ജീവിതത്തിൽ ഒരിക്കലും നടക്കാനാകില്ലെന്നു കരുതി, ഭയം കൊണ്ട് മൂടിയ നാളുകൾ: തുറന്നുപറഞ്ഞ് മഞ്ജിമ
Mail This Article
ഒരു വടക്കൻ സെൽഫിയിലൂടെ നായിക നിരയിലെത്തിയ നടിയാണ് മഞ്ജിമ മോഹൻ. കഴിഞ്ഞ കുറച്ച് നാളുകളായി ഇരുളടഞ്ഞ നാളുകളിലൂടെയായിരുന്നു മഞ്ജിമ കടന്നുപോയിരുന്നത്. അപകടത്തിൽ കാലിനു പരുക്കേറ്റ താരം ശസ്ത്രക്രിയയ്ക്കു വിധേയയായിരുന്നു. ജീവിതത്തിലും ഒരിക്കലും ഇനി നടക്കാനാകില്ലെന്ന് കരുതിയിരുന്നതായി മഞ്ജിമ പറയുന്നു. ജീവിതത്തിലെ ഇരുൾമൂടിയ ആ നാളുകളെപ്പറ്റി താരം തന്നെയാണ് സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്.
‘എന്റെ ജീവിതത്തിൽ അപകടമുണ്ടായ കാര്യം നിങ്ങൾക്ക് അറിയാമായിരുന്നല്ലോ. ഇപ്പോൾ സുഖംപ്രാപിച്ചുവരുന്നു. മുൻപും പല താരങ്ങളും ഇതിലും മോശം അവസ്ഥയിലൂടെ കടന്ന് പോയിട്ടുണ്ടെങ്കിലും അതിന്റെ വ്യാപ്തി മനസ്സിലായത് അത് സ്വയം നേരിടേണ്ടി വന്നപ്പോഴാണ്. അവരുടെ ആത്മവിശ്വാസവും മനോബലവും കൊണ്ട് അവരൊക്കെ ജീവിതത്തിൽ തിരിച്ചുവന്നിട്ടുണ്ട്.’
‘ഈ അവസ്ഥയിലൂടെ കടന്നുപോയപ്പോഴാണ് അവർ പ്രകടിപ്പിച്ചതിനേക്കാൾ കൂടുതലാണ് തിരിച്ചുവരവിന്റെ കാലതാമസമെന്ന് മനസിലാക്കിയത്. ജീവിതത്തിൽ തിരിച്ചുവരവ് നടത്തിയ എല്ലാവരോടും വലിയ ആദരവ്.’
‘അപകടം പറ്റിയ ആദ്യ നാളുകളിൽ എന്റെ മനസിൽ, ഇനി നടക്കാനാവുമോ, സിനിമ ചെയ്യാനാകുമോ നൃത്തം ചെയ്യാൻ ഒക്കുമോ എന്നെല്ലാമായിരുന്നു ചിന്തകൾ. ഇല്ല എന്ന് തന്നെ ഒരുവേള വിശ്വസിച്ചു. സകലവിശ്വാസവും നഷ്ടപ്പെട്ടു. ഭയം കൊണ്ട് മൂടിയ നാളുകൾ. കുടുംബവും സുഹൃത്തുക്കളും പ്രോത്സാഹിപ്പിച്ചുവെങ്കിലും ആത്മവിശാസം പതിയെ ഇല്ലാതാകുകയായിരുന്നു.’
‘ഒടുവിൽ പ്രതീക്ഷ കൈവന്നത് എന്റെ സിനിമാ ഡയറക്‌ടറുടെ ഫോൺ വിളിയിലൂടെയാണ്. എന്നെ വിശ്വസിക്കുന്നുവെന്നും രോഗമുക്തിയിലേക്കുള്ള നാളുകളിൽ സിനിമ ചെയ്യാം എന്നദ്ദേഹം ഉറപ്പു നൽകി. അപ്പോൾ ഞാൻ ആലോചിച്ചു, അദ്ദേഹത്തിന് എന്നിൽ വിശ്വാസമുണ്ട്. എനിക്ക് സാധിക്കും. അങ്ങനെ കിടക്കയിൽ നിന്നും എന്നെ സ്വയം വലിച്ച് പുറത്തിട്ടു.’
‘ഷൂട്ട് തുടങ്ങിയ ദിവസം എന്റെ ശക്തി തിരിച്ചറിഞ്ഞു. എന്നിൽ വിശ്വസിക്കാത്ത ആളുകള്‍ ഉണ്ടാകുമോ എന്ന ഭയം അപ്പോഴും ഉണ്ടായിരുന്നു. കുറഞ്ഞ പക്ഷം എന്നെ വിശ്വസിച്ച ആൾക്കുള്ള ഉറപ്പെന്ന നിലയിലെങ്കിലും നല്ല രീതിയിൽ വർക്ക് ചെയ്യണം എന്ന ഉൾവിളി മനസിൽ ഉണ്ടായി. പ്രൊഡക്‌ഷൻ ഡിപ്പാർട്മെന്റിലെ എല്ലാവരും താങ്ങായി ഒപ്പം കൂടി. നടക്കാനും, ഷോട്ടുകൾക്കിടയിൽ വിശ്രമിക്കാനുമൊക്കെ അവർ അവസരമൊരുക്കി. ദിവസങ്ങൾ കടന്ന് പോയി. ക്ഷീണം തോന്നിയെങ്കിലും തന്റെ കർത്തവ്യങ്ങൾ തുടർന്നു, കാലുകൾ ബലപ്പെട്ടു, ആത്മവിശ്വാസം വർധിച്ചു.’
‘ഞാൻ ഇത് എഴുതുമ്പോള്‍ ഇപ്പോൾ തന്റെ 100 ശതമാനത്തിലേക്ക് ഞാൻ മടങ്ങി വന്നിരിക്കുന്നു. മനസ്സിൽ ഭയവും സംശയും നിശേഷം ഇല്ല.’–മഞ്ജിമ പറഞ്ഞു.
തന്റെ മേൽ വിശ്വാസം പുലർത്തിയവർക്കും സംവിധായകൻ മനുവിനും ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും നന്ദി പ്രകാശിപ്പിച്ചാണ് മഞ്ജിമ തന്റെ വാക്കുകൾ അവസാനിപ്പിക്കുന്നത്.
മനു ആനന്ദ് സംവിധാനം ചെയ്യുന്ന എഫ്ഐആർ സിനിമയിലാണ് പരുക്ക് പറ്റിയ കാലുംവച്ച് മഞ്ജിമ അഭിനയിച്ചത്. വിഷ്ണു വിശാലാണ് ചിത്രത്തിൽ നായകൻ.