻ കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ ബുദ്ധിമുട്ടാണ് എന്ന് തുറന്നുപറയാനും സൈജുവിന് മടിയില്ല... 

 

"കേൾക്കുന്നവർ പറയുമായിരിക്കും നിങ്ങളൊരു ആക്ടറല്ലേ? നിങ്ങൾ ഏത് കഥാപാത്രവും ചെയ്യണം എന്നൊക്കെ! പക്ഷേ ഞാനൊരു ആക്ടറല്ല. അപ്പോൾപിന്നെ എനിക്ക് തിരഞ്ഞെടുക്കാമല്ലോ! എനിക്ക് കംഫർട്ടബിൾ ആയിട്ടുള്ളതും എനിക്ക് എന്നെത്തന്നെ സ്ക്രീനിൽ കാണാൻ ആഗ്രഹവുമുള്ള കഥാപാത്രങ്ങളാണ് ഞാൻ ചെയ്യുന്നതും, ചെയ്തോണ്ടിരിക്കുന്നതും,"- സൈജു കുറുപ്പ് തന്റെ നയം വ്യക്തമാക്കുന്നു. 14 വർഷം നീണ്ട സിനിമാജീവിതത്തെക്കുറിച്ചും അപ്രതീക്ഷിതമായി സംഭവിച്ച അച്ഛന്റെ വേർപാടിനെക്കുറിച്ചും സൈജു കുറുപ്പ് സംസാരിക്കുന്നു. മനോരമ ഓൺലൈന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ നിന്ന്... 

 

saiju

അഭിനയിക്കാൻ അറിയില്ലെന്നു പറഞ്ഞു

 

ഞാൻ സെയിൽസ് മാനേജരായി ഒരു കോർപ്പറേറ്റ് കമ്പനിയിൽ വർക്ക് ചെയ്തുകൊണ്ടിരുന്ന സമയം. സിനിമയിൽ വന്നാൽ എന്നെ കൂടുതൽ ആളുകൾ തിരിച്ചറിയുകയും സെയിൽസിൽ അതെനിക്ക് ഗുണം ചെയ്യുകയും ചെയ്യും എന്നു തോന്നി. അതുകൊണ്ടാണ് സിനിമയിൽ അഭിനയിക്കാൻ ശ്രമിച്ചത്. ഗായകൻ എം.ജി.ശ്രീകുമാർ സർ വഴിയുള്ള പരിചയത്തിലൂടെയാണ് ആദ്യ അവസരം ലഭിക്കുന്നത്. അദ്ദേഹം പറഞ്ഞതനുസരിച്ച് ഞാൻ സംവിധായകൻ ഹരിഹരന്റെ വീട്ടിലേക്കു പോയി. അദ്ദേഹം എന്നോട് അഭിനയി ച്ചിട്ടുണ്ടോ എന്ന് ചോദിച്ചു. ഞാൻ പറഞ്ഞു, എനിക്ക് അഭിനയിക്കാൻ അറിയില്ല. ഒരു സ്റ്റേജിൽ കയറാൻ പോലും പേടിയാണ് എന്ന്. അത് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു. പിന്നീട് അദ്ദേഹം എന്റെ അച്ഛന്റെ അടുത്ത് ഇതിനെക്കുറിച്ച് പറഞ്ഞിരുന്നു. ഞാൻ എല്ലാം തുറന്നു പറഞ്ഞത് ഇഷ്ടപ്പെട്ടു എന്ന്. 

 

saijuw

മേൽവിലാസം ഉണ്ടാക്കി തന്നത് ഹരിഹരൻ സർ

 

ഇൻഡസ്ട്രിയിൽ ഒരു പേരു കിട്ടാനും, സൈജു കുറുപ്പ്, മമ്ത എന്നീ രണ്ട് ആക്ടേഴ്സ് ഉണ്ട് എന്ന് അറിയാനും ഹരിഹരൻ സാറിന്റെ പടത്തിലൂടെ വന്നത് വളരെയധികം സഹായിച്ചു. കാരണം അന്ന് വാട്സാപ്പും കാര്യങ്ങളും ഒന്നുമില്ല ഫോട്ടോസ് അയച്ചു കൊടുക്കാനും ഒന്നും പറ്റില്ല. അപ്പോൾ ഒരു ഡയറക്ടറെ വിളിച്ച് ഞാൻ ഹരിഹരൻ സാറിന്റെ പടത്തിൽ അഭിനയിച്ച ആളാണ് എന്നു പറയുമ്പോൾ തന്നെ എല്ലാവർക്കും മനസ്സിലാകും. അതെനിക്ക് ഒരുപാട് ഗുണം ചെയ്തു. 

