വെയിൽ സിനിമ മുടങ്ങി; ഷെയിനെ പുതിയ ചിത്രങ്ങളില്‍ സഹകരിപ്പിക്കില്ലെന്ന് നിർമാതാക്കൾ
Mail This Article
നടന്‍ ഷെയിന്‍ നിഗമിനെ പുതിയ ചിത്രങ്ങളിൽ സഹകരിപ്പിക്കേണ്ടെന്ന് നിർമാതാക്കളുടെ തീരുമാനം. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അടിയന്തര യോഗമാണ് തീരുമാനമെടുത്തത്. 'വെയിൽ' എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് കരാര്‍ ലംഘിച്ചെന്നാണ് ആരോപണം. ഒത്തുതീർപ്പ് വ്യവസ്ഥ ലംഘിച്ചെന്നും നിർമ്മാതാക്കളുടെ സംഘടന കുറ്റപ്പെടുത്തി.
ഷെയിൻ നിഗം, നിർമ്മാതാവ് ജോബി ജോർജ് എന്നിവരുടെ തർക്കങ്ങളെ തുടർന്ന് വിവാദത്തിലായ വെയിൽ സിനിമയുടെ ചിത്രീകരണം മുടങ്ങിയതാണ് പുതിയ സംഭവവികാസങ്ങൾക്കു പിന്നിൽ . ഷെയിൻ നിഗം എത്താത്തതിനെ തുടർന്നാണ് ചിത്രീകരണം മുടങ്ങിയത്. സംഭവത്തിൽ നിർമ്മാതാവ് ജോബി ജോർജ് നിർമാതാക്കളുടെ സംഘടനയിൽ പരാതി നൽകി. ഇതേത്തുടർന്നാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അടിയന്തര യോഗം ചേര്‍ന്നത്.
നിർമ്മാതാവ് ജോബി ജോർജ് തനിക്കെതിരെ വധഭീഷണി മുഴക്കിയെന്ന ആരോപണവുമായി ഷെയിൻ കഴിഞ്ഞ മാസം രംഗത്തെത്തിയതോടെയാണ് വിവാദങ്ങളുടെ തുടക്കം. ഇത് നിഷേധിച്ച് ജോബി ജോർജ് രംഗത്തെത്തി. കുർബാനി എന്ന ചിത്രത്തിനായി ഷെയിൻ മുടിമുറിച്ചതു മൂലം വെയിലിലെ കഥാപാത്രത്തിന്റെ രൂപമാറ്റം സംഭവിച്ചെന്നും ഇത് കരാറിന് വിരുദ്ധമാണെന്നുമായിരുന്നു ജോബി ജോർജിന്‍റെ നിലപാട്. ഷെയിനിൻറെ ആരോപണം തട്ടിപ്പാണെന്നും പണം വാങ്ങിയ ശേഷം താരം സഹകരിക്കുന്നില്ലെന്നും നിർമ്മാതാവ് കുറ്റപ്പെടുത്തി.
പ്രശ്നത്തിൽ താരസംഘടനയായ അമ്മയ്ക്ക് ഷെയിൻ പരാതി നൽകിയിരുന്നു. ഇരുവരും തമ്മിലുള്ള ഭിന്നത കനത്തതോടെ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഇടപെട്ട് ഒത്തുതീർപ്പിലെത്തി. ഷെയിൻ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്ന ‘കുർബാനി’ എന്ന സിനിമയുടെ ഷൂട്ടിങ് പൂർത്തിയാക്കിയ ശേഷം ജോബി നിർമിക്കുന്ന വെയിലിന്റെ ഷൂട്ടിങ്ങിനെത്തുമെന്നായിരുന്നു വ്യവസ്ഥ