ADVERTISEMENT

ലോക്ഡൗണിന്റെ നേരനുഭവം പങ്കുവച്ച് നടി കനിഹ. പത്തുദിവസം വീട്ടില്‍ അടച്ചിരുന്നതിനു ശേഷം അവശ്യസാധനങ്ങള്‍ വാങ്ങുന്നതിന് പുറത്തിറങ്ങിയപ്പോഴാണ് യാഥാർഥ്യത്തിന്റെ ഭീകരാവസ്ഥ തിരിച്ചറിഞ്ഞതെന്ന് താരം പറയുന്നു. ഒഴിഞ്ഞ നിരത്തുകളിലൂടെ വണ്ടി ഓടിച്ചപ്പോള്‍ കരഞ്ഞുപോയെന്നും ഫെയ്സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ കനിഹ വെളിപ്പെടുത്തി. 

 

കനിഹയുടെ വാക്കുകള്‍- ‘കഴിഞ്ഞ 10 ദിവസങ്ങളായി വീട്ടില്‍ കഴിയുകയായിരുന്നു. അവശ്യസാധനങ്ങള്‍ വാങ്ങാന്‍ ആദ്യമായി പുറത്തിറങ്ങിയപ്പോഴാണ് യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞത്. നാം നേരിടുന്ന അവസ്ഥയുടെ യഥാര്‍ത്ഥ ചിത്രം ഉള്‍ക്കൊള്ളുക എന്നത് തീര്‍ത്തും ഉള്‍ക്കിടലം ഉണ്ടാക്കുന്ന ഒന്നാണ്. എന്താണെന്ന് അറിയില്ല, ഒഴിഞ്ഞ നിരത്തിലൂടെ തിരികെ വണ്ടിയോടിച്ച് പോന്നപ്പോള്‍ ഞാന്‍ കരഞ്ഞു പോയി.’

 

‘ഈ അവസ്ഥയുമായി നമ്മള്‍ പൊരുത്തപ്പെട്ടു കഴിഞ്ഞു. എന്താണ് സംഭവിക്കുന്നത് എന്ന് ധാരണയില്ലെങ്കിലും നമ്മുടെ കുട്ടികളും ഇതുമായി പൊരുത്തപ്പെട്ടിരിക്കുന്നു. അവര്‍ക്കറിയില്ല, എന്തുകൊണ്ടാണ് അവരെ പുറത്തു കളിക്കാന്‍ അനുവദിക്കാത്തതെന്ന്... എപ്പോഴും പുറത്തു ജീവിക്കുന്ന മുതിര്‍ന്നവര്‍ അകത്ത് അടച്ചിരിക്കുന്നതിന്റെ കാരണവും അവര്‍ക്ക് അറിയില്ല. നമ്മുടെ യാന്ത്രികമായ ജീവിതം തീര്‍ത്തും നിശ്ചലമായിരിക്കുന്നു. നമ്മില്‍ പലര്‍ക്കും ഇപ്പോള്‍ വരുമാനമില്ല. ഇതുവരെയുള്ള സമ്പാദ്യം ഉപയോഗിച്ചാണ് ഈ ദിവസങ്ങളെ നേരിടുന്നത്. ഇത് ഇനി എത്ര നാള്‍ നീളുമെന്ന് അറിയില്ല. ആകെ നമുക്കിപ്പോഴുള്ളത് പ്രതീക്ഷ മാത്രം.’–കനിഹ പറഞ്ഞു.

 

ലോക്ഡൗണിന്റെ ആദ്യദിനങ്ങളില്‍ ഏറെ പ്രസാദവതിയായി പ്രത്യക്ഷപ്പെട്ട കനിഹ ഇത് ആദ്യമായാണ് ആശങ്ക നിറയ്ക്കുന്ന വാക്കുകള്‍ പങ്കുവയ്ക്കുന്നത്. പ്രതീക്ഷ കൈവിടാതെ ജാഗ്രതയോടെ  ദിവസങ്ങളെ നേരിടാമെന്നും ഇവയും കടന്നു പോകുമെന്നും സുഹൃത്തുക്കള്‍ പ്രതികരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com