ADVERTISEMENT

പ്രശസ്ത സാഹിത്യകാരന്‍ ഉറൂബിന്റെ രാച്ചിയമ്മ എന്ന  ചെറുകഥ വെള്ളിത്തിരയിൽ എത്തുകയാണ്. അതിലെ രാച്ചിയമ്മയായി പാര്‍വതി തിരുവോത്താണ് വേഷമിടുന്നത്.

രാച്ചിയമ്മയുടെ ലുക്കിലുള്ള പാര്‍വതിയുടെ ഫോട്ടോ സമൂഹമാധ്യമങ്ങളിലൂടെ പുറത്തായിയിരുന്നു. ഇതിന് പിന്നാലെ വ്യാപക വിമര്‍ശനവും സിനിമക്കെതിരെ ഉണ്ടായി.

നോവലില്‍ വായിച്ച രാച്ചിയമ്മയുടേതല്ല പാര്‍വതിയുടെ ലുക്കെന്നും കറുത്തമ്മയെ വെളുത്തമ്മയാക്കുകയാണ് മലയാള സിനിമയെന്നുമാണ് വലിയൊരു വിഭാഗം ആളുകള്‍ പറയുന്നത്.

 

നോവലിലെ രാച്ചിയമ്മയും പാര്‍വതിയുടെ ലുക്കും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിഷാന്ത് കുറിച്ചതിങ്ങനെ.

 

‘കരിങ്കല്‍പ്രതിമ പോലുള്ള ശരീരം’ എന്ന് കൃത്യമായി ഉറൂബ് എഴുതിവെച്ച കഥാപാത്രമാണ് രാച്ചിയമ്മ. ‘ടോര്‍ച്ചടിക്കും പോലുള്ള ഇടിമിന്നല്‍ച്ചിരിയുള്ള’ പെണ്ണാണ്. ‘കറുത്തു നീണ്ട വിരല്‍ത്തുമ്പുകളില്‍ അമ്പിളിത്തുണ്ടുകള്‍ പോലുള്ള ‘ നഖങ്ങളോടുകൂടിയ പെണ്ണാണ്. ഇരുട്ടത്ത് കൈയും വീശി കുതിച്ചു നടന്നു വരുമ്പോള്‍ രാച്ചിയമ്മയെ കണ്ടറിയാന്‍ പറ്റില്ല കേട്ടറിയാനേ പറ്റൂ എന്ന ഉറൂബിന്റെ വരികളിലൊക്കെ അവളുടെ നിറത്തെപ്പറ്റിയുള്ള കൃത്യമായ സൂചനകളുണ്ട്. കറുത്തമ്മയെ വെളുത്തമ്മയാക്കുന്ന മലയാളസിനിമയാണ്! ആ രൂപത്തിലേക്ക് പാര്‍വതിയെ കൊണ്ടുവരാന്‍ വലിയ പ്രയാസമൊന്നും കാണില്ല. രാച്ചിയമ്മയ്ക്കായി കാത്തിരിക്കുന്നു.

 

ചിത്രത്തിനായുള്ള പാര്‍വതിയുടെ കാസ്റ്റിങിനെ വിമര്‍ശിച്ച് അഡ്വക്കേറ്റ് കുക്കു ദേവകി എഴുതിയ കുറിപ്പും  ശ്രദ്ധേയമായിരിക്കുകയാണ്. കരിങ്കല്‍ പ്രതിമ പോലെ ഇരിക്കുന്ന രാച്ചിയമ്മ ഇതുപോലെ ആയത് ഏത് ചിന്തയുടെ അടിസ്ഥാനത്തിലാണ്? എന്നാണ് കുക്കു ദേവകിയുടെ ചോദ്യം.

 

കുറിപ്പിന്റെ പൂര്‍ണരൂപം

 

ഉറൂബിന്റെ രാച്ചിയമ്മ സിനിമയാകുന്നതിന്റെ പടമാണ് താഴെ..രാച്ചിയമ്മയായി പാര്‍വതിയാണ്..നോക്കൂ… എന്തൊരു തെറ്റായ കാസ്റ്റിങ് ആണത്…

 

ഞാന്‍ നിറത്തിനെപ്പറ്റി പറയുമ്പോഴാണ് പ്രശ്‌നം.. എങ്ങനെ പറയാതിരിക്കും? കരിങ്കല്‍ പ്രതിമ കണക്ക് ഇരിക്കുന്ന രാച്ചിയമ്മ ഇതുപോലെ ആയത് ഏത് ചിന്തയുടെ അടിസ്ഥാനത്തിലാണ്?…

 

നമ്മള്‍ വീണ്ടും വീണ്ടും പറയുമ്പോള്‍ അരോചകപ്പെട്ടിട്ട് കാര്യമില്ല.. ഇതാണ് സത്യം…  ഇതാണ് കറുപ്പിനോടുള്ള സമീപനം

 

നിറത്തിലെന്തിരിക്കുന്നു, കഥാപാത്രത്തെ മികവുറ്റതാക്കാനുള്ള പാർവതിയുടെ കഴിവിനെയാവണം സംവിധായകൻ പരിഗണിച്ചത് എന്നൊക്കെ വിശദീകരണങ്ങൾ വരുന്നത് കണ്ടു. ഏതാണ്ട് രൂപത്തിലും നിറത്തിലുമൊക്കെ ചേരുന്ന ആളുകളിൽ നിന്ന് 'കഴിവ്' പുറത്തെടുപ്പിക്കാൻ സംവിധായകർ പഠിക്കട്ടെ, വെളുത്ത നിറത്തിന്റെയും അതിനുള്ള മാർക്കറ്റിന്റെയും അങ്ങനെ ധാരാളം അവസരം കിട്ടിയതുകൊണ്ട് താരതമ്യേന 'ആദ്യമേ കഴിവ് തെളിയിച്ച' ആളുകളുടെയും മേൽ കുരുങ്ങിക്കിടക്കാതെ. അലീന പറഞ്ഞ പോലെ, "If you can't cast dark people, don't make movies on them."’–കുക്കു ദേവകി പറയുന്നു.

 

ഛായാഗ്രാഹകന്‍ വേണു ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 1969 ല്‍ പ്രസിദ്ധീകരിച്ച ചെറുകഥയാണിത്. ആസിഫ് അലിയാണ് നായകന്‍. വേണു തന്നെയാണ് തിരക്കഥയെഴുതിരിക്കുന്നത്. സോന നായരെ നായികയാക്കി ഈ ചെറുകഥ ദൂരദര്‍ശന്‍ നേരത്തെ സംപ്രേക്ഷണം ചെയ്തിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com