 

saiju-kurup-movie

ദൈവത്തിന്റെ രൂപത്തിൽ വി.കെ.പ്രകാശ്

 

മയൂഖം എന്ന സിനിമയ്ക്കു ശേഷം എട്ടു വർഷം കാര്യമായി സിനിമയിൽ ശ്രദ്ധിക്കപ്പെട്ടില്ല. ആളുകൾ കരുതി ഞാൻ ഗൗരവമുള്ള കഥാപാത്രങ്ങൾ മാത്രമെ ചെയ്യൂ എന്നൊക്കെ. അതിനുശേഷം ദൈവത്തിന്റെ രൂപത്തിൽ വി.കെ പ്രകാശ് വന്നു. അദ്ദേഹം എനിക്ക് ട്രിവാൻഡ്രം ലോഡ്ജ് തന്നു. ആ പടം റിലീസ് ചെയ്തതിനുശേഷമാണ് എനിക്ക് തുടർച്ചയായി സിനിമകൾ കിട്ടാൻ തുടങ്ങിയത്. ആ സിനിമയിലാണ് ആദ്യമായി ഹ്യൂമർ ചെയ്യുന്നത്. അതിനുശേഷമാണ് ഹ്യൂമർ കഥാപാത്രങ്ങൾ കിട്ടാൻ തുടങ്ങിയത് ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നു. ഹ്യൂമർ ചെയ്യുമ്പോൾ കംഫർട്ടബിളാണ്. 

 

വിളിച്ചു ചാൻസ് ചോദിച്ചു

 

പിആർഒ ദിനേശേട്ടനിൽ നിന്നാണ് എനിക്ക് വി.കെ.പി.യുടെ നമ്പർ കിട്ടുന്നത്. ഞാൻ അദ്ദേഹത്തെ വിളിച്ച് ചാൻസ് ചോദിച്ചു. അദ്ദേഹത്തിന്റെ ഒരു പരസ്യത്തിൽ അഭിനയിക്കാനാണ് ചാൻസ് ചോദിച്ചത്. അങ്ങനെ അദ്ദേഹത്തോടൊപ്പം കുറച്ച് പരസ്യങ്ങളിലും അഭിനയിച്ചു. കർമ്മയോഗി എന്ന സിനിമയും ചെയ്തു. അങ്ങനെ വി.കെ.പിയുമായി നല്ല പരിചയമായി. ആ പരിചയത്തിൽ നിന്നാണ് അദ്ദേഹത്തിന്റെ ട്രിവാൻ‍ഡ്രം ലോഡ്ജ് എന്ന സിനിമയിൽ ഇത്രയും റിസ്കെടുത്ത് എന്നെ കാസ്റ്റ് ചെയ്തത് എന്നു തോന്നുന്നു. ഇപ്പോൾ അദ്ദേഹത്തിന്റെ എട്ട് പരസ്യചിത്രങ്ങളിലും എട്ട് സിനിമകളും ഞാൻ ചെയ്തിട്ടുണ്ട്.

 

ആ നഷ്ടം നികത്താൻ ആവില്ല

 

കഴിഞ്ഞ നവംബർ മൂന്നാം തീയതിയാണ് അച്ഛൻ കാറപകടത്തിൽ മരിച്ചത്. അതിൽ നിന്ന് ഞാനിപ്പോഴും മോചിതനായിട്ടില്ല. അതിന് ഒരിക്കലും കഴിയുമെന്ന് തോന്നുന്നില്ല. ഇടയ്ക്കിടയ്ക്ക് അച്ഛനെപ്പറ്റി ഓർമ്മകൾ വരും. അച്ഛന്റെ സുഹൃത്തുക്കൾ വിളിക്കും. അപ്പോൾ കരയുകയല്ലാതെ വേറൊരു മാർഗ്ഗമില്ല. ആ നഷ്ടം നികത്താനാവാത്തതാണ്. ഒരു അസുഖം വന്ന് കിടപ്പിലായ വ്യക്തി നമ്മെ വിട്ടു പോകുന്നതും, പെട്ടെന്ന് ഒരു അപകടത്തിൽ ഒരാൾ നമ്മളെ വിട്ടുപോകുന്നതും തമ്മിൽ ഒരുപാട് വ്യത്യാസം ഉണ്ട്. ഇത് വല്ലാത്തൊരു ഷോക്കായിരുന്നു.  

