ADVERTISEMENT

കോവിഡ്–19 കോറോണയെ നായകനാക്കി സംവിധാനം ചെയ്ത പകർച്ചവ്യാധി നാട്ടിൽ പ്രദർശനം തുടങ്ങിയിട്ട് ഒരു മാസമായി. കാഴ്ചക്കാർക്ക് ഒട്ടും പിടിച്ചിട്ടില്ലാത്ത ഇൗ ത്രില്ലർ സജീവമായി മുന്നോട്ടു പോകുമ്പോൾ തങ്ങളൊരുക്കിയതും ഒരുക്കിക്കൊണ്ടിരുന്നതുമായ സിനിമകളും സൃഷ്ടികളും ഒറ്റയടിക്ക് നിലച്ചതിന്റെ ആഘാതത്തിലാണ് മലയാള സിനിമയിലെ സംവിധായകരും ടെക്നീഷ്യന്മാരും. ദിവസവേതനക്കാരും അല്ലാത്തവരും ചേരുന്ന മലയാള സിനിമയിലെ ഏതാണ്ട് പതിനായിരത്തോളം വരുന്ന സാങ്കേതിക പ്രവർത്തകരും അവരുടെ കുടുംബങ്ങളും ഇനിയെന്ത് എന്ന ചോദ്യത്തിനു മുന്നിൽ പകച്ചു നിൽക്കുകയാണ്. 

 

വിധിയിൽ പകച്ച സംവിധാനം

 

മലയാളത്തിൽ ഒരു സംവിധായകൻ ഒരു വർഷം എത്ര സിനിമകൾ ചെയ്യും ?  ഒന്ന് അല്ലെങ്കിൽ പരമാവധി രണ്ട്. ഒരു സിനിമയ്ക്ക് അവർക്ക് ലഭിക്കുന്ന പ്രതിഫലമോ ? പത്തു ലക്ഷം മുതൽ പരമാവധി മുപ്പതോ നാൽപ്പതോ വരെ. നാൽപ്പതു ലക്ഷം വാങ്ങുന്നവരൊന്നും വിരലിലെണ്ണാൻ പോലും മലയാള സിനിമയിലില്ല താനും. സിനിമ മാത്രമാണ് സംവിധായകരുടെ വരുമാന മാർഗം. താരങ്ങളെ പോലെ ഉദ്ഘാടനങ്ങളോ പരസ്യങ്ങളോ പോലുള്ള സൈഡ് ബിസിനസ്സുകളൊന്നും സംവിധായകരെ തേടി വരില്ല. 

 

കോവിഡ് പ്രതിസന്ധിയിൽ 10 സിനിമകളുടെ ഷൂട്ടിങ്ങാണ് നിലച്ചു പോയത്. ചിത്രീകരണം അടുത്ത് ആരംഭിച്ചതും പാതിവഴി എത്തിയതും ഒന്നോ രണ്ടോ സീനുകൾ മാത്രം ബാക്കിയായതുമൊക്കെ അക്കൂട്ടത്തിൽ ഉൾപ്പെടും. ‘അനിശ്ചിതാവസ്ഥയെക്കാളുപരി ഒരു തരം നിർവികാരതയാണ് മനസ്സിൽ തോന്നുന്നത്. സിനിമയെടുക്കുക എന്നത് ഒരു ഫ്ലോയിൽ ചെയ്യേണ്ട കാര്യമാണ്. 45 ദിവസങ്ങൾ  ഒരു കഥയും അതിലെ കഥാപാത്രങ്ങളെയും മാത്രം മനസ്സിലിട്ട് ആലോചിച്ചാണ് സംവിധായകർ തങ്ങളുടെ സൃഷ്ടിയെ പരുവപ്പെടുത്തുന്നത്. പെട്ടെന്നൊരു ദിവസം ചിത്രീകരണം നിർത്തി വച്ചപ്പോൾ സുഗമമായി ഒഴുകിയിരുന്ന ഒരു നദിയുടെ കുറുകെ തടയണ കെട്ടിയ സ്ഥിതിയായി. ഇനി എല്ലാം ആദ്യം മുതൽ തുടങ്ങേണ്ടി വരും. താരങ്ങളുടെ ഡേറ്റും ലൊക്കേഷനും തുടങ്ങി എല്ലാം.’ ചിത്രീകരണം പാതി വഴിയിൽ നിലച്ച ഒരു സിനിമയുടെ സംവിധായകന്റെ വാക്കുകളാണ്. 

