മല്ലിക സുകുമാരനെ തുണച്ചത് അഗ്നിരക്ഷാസേനയുടെ ബോട്ട്; മുന്നറിയിപ്പില്ലാതെ ഡാം തുറന്നുവെന്ന് നടി
Mail This Article
കരമനയാർ കരകവിഞ്ഞതിനെ തുടർന്ന് നടൻ പൃഥ്വിരാജിന്റെ അമ്മ മല്ലിക സുകുമാരന്റെ വീട്ടിൽ രണ്ടാം തവണയും വെള്ളം കയറി. കഴിഞ്ഞ കാലവർഷത്തിലും ഈ വീട്ടിൽ വെള്ളം കയറിയിരുന്നു. ഫയർഫോഴ്സിന്റെ ഡിങ്കിയിലാണ് ഇക്കുറി വീടുകളിൽ കുടുങ്ങിയ മല്ലികയുൾപ്പെടെയുള്ളവരെ രക്ഷപ്പെടുത്തിയത്.
കുണ്ടമണ്‍ കടവിലെ വീട്ടിലാണ് വെളളം കയറിയത്. ഇതിനെ തുടര്‍ന്ന് മല്ലിക സുകുമാരനെ അഗ്നിരക്ഷാ സേന എത്തി ബോട്ടില്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയായിരുന്നു. കവടിയാർ ജവാഹർ നഗറിലെ സഹോദരന്റെ വീട്ടിലേക്കാണു മല്ലികയെ മാറ്റിയത്. ശക്തമായ മഴയ്ക്കു പിന്നാലെ അരുവിക്കര ഡാമിലെ ഷട്ടറുകൾ മുന്നറിയിപ്പില്ലാതെ ഉയർത്തിയതോടെയാണ് വെള്ളം ഉയർന്നത്. കുണ്ടമണ്‍കടവ് ഏലാ റോജിലെ 13 വീടുകളിലാണ് കരമനയാറ്റില്‍ നിന്ന് വെളളം കയറിയത്.
അഗ്നിരക്ഷാസേനയുടെ റബ്ബര്‍ ബോട്ട് കൊണ്ടുവന്നാണ് വീടുകളിലുളളവരെ കരയിലേക്ക് മാറ്റിയത്. 2018ലും ഈ ഭാഗത്ത് വെളളം കയറിയതിനെ തുടര്‍ന്ന് മല്ലിക സുകുമാരന്‍ അടക്കമുളളവരെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. അന്ന് നാട്ടുകാര്‍ വാര്‍പ്പിലിരുത്തിയാണ് മല്ലിക സുകുമാരനെ സുരക്ഷിത കേന്ദ്രത്തില്‍ എത്തിച്ചത്. ഇതിന്റെ ഫോട്ടോ ഏറെ വൈറലാകുകയും ചെയ്തിരുന്നു. ഡാം തുറന്നതാണ് രണ്ടുതവണയും വെളളം കയറാന്‍ കാരണമായതെന്ന് മല്ലിക സുകുമാരന്‍ പറഞ്ഞു.