 

എന്റെ കരിയറിൽ അച്ഛൻ സന്തുഷ്ടനായിരുന്നു

 

അച്ഛൻ വളരെ സന്തോഷമായിട്ടാണ് പോയത്. തീവണ്ടിയാണ് അച്ഛൻ അവസാനം കണ്ട എന്റെ സിനിമ. അതു കാണാൻ വേണ്ടി അച്ഛനും അമ്മയും കൂടി ചേർത്തലയിലെ ഒരു തിയറ്ററിൽ പോയിട്ട് ടിക്കറ്റ് കിട്ടിയില്ല. വേറൊരു തിയറ്ററിൽ പോയപ്പോഴും ടിക്കറ്റ് കിട്ടിയില്ല. പക്ഷേ, ടിക്കറ്റ്് കിട്ടിയില്ലെങ്കിലും അവർ ഹാപ്പിയായിരുന്നു. കാരണം മകൻ അഭിനയിച്ച സിനിമ ഇത്രയും നന്നായി ഓടുന്നു എന്നു കണ്ടപ്പോൾ അവർക്ക് സന്തോഷം തോന്നി. പീന്നീടവര്‍ എറണാകുളത്താണ് ആ സിനിമ കണ്ടത്. എന്റെ കരിയറിൽ അച്ഛൻ സന്തോഷവാനായിരുന്നു. അതുമാത്രമാണ് ഒരു സമാധാനം. 

 

ജോലി ഇല്ലാത്തതിനാൽ അന്ന് വിവാഹം നടന്നില്ല

 

എന്റെ വിവാഹം 25–ാമത്തെ വയസിലായിരുന്നു. അത് ഒരുപാട് വൈകിപ്പോയി എന്നു ചിന്തിക്കുന്ന ആളാണ് ഞാൻ. കാരണം, എനിക്ക് 21–ാം വയസിൽ വിവാഹം കഴിക്കണമെന്നായിരുന്നു ആഗ്രഹം. വളരെ ചെറുപ്പത്തിൽ വിവാഹം ചെയ്ത്, ചെറുപ്പക്കാരനായ ഒരു അച്ഛൻ ആകണമെന്നായിരുന്നു അഗ്രഹിച്ചത്. പക്ഷെ, ആ സമയത്തു ജോലി കിട്ടാത്തതു കാരണം വിവാഹം നടന്നില്ല. എന്റെ 25–ാം വയസിലായിരുന്നു കല്യാണം. അതിനു ഒന്നര വർഷം മുൻപ് ജോലി കിട്ടിയിരുന്നു.  26–ാമത്തെ വയസ്സിൽ ഞാൻ അച്ഛനായി. 

 

വിജയ് ബാബു തന്ന അറയ്ക്കൽ അബു

 

2012ൽ ദൈവം വി.കെ.പിയുടെ രൂപത്തിൽ വന്നതു പോലെ 2014ൽ വിജയ് ബാബുവിന്റെ രൂപത്തിലാണ് ദൈവം പ്രത്യക്ഷപ്പെട്ടത്. ആട് ഒരു ഭീകരജീവിയാണ് എന്നതിന്റെ കഥ വിജയ് ബാബു പറഞ്ഞപ്പോൾ എനിക്കതിൽ എന്തെങ്കിലും ചാൻസ് ഉണ്ടോ എന്ന് ഞാൻ ചോദിക്കുകയായിരുന്നു. മിഥുനുമായി സംസാരിക്കട്ടെ എന്നായിരുന്നു മറുപടി. ഞാൻ മിഥുനെ വിളിച്ചപ്പോൾ എന്റെ രൂപത്തിനു പറ്റിയ കഥാപാത്രങ്ങളില്ലെന്ന മറുപടിയാണ് ലഭിച്ചത്. രൂപത്തിലൊക്കെ മാറ്റം വരുത്താം എന്നു പറഞ്ഞു കൺവിൻസ് ചെയ്യാനൊക്കെ നോക്കിയെങ്കിലും നടന്നില്ല. പക്ഷേ ഒരാഴ്ച കഴിഞ്ഞ് മിഥുൻ വിളിക്കുന്നു. അറയ്ക്കൽ അബു എന്ന കഥാപാത്രം ഉണ്ട് ചേട്ടൻ ഒന്ന് കേട്ടു നോക്കൂ എന്നു പറഞ്ഞു. വിജയ് ബാബു തീർച്ചയായും മിഥുനെ വിശ്വാസത്തിലെടുത്തു കാണണം. അല്ലെങ്കിൽ എനിക്കായി അങ്ങനെ ഒരു കഥാപാത്രം ഉണ്ടാവില്ലായിരുന്നു. 

