ADVERTISEMENT

വിവാദങ്ങൾ സിനിമാ നിർമാണത്തെയും സർഗാത്മകതയേയും ബാധിച്ചിട്ടില്ലെന്ന് മാമാങ്കം ടീം. സംവിധായകൻ പത്മകുമാറും അണിയറപ്രവർത്തകരും നടത്തിയ വാർത്താസമ്മേളനത്തിലാണ് വെളിപ്പെടുത്തൽ. സിനിമയുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾ തന്നെ ബാധിച്ചിട്ടില്ലെന്നും പരാമാവധി മികച്ചതാക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും പത്മകുമാർ പറയുന്നു. ജോസഫ് സിനിമ നേടിയതിനേക്കാൾ വലിയ വിജയം നേടും

 

സമൂഹമാധ്യമത്തിൽ സിനിമയെ താറടിച്ചുകാട്ടുന്നത് ആസൂത്രണത്തിന്റെ ഭാഗമാണെന്നും പത്മകുമാർ.  ഒടിയന് ശേഷം കാത്തിരുന്ന ചിത്രമാണ് മാമാങ്കം എന്നുപറയുന്ന ഒരു വോയിസ് ക്ലിപ്പ് ഞങ്ങൾക്ക് കിട്ടിയിരുന്നു. എന്നാൽ ഒടിയന് ശേഷം മമ്മൂട്ടിയുടെ ചിത്രങ്ങൾ ഇറങ്ങിയിട്ടുണ്ട്. അതിനൊന്നുമില്ലാത്ത ഡീഗ്രേഡിങാണ് മാമാങ്കത്തിനോടുള്ളത്. ഇതിന്റെ പിന്നിൽ മോഹൻലാൽ ഫാൻസാണെന്ന് ഒരിക്കലും വിശ്വസിക്കുന്നില്ല.

 

സമൂഹമാധ്യമത്തിലുള്ള ചില കുബുദ്ധികൾ, മനോരോഗികളാണ് സിനിമയ്ക്കെതിരെ ഇങ്ങനെ ആരോപണങ്ങൾ പടച്ചുവിടുന്നത്. ഇന്നലെ ഇന്നുമായിട്ട് നല്ല റിപ്പോർട്ടുകളാണ് ലഭിക്കുന്നത്. അതുകാരണം ഈ ഡീഗ്രേഡ്ചെയ്യുന്നവർക്ക് അധികദിവസമൊന്നും പിടിച്ചുനിൽക്കാനാകില്ല. അവർക്ക് പിൻമാറിയേ പറ്റൂ.

 

സിനിമയെ നശിപ്പിക്കാൻ സാധിക്കുമെന്ന് തോന്നുന്നില്ല. സൈബർ സെല്ലില്‍ പരാതി കൊടുത്തുന്നുണ്ട്. എന്നാൽ അതിന്റെ പിന്നാലെ അധികം നടക്കാൻ ഉദ്ദേശിക്കുന്നില്ല. ഇവർ തനിയെ പിൻമാറുമെന്ന് തന്നെയാണ് വിശ്വാസം.- പത്മകുമാർ പറഞ്ഞു.

 

ഇതിനിടെ, മാമാങ്കം ഇന്റർനെറ്റിൽ പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമനടപടി. എറണാകുളം സെൻട്രൽ പൊലീസാണ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നത്. എക്സിക്യുട്ടീവ് പ്രൊഡ്യൂസർ ആന്റണി ജോസഫ് നൽകിയ പരാതിയില്‍ ചിത്രം ഡൗണ്‍ലോഡ് ചെയ്തവരും പ്രതിയാകും.

 

മാമാങ്കം റിലീസിന് പിന്നാെല തന്നെ സിനിമയെ തകര്‍ക്കാനുള്ള ശ്രമവും സജീവമായിരുന്നുവെന്ന് എക്സിക്യുട്ടീവ് പ്രൊഡ്യൂസർ ആന്റണി ജോസഫ് പൊലീസിന് നൽകിയ പരാതിയില്‍ പറയുന്നു. ഗോവിന്ദ് എന്ന പ്രൊഫൈൽ നെയിം ഉള്ളയാളാണ്  ഒാണ്‍ലൈന്‍ ആപ്ളിക്കേഷന്‍വഴി മാമാങ്കം അപ്്ലോഡ് ചെയ്തതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാളെ പ്രധാന പ്രതിയാക്കിയാണ് കേസ് റജിസ്റ്റർ ചെയ്തതും. ചിത്രം ഡൗൺ ലോഡ് ചെയ്ത എല്ലാവരും കേസിൽ പ്രതികളാകുമെന്നും സെൻട്രൽ പൊലീസ് അറിയിച്ചു.

 

ഇതോടൊപ്പം തന്നെ സിനിമയെ ഡീഗ്രേഡ് ചെയ്യണമെന്ന് വാട്സ് ആപ്പ് ഗ്രൂപ്പുകളില്‍ ആഹ്വാനം ചെയ്ത നിതിൻ എന്ന വ്യക്തിക്കെതിരെയും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഓഡിയോ ക്ലിപ്പും ഫോൺ നമ്പറും പൊലീസിന് ലഭിച്ചു. സൈബർ പൊലീസിന്റെ സഹായത്തോടെയുള്ള അന്വേഷണത്തിന്റെ ചുമതല എറണാകുളം സെൻട്രൽ സി.ഐക്കാണ്. കഴിഞ്ഞ വ്യാഴാഴ്ചയാണ് മാമാങ്കം നാല്‍പത്തിയഞ്ച് രാജ്യങ്ങളിലെ രണ്ടായിരം സ്ക്രീനുകളിൽ പ്രദര്‍ശനത്തിന് എത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com