ADVERTISEMENT

ഇന്ത്യയിലെ ഊബർ സംവിധാനം ആകെ തകിടം മറിഞ്ഞെന്ന് നടൻ കൃഷ്ണകുമാർ. കൊച്ചിയിൽ വച്ച് ഊബര്‍ ഡ്രൈവറില്‍ നിന്നും മകൾ അഹാനയ്ക്ക് ഉണ്ടായ മോശം അനുഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘ഈ അടുത്ത കാലത്തായി എത്രമോശക്കാരനെയും ഇതില്‍ ജോലിക്ക് കയറ്റി പൈസ ഉണ്ടാക്കുകയാണ് ഇവരുടെ ലക്ഷ്യം, ജോലിക്കെടുന്നവരെക്കുറിച്ച് എന്തെങ്കിലും ഇവർ അന്വേഷിക്കുന്നുണ്ടോ എന്നുപോലും അറിയില്ല.’–കൃഷ്ണകുമാർ പറയുന്നു.

 

‘ഇപ്പോഴത്തെ ഊബർ ബുക്കിങിൽ വലിയൊരു കുഴപ്പമുണ്ട്. നമ്മൾ വണ്ടിക്കായി ബുക്ക് ചെയ്യുമ്പോൾ ഊബർ ഡ്രൈവർമാർ തന്നെ അത് കാൻസൽ ചെയ്യുന്ന പരിപാടിയുണ്ട്. നമ്മൾ വണ്ടിക്കായി വെറുതെ കാത്തിരിക്കും, കാൻസൽ ആയാൽ വീണ്ടും ബുക്ക് ചെയ്യണം. അഹാന സ്ഥിരമായി കാർഡ് ആണ് ഊബർ ബുക്കിങിനായി ഉപയോഗിക്കുന്നത്. കാർഡിന്റെ ഓപ്‌ഷൻ കൊടുത്ത് വണ്ടി ബുക്ക് ചെയ്തിട്ടാണ് ഇത്രയും പ്രശ്നമുണ്ടായത്. ഇതൊരു സ്ഥിരം പരിപാടിയായി മാറുകയാണ്.’

 

‘ഒരു വണ്ടി ബുക്ക് ചെയ്യുമ്പോൾ അവർ അതിൽ പറഞ്ഞ കാര്യങ്ങൾക്കൊക്കെ ഉത്തരം കൊടുത്തിട്ടാണ് ബുക്ക് ചെയ്യുക. വണ്ടിയിൽ കയറിയാൽ നമ്മളെ ലക്ഷ്യസ്ഥാനത്തെത്തിക്കുകയാണ് അവർ ചെയ്യേണ്ടത്. എല്ലാ ഊബർ ഡ്രൈവർമാരും മോശക്കാരെന്നല്ല. ഊബർ തുടങ്ങിയ കാലത്ത് വൃത്തിയുള്ള വണ്ടി, പക്വതയുള്ള ഡ്രൈവർമാർ എല്ലാം ഉണ്ടായിരുന്നു. ഇപ്പോൾ അങ്ങനല്ല, ഈ അടുത്ത കാലത്ത് എത്രമോശക്കാരനെയും ഇതില്‍ ജോലിക്ക് കയറ്റി പൈസ ഉണ്ടാക്കുക എന്ന ലക്ഷ്യം മാത്രമായി. ഇവരെക്കുറിച്ചൊക്കെ എന്തെങ്കിലും അന്വേഷിച്ചിട്ടാണോ കയറ്റുന്നതെന്നുപോലും അറിയില്ല. കാരണം അത്രയ്ക്ക് മോശം ആളുകളെയാണ് ഇവർ ജോലിക്കു വയ്ക്കുന്നത്.’

 

‘പലരും ഇതിൽ പ്രതികരിക്കാറില്ല. വേദന ഉള്ളിൽവച്ച് പോകുകയാണ് ചെയ്യുന്നത്. ഇനി വേറൊരാൾക്ക് ഇതുപോലെ ബുദ്ധിമുട്ടുണ്ടാകരുത്. ഇവർ പറയുന്ന തീരുമാനങ്ങൾ വച്ചാണോ നമ്മൾ യാത്ര ചെയ്യേണ്ടത്. അങ്ങനല്ല വേണ്ടത്. ഇനി മറ്റൊരു കാര്യം കൂടി. ഇതിൽ നിന്നും ഇറങ്ങാൻ നേരം ഇവർ പറയുന്നൊരു കാര്യമുണ്ട്, ‘സാറേ ഫൈവ് സ്റ്റാർ റേറ്റിങ് ഇടണേ’.

