‘വടക്കന്‍ വീരഗാഥയുമായി മാമാങ്കത്തെ താരതമ്യം ചെയ്യരുത്’
Mail This Article
ആരാധകരുടെ നീണ്ട കാലമായുള്ള കാത്തിരിപ്പിന് വിരാമമിട്ട് മാമാങ്കം പ്രദര്‍ശനത്തിനെത്തി. ചിത്രം പ്രേക്ഷകരെ ത്രസിപ്പിക്കുന്നുവെന്നാണ് പ്രതികരണങ്ങള്‍. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് സംവിധായകന്‍ എം.എ. നിഷാദ്. ഒരുപാട് വൈതരണികള്‍ തരണം ചെയ്ത് പ്രദര്‍ശനത്തിനെത്തിച്ച മാമാങ്കം ഏറെ മികവുറ്റതാണ് എന്ന് നിഷാദ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
കുറിപ്പിന്റെ പൂര്‍ണരൂപം…
മാമാങ്കം….മലയാള സിനിമയിലെ ഏറ്റവും ചിലവേറിയ സിനിമകളിലൊന്ന്… തീര്‍ച്ചയായും, ഈ ചിത്രത്തിന്റെ നിർമാതാവ് വേണു കുന്നപ്പളളിക്ക് അഭിമാനിക്കാം. അദ്ദേഹത്തിന് തന്നെയാണ് അഭിനന്ദനങ്ങള്‍ നല്‍കേണ്ടത്. ഒരുപാട് വൈതരണികള്‍ തരണം ചെയ്ത് ഈ സിനിമ പ്രദര്‍ശനത്തിനെത്തിച്ചതിന്. മമ്മൂട്ടി എന്ന നടന്റെ ഗാംഭീര്യം നിറഞ്ഞ ശബ്ദവും, ആകാര ഭംഗിയും വേണ്ടുവോളം ഉപയോഗിച്ചിട്ടുണ്ട് ഈ ചിത്രത്തില്‍. ഉണ്ണിമുകുന്ദന്‍ ഈ അടുത്ത കാലത്ത് ചെയ്ത ഇരുത്തം വന്ന വേഷം. അച്യുതന്‍ എന്ന കൊച്ച് മിടുക്കനാണ് എടുത്ത് പറയേണ്ട താരം. ചെറുതെങ്കിലും സുരേഷ് കൃഷ്ണയും, മണിക്കുട്ടനും, അവരവരുടെ ഭാഗം നന്നാക്കി. നായികയേക്കാളും മികച്ച് നിന്നത് ഇനിയയാണ്. അനു സിത്താരയും മോശമാക്കിയില്ല.
മനോജ് പിളളയുടെ ക്യാമയ്റക്ക് ഫുള്‍ മാര്‍ക്ക്. എം ജയചന്ദ്രന്റെ പാട്ടുകള്‍ പതിവ് പോലെ നന്നായി. കൂറ്റന്‍ സെറ്റുകളും,സംഘട്ടന രംഗങ്ങളും, പടത്തിന്റെ മാറ്റ് കൂട്ടി. എം.ടി. – ഹരിഹരന്‍ ടീമിന്റെ ഒരു വടക്കന്‍ വീരഗാഥയുമായിട്ട് ഈ ചിത്രത്തെ താരതമ്യം ചെയ്യരുത്. അങ്ങനെ ചെയ്യുന്നത് അവിവേകമാണ് താനും. ഈ ചിത്രം കണ്ട് കൊണ്ടിരുന്നപ്പോള്‍, ഞാന്‍ വളരെ ചെറുപ്പത്തില്‍ കണ്ട പ്രേം നസീര്‍ അഭിനയിച്ച മാമാങ്കം എന്ന സിനിമ ഓര്‍മ വന്നു. ആ സിനിമ കണ്ടപ്പോഴാണ് മാമാങ്കം എന്താണെന്ന് മനസ്സിലാക്കിയത്. അവിടെ നിന്ന് എത്രയോ ദൂരം നമ്മുടെ സിനിമ വളര്‍ന്നിരിക്കുന്നു സാങ്കേതികമായി മറ്റ് ഭാഷാ ചിത്രങ്ങളോട് മത്സരിക്കാന്‍ നമ്മള്‍ ശക്തരായിരിക്കുന്നു.
ഒരിക്കല്‍ കൂടി കാവ്യാ ഫിലിംസിനും നിര്‍മാതാവ് വേണുവിനും അഭിനന്ദനങ്ങള്‍. ഈ മാമാങ്ക ദിനത്തില്‍ പ്രേം നസീറിനെ വല്ലാതെ മിസ്സ് ചെയ്യുന്നു. പഴയ മാമാങ്കത്തിലെ പാട്ടും….