 

ആ ചിത്രങ്ങളൊന്നും തിയറ്ററിൽ ഓടിയില്ല

 

അറയ്ക്കൽ അബുവിൽ എനിക്ക് ഭയങ്കര പ്രതീക്ഷയായിരുന്നു. പക്ഷേ ആ പടം വർക്ക് ഔട്ടായില്ല. അതുപോലെ എനിക്കു വളരെ പ്രതീക്ഷ തന്ന പടമായിരുന്നു കെ. എൽ. 10. അതും പ്രതീക്ഷിച്ചപോലെ ഓടിയില്ല. അതുകൊണ്ട് എത്ര വലിയ സിനിമയായാലും ഇപ്പോൾ ഞാൻ വലിയ പ്രതീക്ഷ വയ്ക്കാറില്ല. പക്ഷേ ആടിനെ സംബന്ധിച്ച് ഡിവിഡി വന്നപ്പോഴും ഓൺലൈനിൽ വന്നപ്പോഴും ഒരുപാട് ആൾക്കാർ അഭിനന്ദിച്ചു. പിന്നീട് ഒന്നു രണ്ടു വർഷം കഴിഞ്ഞ് ഞാൻ വിജയ് ബാബുവിനോട് ആടിന്റെ ഒരു രണ്ടാംഭാഗം ചെയ്തു കൂടെ എന്നു ചോദിച്ചു. അദ്ദേഹം പറഞ്ഞു നല്ല ഐഡിയ ആണ്. മിഥുനോട് ഒന്നു ചോദിച്ചു നോക്കൂ ആ ഒരു ചർച്ച വളർന്നു.  അങ്ങനെ ആട് 2 വന്നു.

 

ആ ഡയലോഗുകൾക്ക് പിന്നിൽ ജയസൂര്യ

 

സിനിമയിലെ ഡയലോഗെല്ലാം തന്നെ ഭയങ്കര പഞ്ചുള്ള ഡയലോഗാണ്. സിനിമയും വർക്കൗട്ടായി. ജയസൂര്യയുടെ ഇൻപുട്ട്സ് ഒരുപാടുണ്ടായിരുന്നു. സിനിമയിലെ ഒരു രംഗത്തിൽ, ഞാൻ ഹോട്ടലിൽ ചെന്നിട്ട് പറയുന്ന ഒരു ഡയലോഗ് ഉണ്ട്– ‘‘ഷാജിയേട്ടാ ഇവളെ അങ്ങ്....!" അപ്പോൾ ജയസൂര്യ പറയും, "അരുത് അബു... അരുത്’.’ ഇത് ജയസൂര്യ പറഞ്ഞിട്ട് ചെയ്തതാണ്. അന്ന് ജയസൂര്യ പറഞ്ഞിരുന്നു ഒരുപാട് ആൾക്കാർ ഇത് ട്രോളിനു വേണ്ടി ഉപയോഗിക്കുമെന്ന്. ജയസൂര്യ പറഞ്ഞത്  200 ശതമാനം ശരിയായിരുന്നു. കാരണം, ഒരുപാടു ട്രോളുകളിൽ ആ ഡയലോഗ് ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്. 

 

'അറയ്ക്കൽ അബുവിന്റെ അച്ഛനാ!'

