ADVERTISEMENT

മലയാളത്തിലൊരു കുങ്ഫു പടമോ? കുങ്ഫു മാസ്റ്റർ എന്ന സിനിമയുടെ ട്രെയിലർ ഇറങ്ങിയപ്പോൾ മുതൽ പ്രേക്ഷകരുടെ പ്രധാന സംശയമിതായിരുന്നു. ഒരു ഹോളിവുഡ് ചിത്രത്തിന്റെ ദൃശ്യമികവോടു കൂടി മലയാളത്തിൽ ഒരു 'ഇടിപ്പടം' നിർമിക്കുകയെന്ന ആശയത്തിനു പിന്നാലെ ഇറങ്ങിത്തിരിച്ചത് എബ്രിഡ് ഷൈൻ എന്ന സംവിധായകനാണെന്നു തിരിച്ചറിഞ്ഞപ്പോൾ പ്രേക്ഷകർക്ക് പറഞ്ഞു, 'ഇത് ഒന്നൊന്നര പടമാകും!'. 

 

എന്നും റിയലിസ്റ്റിക് സിനിമ സമ്മാനിച്ചിട്ടുള്ള സംവിധായകനിൽ നിന്ന് ഒരു ആക്ഷൻ പടം വരുമ്പോൾ തീർച്ചയായും സംഘട്ടനങ്ങളിലും ആ റിയലിസ്റ്റിക് ഫീൽ പ്രേക്ഷകർ പ്രതീക്ഷിക്കും. അത്തരമൊരു അനുഭവം പ്രേക്ഷകർക്ക് നൽകാനുള്ള തയ്യാറെടുപ്പിലായിരുന്നു സംവിധായകൻ എബ്രിഡ് ഷൈൻ! മാർഷൽ ആർട്സിൽ പ്രാവീണ്യമുള്ള അഭിനേതാക്കളെ കണ്ടെത്തി, അവർക്കു പരിശീലനം നൽകി, സമയമെടുത്താണ് എബ്രിഡ് ഷൈൻ കുങ്ഫു മാസ്റ്റർ എന്ന ചിത്രം പൂർത്തിയാക്കിയത്. ചിത്രം ജനുവരി 24ന് പ്രദർശനത്തിനെത്തും. കുങ്ഫു മാസ്റ്റർ എന്ന സിനിമയ്ക്കൊപ്പമുള്ള തന്റെ അനുഭവങ്ങളും വെല്ലുവിളികളും എബ്രിഡ് ഷെൻ മനോരമ ഓണ്‍ലൈനുമായി പങ്കുവയ്ക്കുന്നു. 

 

THE KUNG FU MASTER Malayalam Movie - Official Trailer| Abrid Shine|Neeta Pillai,Jiji Scaria,Sanoop D

ഇതൊരു ഇടിപ്പടം

 

ഇതൊരു മാർഷൽ ആർട്സ് പടമാണ്. ചൈനീസ് പടത്തിലൊക്കെ കാണുന്നതുപോലെ നിന്നു കൊണ്ട് ചെയ്യുന്ന ഇടിയാണ് കൂടുതലും. 'ഫിസ്റ്റ് ഫൈറ്റ്' എന്നു പറയുന്ന രീതിയിലുള്ള സംഘട്ടനരംഗങ്ങളാണ് ചെയ്തിട്ടുള്ളത്. ഇത്തരമൊരു സംഘട്ടനം ഫോർട്ട്കൊച്ചി പോലൊരു സ്ഥലത്ത് ചെയ്താൽ ക്ലിക്ക് ആകില്ലെന്നു തോന്നി. അതുകൊണ്ടാണ്, അതിനു അനുയോജ്യമായ പശ്ചാത്തലത്തിലേക്ക് സിനിമ കൊണ്ടു വന്നത്. വളരെ ഭംഗിയുള്ള, സൗന്ദര്യാത്മകമായ സംഘട്ടനം ചിത്രീകരിക്കുന്ന സിനിമയാണ് കുങ്ഫു മാസ്റ്റർ. അതിൽ ഇമോഷൻസ് ഉണ്ട്. കഥയുണ്ട്.  

 

പ്രതികൂല കാലാവസ്ഥയിലെ ഷൂട്ട്

 

ഒരു ഡിസംബറിലാണ് ഞാൻ ലൊക്കേഷൻ കാണാൻ പോയത്. അന്നു നല്ലപോലെ മഞ്ഞുണ്ടായിരുന്നു. പക്ഷേ, ഷൂട്ടിനു വേണ്ടി ചെന്നപ്പോൾ കാലാവസ്ഥ വളരെ മോശമായി. വളരെ ശക്തിയായ മഞ്ഞുവീഴ്ച മൂലം നോക്കി വച്ചിരുന്ന പല സ്ഥലങ്ങളും മഞ്ഞു മൂടിപ്പോയി. ഞങ്ങൾ അവിടെ കുടങ്ങിപ്പോയ അവസ്ഥയായിരുന്നു. ഷൂട്ട് തുടങ്ങിയപ്പോഴും നിരവധി വെല്ലുവിളികളാണ് അഭിമുഖീകരിക്കേണ്ടി വന്നത്. വളരെ ചടുലമായ ആക്ഷൻ സീക്വൻസ് ആയിരുന്നു ചിത്രീകരിക്കേണ്ടത്. മഞ്ഞായതിനാൽ പലപ്പോഴും അഭിനേതാക്കൾക്ക് വിചാരിച്ച പോലെ വേഗത്തിൽ അത് ചെയ്യാൻ കഴിയുന്നുണ്ടായിരുന്നില്ല. കടുത്ത കാലാവസ്ഥ എല്ലാവരെയും പ്രതികൂലമായി ബാധിച്ചിരുന്നു. മൈനസ് മൂന്ന് ഡിഗ്രി വരെയൊക്കെ പകൽ താപനില താണുപോയി. രാത്രിയിൽ മൈനസ് 10 വരെ പോയിട്ടുണ്ട്. എങ്കിലും, ഈ സിനിമയ്ക്കു വേണ്ടി എല്ലാവരും അവരുടെ പരമാവധി പ്രയത്നിച്ചു. 