 

‘എത്രമോശം വണ്ടിയായാലും ആ പയ്യനോടു തോന്നുന്ന സഹതാപത്തിൽ കൂടുതൽ ആളുകളും 5 സ്റ്റാർ ഇട്ടുകൊടുക്കും. വിദേശത്ത് ഇരിക്കുന്ന ഊബർ കമ്പനി നോക്കുമ്പോൾ ഇന്ത്യയിൽ ഒരു പ്രശ്നവുമില്ല, കൂടുതൽ ഡ്രൈവർമാർക്കും ഫൈവ് സ്റ്റാർ. നമ്മൾ ഇപ്പോൾ യൂറോപ്യൻ രാജ്യങ്ങളിൽ പോയാൽ അവിടെ 2 സ്റ്റാർ ആണ് ഏറ്റവും കൂടിപ്പോയാൽ കൊടുക്കുക. അങ്ങനെ വരുമ്പോൾ ഇനിയും നന്നാക്കണം, എങ്കിൽ മാത്രമാണ് അവിടെ നിലനിൽപുള്ളൂ എന്ന ചിന്ത വരും. പക്ഷേ ഇന്ത്യയിൽ കുഴപ്പമില്ല എല്ലാം ഫൈവ് സ്റ്റാർ. ഇവിടെ ഒന്നും പുതുതായി ചെയ്യേണ്ടതില്ല. ഇനി നമ്മൾ ചെയ്യേണ്ടത് ഇത്തരക്കാർക്ക് ഒരു സ്റ്റാർ മാത്രമാണ് കൊടുക്കാൻ പാടുള്ളൂ. അപ്പോൾ ഇവർ തനിയെ താഴെ വരും. പുതിയ പദ്ധതികൾ കൊണ്ടുവരും. നമ്മൾ ഒറ്റക്കെട്ടായി ഇതിൽ പ്രതികരിക്കണം.’–കൃഷ്ണകുമാർ പറഞ്ഞു.

 

സംഭവത്തെക്കുറിച്ച് അഹാനയുടെ വാക്കുകൾ:

 

‘ഷോപ്പിങ് മാളില്‍ എത്തിയ ഞാനും അമ്മയും മടക്കയാത്രയ്ക്കാണ് ഊബര്‍ ബുക്ക് ചെയ്തത്. എന്നാല്‍ കാറില്‍ പ്രവേശിച്ച ഞങ്ങള്‍ക്ക് പിന്നീട് ഡ്രൈവറില്‍ നിന്ന് മോശം പെരുമാറ്റമാണ് നേരിടേണ്ടിവന്നത്. പെയ്മെന്റ് കാര്‍ഡ് ആണോ ക്യാഷ് ആണോ എന്ന് ചോദിച്ചായിരുന്നു തുടക്കം. കാര്‍ഡ് ആണെന്ന് പറഞ്ഞതും അത് ക്യാഷ് ആക്കണമെന്ന് ആജ്ഞാപിക്കുകയായിരുന്നു. തനിക്ക് പെട്രോള്‍ അടിക്കണമെന്നതായിരുന്നു അയാള്‍ പറഞ്ഞ ന്യായം. നോക്കട്ടെ എന്ന് പറഞ്ഞ് ഓപ്ഷന്‍ മാറ്റാന്‍ ശ്രമിച്ച എന്നോട് എനിക്ക് പെട്രോള്‍ അടിക്കണം നിങ്ങളുടെ കാര്‍ഡ് കൊണ്ട് പ്രെട്രോള്‍ അടിക്കാന്‍ പറ്റില്ല എന്നെല്ലാം പറഞ്ഞ് അയാള്‍ തട്ടിക്കേറി.’

 

‘ഊബര്‍ കാര്‍ഡ്, ക്യാഷ് ഓപ്ഷനുകള്‍ തന്നിട്ടുണ്ടല്ലോ എന്ന് ചോദിച്ചപ്പോള്‍ ഇത് യൂബറിന്റെ വണ്ടിയല്ല എന്റെ വണ്ടിയാണ് എന്നായിരുന്നു മറുപടി. ഒടുവില്‍ തന്റെ കാറില്‍ നിന്ന് ഇറങ്ങാന്‍ അയാള്‍ ആവശ്യപ്പെടുകയായിരുന്നു. ഇറങ്ങുമ്പോള്‍ കാറിന്റെ നമ്പര്‍ ഫോട്ടോ എടുക്കാന്‍ അമ്മ എന്നോട് പറഞ്ഞു. ഇതുകേട്ടയുടന്‍ അയാള്‍ ‘ എന്നാ കേറ് ഞാന്‍ കൊണ്ടുവിടാം’ എന്നായി. അതിന്റെ ആവശ്യമില്ല എന്നുപറഞ്ഞ് ഞങ്ങള്‍ ഇറങ്ങി. മറ്റൊരു ഊബര്‍ ബുക്ക് ചെയ്ത് കാത്തുനില്‍ക്കുമ്പോള്‍ ഇതേ ഡ്രൈവര്‍ വീണ്ടും എത്തിയെന്നും കാറില്‍ കേറാന്‍ നിര്‍ബന്ധിച്ചെന്നും’ അഹാന പറയുന്നു.

 

ഊബര്‍ അധികൃതര്‍ക്ക് ഇതേക്കുറിച്ച് പരാതി നല്‍കിയിട്ടുണ്ടെന്നും അഹാന പറഞ്ഞു. വിന്‍സെന്റ് എന്ന പേരുള്ള ഡ്രൈവറുടെ വണ്ടി ബുക്ക് ചെയ്ത സ്‌ക്രീന്‍ ഷോട്ട് സഹിതം അഹാന തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചിരുന്നു. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com