 

‘രണ്ടു വർഷം കൂടുമ്പോഴാണ് മലയാളത്തിലെ മിക്ക സംവിധായകരും സിനിമയെടുക്കുന്നത്. അത്രയും കാലത്തെ ഹോം വർക്കും റിസർച്ചുമൊക്കെ ആ ഒരു സിനിമയ്ക്കു വേണ്ടിയാണ് ഉപയോഗപ്പെടുത്തുന്നത്. ആഗ്രഹിച്ചു മോഹിച്ചു ചെയ്യുന്ന ആ ചിത്രം പൊടുന്നനെ നിൽക്കുമ്പോൾ മാനസികമായും സാമ്പത്തികമായുമൊക്കെ തകർന്നു പോകും. ലോകം മുഴുവനെയും ബാധിച്ച വിഷയമാണെന്ന് അറിയാഞ്ഞിട്ടല്ല, പക്ഷേ കൃത്യം നമ്മുടെ സിനിമയുടെ സമയത്തു തന്നെ ഇങ്ങനെ സംഭവിച്ചല്ലോ എന്നോർക്കുമ്പോൾ അറിയാതെ മനസ്സ് വേദനിച്ചു പോകും’ അദ്ദേഹം പറഞ്ഞു. 

 

അടിസ്ഥാനം തിരക്കഥ, പക്ഷേ ജീവിതം അസ്ഥാനത്ത്

 

സിനിമകളുടെ എണ്ണം നോക്കിയാൽ സംവിധായകരെ പോലെ തന്നെയാണ് തിരക്കഥാകൃത്തുക്കളുടെയും അവസ്ഥ. വർഷത്തിൽ ഒരു പടമാണ് കണക്ക്. പക്ഷേ തിരക്കഥാകൃത്തുക്കൾ ഒരേ സമയം പല കഥകളുടെ പിറകെ പോകുന്നവരാണ്. പ്രൂവ് ചെയ്ത എഴുത്തുകാരനാണെങ്കിൽ അഡ്വാൻസ് വാങ്ങി സമയം പോലെ എഴുതി കൊടുക്കുകയും ആകാം. അത്യാവശ്യം തരക്കേടില്ലാതെ എഴുതുന്ന ഒരു തിരക്കഥാകൃത്തിന് മലയാള സിനിമയിൽ ലഭിക്കുന്ന പ്രതിഫലം അഞ്ചു ലക്ഷം രൂപയാണ്. പത്തും പതിനഞ്ചും വാങ്ങുന്നവരുണ്ടെങ്കിലും അവരൊക്കെ ന്യൂനപക്ഷമാണ്. 

 

ഒരു തരത്തിൽ കോവിഡ് കാലം എഴുത്തുകാരെ സംബന്ധിച്ച് മാത്രം അനുഗ്രഹപ്രദമാണ്. കാരണം അവർക്ക് പുതിയ കഥകൾ ആലോചിക്കാം, എഴുതാം. ശരിക്കും വർക്ക് ഫ്രം ഹോം എന്നത് അന്വർഥമാക്കാം. പക്ഷേ പുതിയ സിനിമകൾക്കായി ഇനി നിർമാതാക്കൾ എന്ന് എങ്ങനെയാകും പണം മുടക്കുക എന്നതിനെ ആശ്രയിച്ചിരിക്കും തിരക്കഥാകൃത്തുക്കളുടെ ഭാവി. ചിത്രീകരണം നടക്കുന്ന സിനിമകൾ പൂർത്തീകരിച്ചതിനു ശേഷം മാത്രം പുതിയ സിനിമകൾ തുടങ്ങിയാൽ മതി എന്നു തീരുമാനിച്ചാൽ എഴുത്തുകാരുടെ ജീവിതവും അസ്ഥാനത്താകും. 

 

സഹിക്കാൻ വിധിക്കപ്പെട്ടവർ, സഹസംവിധായകർ 

 

അഭിനേതാക്കളുടെയും സംവിധായകന്റെയും ഛായാഗ്രാഹകന്റെയുമൊക്കെ അതുല്യ സൃഷ്ടിയായാണ് സിനിമകൾ പൊതുവെ വാഴ്ത്തപ്പെടുന്നത്. അതങ്ങനെ വേണമെന്നുള്ള കാര്യത്തിൽ തർക്കവുമില്ല. പക്ഷേ ഒരു സിനിമയ്ക്കായി ഏറ്റവുമധികം വിയർപ്പൊഴുക്കുന്നത് അതിന്റെ സഹസംവിധായകരായിരിക്കും. സിനിമയിലുള്ളവർ തന്നെ പറയുന്ന കാര്യമാണിത്. സിനിമയുടെ ഷൂട്ടിങ് തുടങ്ങും മുമ്പ് മുതൽ രാവും പകലുമില്ലാതെ അതിന്റെ പിന്നണിയിൽ സഹസംവിധായകരുണ്ടാകും. ശരാശരി 4–5 മാസമാണ് ഒരു സിനിമയുടെ നിർമാണത്തിനാവശ്യമായ സമയം. ഇക്കാലമത്രയും എല്ലുമുറിയെ പണിയെടുത്താലും ഇവർക്ക് ലഭിക്കുന്നത് വെറും ഇരുപത്തയ്യായിരമോ മുപ്പതിനായിരമോ രൂപ മാത്രം. ആ സിനിമയിൽ ജോലി ചെയ്യുന്ന ദിവസവേതനക്കാരുമായി തട്ടിച്ചു നോക്കിയാൽ പോലും തുലോം തുച്ഛം. അപ്പോൾ സിനിമകൾ പാടെ നിലച്ചു പോയാലുള്ള ഇക്കൂട്ടരുടെ അവസ്ഥയോ ? 