 

അച്ഛൻ, അമ്മ ഇവർക്ക് രണ്ടുപേർക്കും എന്റെ സിനിമ വളരെ ഇഷ്ടമാണ്. അങ്ങനെ വിശദമായിട്ടൊന്നും പറയാറില്ല. ഒരു നടന്മാരെപ്പറ്റിയും മോശം പറയില്ല. അവർക്ക് എല്ലാവരെയും ഇഷ്ടമാണ്. അവർക്ക് സിനിമ കണ്ടാൽ മതി. ചില ചടങ്ങുകളിൽ പങ്കെടുക്കാൻ അവർ പോകുമ്പോൾ പലരും അവരെ ചൂണ്ടിക്കാട്ടി, സൈജു അങ്കിളിന്റെ അച്ഛനും അമ്മയുമാണെന്ന് പറയും. പക്ഷെ, കുട്ടികൾക്ക് അത് മനസിലാകില്ല. അറയ്ക്കൽ അബുവിന്റെ അച്ഛനും അമ്മയുമാണെന്ന് പറഞ്ഞാൽ പെട്ടെന്ന് പിടി കിട്ടും. കുട്ടികൾ അറയ്ക്കൽ അബു എന്ന പേരാണ് എനിക്ക് തന്നിരിക്കുന്നത്. 

 

പ്രണയമീനുകളുടെ കടലിലേയ്ക്ക് 

 

2005 ൽ മയൂഖം റിലീസായി. അതിനുശേഷം  കമൽ സാറിനെയും സത്യൻ അന്തിക്കാട് സാറിനെയും ഒക്കെ വിളിച്ച് ഞാൻ അവസരം ചോദിച്ചിരുന്നു. അങ്ങനെ കമൽ സർ ആഗതൻ എന്ന സിനിമയിലേക്ക് എന്നെ വിളിച്ചിരുന്നു. പക്ഷേ അന്ന് അഭിനയിക്കാൻ പറ്റിയില്ല. പിന്നെ പ്രണയമീനുകളുടെ കടലിലേക്ക് വിളിച്ചപ്പോൾ അത്ഭുതത്തെക്കാൾ ഭയങ്കര സന്തോഷം ആയിരുന്നു. കമൽ സാറിന്റെ പടത്തിൽ ഭാഗമാകുക എന്നു പറഞ്ഞാൽ വലിയൊരു സന്തോഷമാണ്. അദ്ദേഹത്തിന്റെ ഒപ്പം വർക്ക് ചെയ്യാൻ ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു. പ്രണയമീനുകളലുടെ കടലിലെ എന്റെ കഥാപാത്രം എസ്.ഐ എൽദോ ഒരു രസികനാണ്. വൻ പ്രശ്നങ്ങളൊക്കെ ആ ലൊക്കാലിറ്റിയിൽ ഉണ്ടായാലും അയാൾ അതൊക്കെ വളരെ ഹ്യൂമറായും ലളിതമായുമാണ് അത് പരിഹരിക്കുന്നത്. 

 

ആ വില്ലൻ വേഷം ഞാൻ ചെയ്യും

 

അടുത്ത സിനിമ എസ്.എൽ. പുരം ജയസൂര്യയുടെ ജാക്ക് ഡാനിയൽ ആണ്. ദിലീപേട്ടനും അർജുൻ സാറും ആണ് അതിനകത്ത് ജാക്കും ഡാനിയേലുമായി അഭിനയിക്കുന്നത്. പിന്നെ സൗബിനും സുരാജുമൊക്കെ അഭിനയിക്കുന്ന രതീഷ് പൊതുവാൾ സംവിധാനം ചെയ്ത ആൻഡ്രോയ്ഡ് കു‍ഞ്ഞപ്പൻ വളരെ വ്യത്യസ്തമായൊരു പടമാണ്. പുതുമുഖ സംവിധായകനായ മനോജ് നായർ സംവിധാനം ചെയ്യുന്ന വാര്‍ത്തകൾ ഇതുവരെ, ഡ്രൈവിംഗ് ലൈസൻസ്, ലാൽ ജൂനിയറിന്റെ ഒരു പടം, റോഷൻ ആൻഡ്രൂസിന്റെ പ്രതി പൂവൻകോഴി ഇതൊക്കെയാണ് ഇനി വരാനിരിക്കുന്ന സിനിമകൾ. അടുത്തവർഷം തുടക്കത്തിൽ ഒരു വില്ലൻ വേഷം ചെയ്യാൻ കിട്ടിയിട്ടുണ്ട്. തീർച്ചയായും അത് ചെയ്യും.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com