 

സിനിമയ്ക്കു വേണ്ടി നീത അതു പഠിച്ചെടുത്തു

 

പ്രധാന കഥാപാത്രം ചെയ്യുന്ന നീത പിള്ളയ്ക്ക് മാർഷൽ ആർട്സ് അറിയുമായിരുന്നില്ല. ഈ സിനിമയ്ക്കു വേണ്ടി അവർ ഇതിൽ പരിശീലനം നേടുകയായിരുന്നു. കുറച്ചധികം സമയം അതിനു വേണ്ടി നീക്കി വയ്ക്കേണ്ടി വന്നു. നീത അതിമനോഹരമായി ഇതിലെ ആക്ഷൻ സീക്വൻസ് ചെയ്തിട്ടുണ്ട്. അതുപോലെ നിരവധി തവണ പരിക്കേൽക്കുകയും ചെയ്തു. 

 

ഒരു പ്രാവശ്യം, ഷൂട്ട് ചെയ്തുകൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് ഫ്രെയ്മിൽ നീതയെ കാണുന്നില്ല. നീത താഴെ വീണു. സംഭവം എന്താണെന്നു വച്ചാൽ, എതിരെ നിന്നു ഫൈറ്റ് ചെയ്യുന്ന ആളുടെ ഇടി തെറ്റിപ്പോയി. അതുകൊണ്ട് നീത ശരിക്കും ബ്ലാക്ക്ഔട്ട് ആയിപ്പോയി. മറ്റൊരിക്കൽ ഷൂട്ടിനിടയിൽ നീതയുടെ കാലിന്റെ ലിഗമെന്റിനു പരിക്കേറ്റു. തോളെല്ലിനു സ്ഥാനചലനം സംഭവിച്ചു. മഞ്ഞിൽ ദീർഘനേരം നിന്നതുമൂലം ഫ്രോസ്ബൈറ്റ് എന്ന അവസ്ഥ നേരിടേണ്ടി വന്നു. സോക്സ് ഇട്ടിട്ടുണ്ടെങ്കിലും അതിലും മഞ്ഞു കയറും. അതെല്ലാം അതിജീവിച്ചാണ് നീത കുങ്ഫു മാസ്റ്റർ എന്ന സിനിമ പൂർത്തിയാക്കിയത്. 

 

സിനിമയിലുള്ളവർ ഇവരാണ്

 

സംഗീതം ഇഷാൻ ഛബ്രയാണ് ചെയ്തിരിക്കുന്നത്. അദ്ദേഹം മലയാളിയല്ല. എ.ആർ റഹ്മാന്റെ പ്രോഗ്രാമറാണ് ഇഷാൻ. ഈ പ്രൊജക്ടുമായി സമീപിച്ചപ്പോൾ അദ്ദേഹം ആദ്യം തിരക്കിലാണെന്നായിരുന്നു പറഞ്ഞത്. പിന്നീട്, ഒരു ദിവസം സെറ്റിൽ വന്ന് ദൃശ്യങ്ങൾ കണ്ടപ്പോൾ പാട്ടും പശ്ചാത്തലസംഗീതവും ചെയ്യാൻ സമ്മതിക്കുകയായിരുന്നു. ക്യാമറ അർജുൻ രവിയാണ്. കെ.ആർ മിഥുനാണ് എഡിറ്റർ. നീത പിള്ള, ജിജി സ്കറിയ, സനൂപ്, സൂരജ് എസ് കുറുപ്പ്, അഞ്ജു ബാലചന്ദ്രൻ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇതിൽ പലർക്കും മാർഷൽ ആർട്സ് അറിയാം. അതും കൂടി പരിഗണിച്ചാണ് ഇവരിൽ പലരെയും തിരഞ്ഞെടുത്തത്. 

 

പുതിയ കാഴ്ചാനുഭവം

 

നമ്മൾ ഒരു പ്രാവശ്യം ഒരു സിനിമ ചെയ്യുന്നു. ആ സിനിമ പിന്നെ മറക്കും. അതുമായി ബന്ധമില്ലാത്തതായിരിക്കും അടുത്ത സിനിമ. എന്തെങ്കിലും പുതിയ കാഴ്ചയുണ്ടോ എന്ന് ആലോചിച്ചിട്ടാകും അടുത്ത സിനിമയിലേക്കു പോകുക. ആ നിലയ്ക്ക് കുങ്ഫു മാസ്റ്റർ ഒരു പുതിയ കാഴ്ചയും കാഴ്ചാനുഭവവും ആയിരിക്കും. അത് ഇതുവരെ വന്നിട്ടില്ലാത്ത കാഴ്ച ആയിരിക്കും. മലയാള സിനിമയിൽ കണ്ടിട്ടില്ലാത്ത കാഴ്ച! കേരളത്തിൽ വളരെ ബ്രില്ല്യന്റ് ആയിട്ടുള്ള പ്രേക്ഷകരാണുള്ളത്. നല്ല സിനിമകൾ കണ്ട പരിചയം അവർക്കുണ്ട്. തീർച്ചായായും ഒരു പുതിയ സിനിമയുമായി വരുമ്പോൾ ഒരു ടെൻഷനുണ്ടാകും. അതു സ്വാഭാവികമാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com