 

‘പ്രതിഫലം നോക്കിയല്ല സംവിധാന സഹായിയായത്. സിനിമ എന്നുള്ള ഒരേയൊരു സ്വന്പത്തിന്റെ പിന്നാലെയുള്ള ഒാട്ടമാണ് ഇവിടെ എത്തിച്ചത്. സിനിമയിൽ കയറിപ്പറ്റാനുള്ള ഏക മാർഗം ഇതാണ്. സിനിമയുണ്ടെങ്കിൽ ഭക്ഷണത്തിന് മുട്ടു വരില്ല ഒരിക്കലും. പക്ഷേ ഇപ്പോൾ അതില്ല എന്നതു തന്നെയാണ് ഏറ്റവും വലിയ പ്രശ്നം. എന്നെങ്കിലും സിനിമയിൽ ആരെങ്കിലും ആകും എന്നുള്ള പ്രതീക്ഷ‌യാണ് മുന്നോട്ട് നയിക്കുന്നത്. അതിനു വേണ്ടിയുള്ള ഒരു ദീർഘകാല നിക്ഷേപമെന്ന നിലയിലാണ് ഇൗ ജോലിയെ കണ്ടതും. പക്ഷേ ഇങ്ങനെ പോയാൽ കാര്യങ്ങൾ കൈവിട്ടു പോകും’ പേരു വെളിപ്പെടുത്താനാകാത്ത ചെറുപ്പക്കാരന്റെ വാക്കുകളാണ്. 

ബാറ്റായിൽ കെട്ടിപ്പൊക്കിയ ജീവിതങ്ങൾ 

 

ഫെഫ്കയുടെ കണക്കു പ്രകാരം മലയാള സിനിമയിലുള്ളത് ഏതാണ്ട് 1200 ലൈറ്റ് ബോയ്സും, 1000 സ്പോട്ട് ബോയ്സും, 600 ഡ്രൈവർമാരും, 400 ആർട്ട് അസിസ്റ്റന്റുമാരും, 300 മേക്കപ്പ് അസിസ്റ്റന്റുമാരും 300 കോസ്റ്റ്യൂം അസിസ്റ്റന്റുമാരുമാണ്. ഇവരെല്ലാവരും ദിവസവേതനത്തിൽ ജോലി ചെയ്യുന്നവർ. എല്ലാ ദിവസവും ലഭിക്കുന്ന ബാറ്റയാണ് (ദിവസക്കൂലി) ഇവരുടെയും കുടുംബത്തിന്റെയും ആശ്രയം. അതു ലഭിക്കാതായാലുള്ള അവസ്ഥ ഭീകരമാണ്. സിനിമയല്ലാതെ ഇവരിൽ ഭൂരിഭാഗം ആളുകൾക്കും മറ്റൊരു തൊഴിലും അറിയില്ല. സിനിമ നിന്നാൽ ഇവരുടെ ജീവിത സ്പന്ദനം തന്നെയാകും നിലച്ചു പോകുക. 

 

‘ദിവസവേതനക്കാരെ സഹായിക്കുന്നതിനായി സർക്കാരിന്റെ പിന്തുണ തേടാനുള്ള സാധ്യത ഇപ്പോഴില്ല. സർക്കാരിനുള്ളത് സാംസ്കാരിക ക്ഷേമനിധിയാണ്. അംഗങ്ങൾക്കുള്ള പെൻഷനാണ് അതിലുള്ളത്. ഇടക്കാല ആശ്വാസം കൊടുക്കാൻ നിയമപരമായി യാതൊരു വഴിയുമില്ല. ഇൻഡസ്ട്രിയുടെ ഉള്ളിൽ നിന്ന് പണം സ്വര‌ുക്കൂട്ടി ഇവരെ സഹായിക്കാനാണ് ഫെഫ്ക ശ്രമിക്കുന്നത്. അതിന്റെ അവസാനഘട്ട പ്രവർത്തനങ്ങളിലാണ് സംഘടന ഇപ്പോൾ. ഏപ്രിൽ രണ്ടാം ആഴ്ച മുതൽ അതു കൊടുത്തു തുടങ്ങും. മെയ് മാസത്തിൽ സ്കൂൾ തുറക്കുന്ന സമയത്ത് ഒന്നു കൂടി ഞങ്ങളാൽ കഴിയുന്ന വിധം ഇവരെ സഹായിക്കാൻ ശ്രമിക്കും. പക്ഷേ പ്രതിസന്ധി നീണ്ടു പോയാൽ നാം പ്രതീക്ഷിക്കുന്നതിനും അപ്പുറത്തേക്ക് കാര്യങ്ങൾ പോകും.’ ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com