‘മുംബൈ പോലീസ് ചെയ്ത, പൃഥ്വിരാജ് എന്ന അഹങ്കാരിയായ നടനിലാണ് എന്റെ പ്രതീക്ഷ’
Mail This Article
ആടുജീവിതം സിനിമയാകുമ്പോൾ ആ നോവലിലെ ഹൃദയഹാരിയായ ചില ഭാഗങ്ങൾ ഒഴിവാക്കരുതെന്ന അഭ്യർത്ഥനയുമായി ഒരു പൃഥ്വിരാജ് ആരാധിക. ആരും ചെയ്യുവാൻ മടിക്കുന്ന മുംബൈ പൊലീസിലെ ആ രംഗങ്ങൾ ചെയ്ത പൃഥ്വിരാജിൽ തനിക്ക് വിശ്വാസമുണ്ടെന്നും നോവലിനോട് നീതി പുലർത്തുമെന്നും ജീന കുറിക്കുന്നു.
ജീനയുടെ കുറിപ്പ് വായിക്കാം:
ആടുജീവിതത്തിനായുള്ള പൃഥ്വിരാജ് എന്ന നടന്റെ ഡെഡിക്കേഷനും ആത്മാർത്ഥതയുമൊക്കെ കണ്ടു മലയാളി മുഴുവൻ ഞെട്ടിയിരിക്കുകയാണ്. അതിന്റെ ഓരോ പോസ്റ്ററും ഫോട്ടോകളും വാർത്തകളുമെല്ലാം വളരെ ഉത്സാഹത്തോടെ കാണുന്ന -വായിക്കുന്ന ഒരു ഫാൻ ഗേൾ ആണ് ഞാനും. ഓരോനിമിഷവും ആടുജീവിതം സ്‌ക്രീനിൽ കാണാനായി ആകാംഷയിലുമാണ്.. അനുദിനം മനുഷ്യനിൽനിന്നും ആടിലേയ്ക്ക് പരിണമിയ്ക്കുന്ന നജീബ് എന്ന വ്യക്തിയെ രാജു ചേട്ടൻ എങ്ങനെയെല്ലാം കൈകാര്യം ചെയ്യും എന്ന ടെൻഷനും ഉണ്ട്.
ഞാൻ കാത്തിരിക്കുന്ന ആടുജീവിതത്തിൽ ഒരു പ്രധാനപ്പെട്ട ഭാഗമുണ്ട്. ബെന്യാമിൻ എന്ന എഴുത്തുകാരൻ അത്രത്തോളം ഹൃദയ സ്പർശി ആയി എഴുതിവച്ച ഭാഗം. നാളുകളായി ജീവിതം മരുഭൂമിയിൽ ആടുകൾക്കൊപ്പം എറിയപ്പെട്ട നജീബിന്റെ ഉള്ളിൽ ഒരു സ്ത്രീ സാമിപ്യം ആഗ്രഹിക്കുന്ന അതിനായി ദാഹിക്കുന്ന നിമിഷങ്ങൾ. ഇനി ഒരിക്കലെങ്കിലും ഉണരും എന്ന പുള്ളി പോലും വിചാരിക്കാത്ത, മരക്കാറ്റുപോലെ അദ്ദേഹത്തിലേയ്ക്ക് ഇരമ്പിചെല്ലുന്ന ഒരു തൃഷ്ണ. വർഷങ്ങളോളം ഷണ്ഡൻ ആക്കപ്പെട്ടവന്റെ മനോവേദന. ഒടുവിൽ അവനേറ്റവും പരിപാലിച്ച "പോച്ചക്കാരി രമണി" എന്ന ആടിൽ അവന്റെ ദാഹം ശമിപ്പിയ്ക്കേണ്ടി വരുന്ന നിസ്സഹായ അവസ്ഥ...
ബെന്യാമിൻ എന്ന എഴുത്തുകാരൻ വളരെ ചുരുങ്ങിയ വാക്കുകൾകൊണ്ടുതന്നെ അത് കുറിച്ചിട്ടിട്ടുണ്ട്. ഒറ്റയിരുപ്പിന് അത്രത്തോളം വായിച്ചിട്ട് അവിടുന്ന് മുന്നോട്ട് പോവാൻ കഴിയാതെ ബുക്ക് അടപ്പിച്ചു വച്ച, തൊണ്ടക്കുഴിയിൽ ശ്വാസം കെട്ടിക്കിടന്ന് വീർപ്പുമുട്ടനുഭവിപ്പിച്ച വാചകങ്ങൾ. എഴുത്തിലൂടെ അത്രമേൽ മനോഹരമാക്കിയ രംഗങ്ങളോട് ആ അഭിനേതാവ് എത്രത്തോളം നീതി പുലർത്തി എന്നത് കാണാനാണ് ഞാൻ കാത്തിരിയ്ക്കുന്നത് . അഥവാ ആ ഭാഗം സിനിമയിൽ ഒഴിവാക്കപ്പെട്ടു എങ്കിൽ അത് നജീബിനോടുള്ള വഞ്ചനയാണ്.
പക്ഷേ, ഞാൻ വിശ്വസിക്കുന്നത് മുംബൈ പൊലീസ് ചെയ്യാൻ ധൈര്യവും ചങ്കൂറ്റവും കാണിച്ച പൃഥ്വിരാജ് എന്ന അഹങ്കാരിയായ നടനിലാണ്. ഒപ്പം കഥയുടെ പെർഫെക്‌ഷനുവേണ്ടി ഏതറ്റം വരെയും പോകുന്ന ബ്ലെസി എന്ന സംവിധായകനിലും..