ലോക്ഡൗണിനു ശേഷം മമ്മൂക്ക ഞങ്ങളെ വീട്ടിലേക്ക് ക്ഷണിച്ചിട്ടുണ്ട്: വിവാഹത്തെക്കുറിച്ച് ഗോകുലൻ
Mail This Article
സിനിമയിൽ അവതരിപ്പിച്ച കഥാപാത്രങ്ങളെപ്പോലെ തന്നെ ലളിതമാണ് ഗോകുലന്റെ എന്ന നടന്റെ ജീവിതവും. സിനിമാക്കാരൻ ആകുന്നതിനു മുൻപ് എങ്ങനെയായിരുന്നോ അതുപോലെ തന്നെയാണ് ഗോകുലൻ ഇന്നും. ഇക്കാര്യം സുഹൃത്തുക്കളും സമ്മതിക്കും. അതിനാൽ പെരുമ്പാവൂരിലെ ഇരവിച്ചിറ ക്ഷേത്രത്തിൽ ഇന്നു രാവിലെ ലളിതമായ ചടങ്ങുകളോടെ ഗോകുലൻ വിവാഹിതനായി എന്ന വാർത്ത കേൾക്കുമ്പോൾ അദ്ദേഹത്തെ അറിയുന്നവർക്ക് അദ്ഭുതങ്ങളില്ല. ലോക്ഡൗൺ അല്ലെങ്കിലും ഗോകുലൻ ഇങ്ങനെയൊക്കെ തന്നെയാകും വിവാഹം കഴിക്കുക എന്ന് അവർക്ക് അറിയാം. വിവാഹത്തെക്കുറിച്ച് ഗോകുലൻ മനോരമ ഓൺലൈനോടു മനസു തുറന്നു.
ലോക്ഡൗൺ കാലത്തെ ആലോചന
ധന്യയാണ് വധു. പെരുമ്പാവൂർ അയ്മുറി സ്വദേശിയാണ്. വീട്ടുകാർ വഴി വന്ന ആലോചനയാണ്. ചെന്നു കണ്ടപ്പോൾ ഇഷ്ടപ്പെട്ടു. ലോക്ഡൗൺ ആയതിനാൽ എൻഗേജ്മെന്റ് ആയിട്ടൊന്നും നടത്തിയില്ല. നേരെ വിവാഹത്തിലേക്ക്. എല്ലാവരുടെയും അനുഗ്രഹങ്ങൾ ഉണ്ടാകണം,
ഇഷ്ടം ലളിത വിവാഹം
വിവാഹമുണ്ടെങ്കിൽ അത് ലളിതമായി നടത്തണമെന്നായിരുന്നു എന്റെ ആഗ്രഹം. സിനിമാക്കാരൻ ആകുന്നതിനു മുൻപേയുള്ള ആഗ്രഹമായിരുന്നു അത്. എന്റെ ആഗ്രഹം പോലെ തന്നെ സംഭവിച്ചു. ഇതൊന്നും ഇത്ര വലിയ ആഘോഷിക്കപ്പെടേണ്ട ചടങ്ങാണെന്നു തോന്നിയിട്ടില്ല. എന്റെ അഭിപ്രായത്തിൽ വിവാഹമല്ല, ദാമ്പത്യമാണ് ആഘോഷിക്കപ്പെടേണ്ടത്.
കാത്തിരുന്ന വിവാഹം
സിനിമയിലെ സുഹൃത്തുക്കളെ വിവാഹം അറിയിച്ചിരുന്നു. കുറെ പേർ എന്നെ വിളിച്ച് അഭിനന്ദനം അറിയിച്ചിരുന്നു. എനിക്ക് പ്രിയപ്പെട്ട മമ്മൂക്ക, ജയസൂര്യ ചേട്ടൻ, മണികണ്ഠൻ, സുധി കോപ്പ, ലുക്ക്മാൻ എന്നിങ്ങനെ നിരവധി പേർ വിളിച്ചിരുന്നു.
ലോക്ഡൗണിനു ശേഷം ഞങ്ങളെ ഒരുമിച്ച് മമ്മൂക്ക വീട്ടിലേക്ക് ക്ഷണിച്ചിട്ടുണ്ട്. എല്ലാവരും സന്തോഷം അറിയിച്ചു. ഒരുപാടു പേർ പങ്കെടുക്കാൻ ആഗ്രഹിച്ചതായിരുന്നു എന്റെ വിവാഹം. കുറെ കാലത്തെ കാത്തിരിപ്പിനു ശേഷമുണ്ടായ കല്ല്യാണമല്ലേ, പുഞ്ചിരിയോടെ ഗോകുലൻ പറയുന്നു.