നടൻ ശശി കലിംഗ അന്തരിച്ചു
Mail This Article
പ്രശസ്ത സിനിമ താരം കലിംഗ ശശി (59) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചയായിരുന്നു അന്ത്യം. വി. ചന്ദ്രകുമാര്‍ എന്നാണ് യഥാര്‍ത്ഥ പേര്. കരള്‍ രോഗബാധിതനായി ഏറെനാൾ ചികിത്സയിലായിരുന്നു.
മലയാള നാടകവേദിയില്‍ നിന്നും ചലച്ചിത്ര ലോകത്തേക്ക് എത്തപ്പെട്ട താരമാണ് അദ്ദേഹം. ഇരുപത്തിയഞ്ച് വർഷത്തോളം നാടകരംഗത്ത് പ്രവർത്തിച്ചു. അമ്മാവനായ വിക്രമൻ നായരുടെ ‘സ്റ്റേജ് ഇന്ത്യ’ നാടകട്രൂപ്പിന്റെ രണ്ടാമതു നാടകമായ 'സാക്ഷാത്കാര'ത്തിലാണ് ആദ്യമായി അഭിനയിച്ചത്. അഞ്ഞൂറിലധികം നാടകങ്ങളില്‍ അഭിനയിച്ച അദ്ദേഹം 1998–ല്‍ ആദ്യമായി കാമറയ്ക്കു മുന്നിലെത്തി. 'തകരച്ചെണ്ട'യെന്ന സിനിമയില്‍ ആക്രിക്കച്ചവടക്കാരനായ പളനിച്ചാമിയായിട്ടായിരുന്നു അരങ്ങേറ്റം.
തുടര്‍ന്ന്, അവസരങ്ങള്‍ ലഭിക്കാതെവന്നപ്പോള്‍ നാടകത്തിലേക്ക് തിരിച്ചുപോയി. പിന്നീട് 'പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ' എന്ന രഞ്ജിത്ത് ചിത്രത്തിലൂടെ വീണ്ടും വെളളിത്തിരയില്‍ തിരിച്ചെത്തി. സ്വതസിദ്ധമായ ഭാഷാശൈലിയിലൂടെ അദ്ദേഹം പ്രേക്ഷകരുടെ ശ്രദ്ധപിടിച്ചുപറ്റി. ഹാസ്യകഥാപാത്രങ്ങളിലൂടെയാണ് ശശി കലിംഗ മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുക്കുന്നത്.
ഇരുന്നൂറ്റിയമ്പതില്‍പ്പരം സിനിമകളില്‍ വേഷമിട്ടു. സഹദേവന്‍ ഇയ്യക്കാട് സംവിധാനംചെയ്ത 'ഹലോ ഇന്ന് ഒന്നാം തിയതിയാണ്' എന്ന സിനിമയില്‍ നായകനുമായി.
നാട്ടിലും വീട്ടിലും ശശി എന്ന അറിയപ്പെട്ടിരുന്ന ചന്ദ്രകുമാറിന് സംവിധായകൻ രഞ്ജിത്താണ് നാടകട്രൂപ്പിന്റെ പേരായ കലിംഗ ഒപ്പം ചേർത്തുനൽകുന്നത്. നാടകം കൂടാതെ നിരവധി ടെലിവിഷൻ സീരിയലുകളിലും മുൻഷി എന്ന പരമ്പരയിലും അഭിനയിച്ചു.
പ്രാഞ്ചിയേട്ടൻ ആൻഡ് ദ് സെയ്ന്റ്, പുലിമുരുകൻ, കസബ, ആമേൻ, അമർ അക്ബർ അന്തോണി, ഇന്ത്യൻറുപ്പി എന്നിവയാണ് പ്രധാന സിനിമകൾ. ജിമ്മി ഈ വീടിന്റെ ഐശ്വര്യം എന്ന സിനിമയിലാണ് അവസാനം അഭിനയിച്ചത്.
ചന്ദ്രശേഖരൻ നായരും സുകുമാരിയുമാണ് മാതാപിതാക്കൾ. ഭാര്യ പ്രഭാവതി. സംസ്കാരം ഇന്ന് പന്ത്രണ്ടുമണിക്ക് കുന്നമംഗലം പിലാശ്ശേരിയിലെ വീട്ടുവളപ്പിൽ നടക്കും.