ADVERTISEMENT

‘ഇവിടം കൊണ്ട് നിർത്തിക്കോ.. ഇനി വയ്യ. ഇത് അവസാനത്തെ താക്കീതാണ്..’ പൊട്ടിത്തെറിച്ച് ബാല പറഞ്ഞു. തനിക്കെതിരെ വന്ന വ്യാജ വിവാഹവാർത്തയോട് പ്രതികരിക്കുകയായിരുന്നു താരം. ചെന്നൈയിൽ അച്ഛന്റെ ആരോഗ്യാവസ്ഥ മോശമാണെന്നും അവിടെ പോകാൻ കഴിയാതെ വിഷമിച്ചിരിക്കുമ്പോൾ ഇത്തരം വാർ‍ത്തകൾ കൂടുതൽ പ്രയാസങ്ങളിലേയ്ക്കു തള്ളിവിടുമെന്നും താരം പറഞ്ഞു.

 

ബാല പറയുന്നത്: ‘എന്റെ അച്ഛന് സുഖമില്ലാതെ ഇരിക്കുകയയാണ്. വളരെ മോശം അവസ്ഥയിലാണ് അച്ഛൻ. ചെന്നൈ ലോക്ഡൗണിലാണ്. അച്ഛനും അമ്മയും താമസിക്കുന്ന സ്ഥലത്തൊക്കെ കോവിഡ് രോഗികളുണ്ട്. എനിക്ക് ഇവിടെ നിന്നും പോകാൻ കഴിയുന്നില്ല. ഓരോ നിമിഷവും ഫോണിൽ അമ്മയെ വിളിച്ച് സംസാരിക്കും. അച്ഛന്റെ കാര്യം ചോദിക്കും. രാത്രി ഉറങ്ങാറില്ല. ഫോൺ അടുത്തുവച്ച് ഇരിക്കും. അങ്ങനെ വല്ലാത്ത അവസ്ഥയിലാണ് ഞാൻ.

 

ചെന്നൈ പൂര്‍ണ ലോക്ഡൗണില്‍ ആണ്. എങ്ങനെയും ചെന്നൈയില്‍ എത്തണമെന്നാണ് ഓരോ നിമിഷവും ഞാന്‍ ചിന്തിക്കുന്നത്. പക്ഷേ നിലവിലെ സാഹചര്യത്തില്‍ വാഹനമോടിച്ച് അത്രദൂരം പോകുന്നതിലെ സുരക്ഷിതത്വമില്ലായ്‍മ സുഹൃത്തുക്കള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ വിഷമമെല്ലാം മനസില്‍ വച്ചാണ് ഓരോ നിമിഷവും ഇവിടെ ഇരിക്കുന്നത്. ഫോണില്‍ സംസാരിക്കുന്നതു മാത്രമാണ് അമ്മയുടെ ആശ്വാസം.

 

ഇത്രയും ടെന്‍ഷനില്‍ നില്‍ക്കുമ്പോള്‍ ഇന്നലെ ഒരു വാര്‍ത്ത കിട്ടി. വളരെ തെറ്റായിട്ടുള്ള ഒരു വാര്‍ത്ത. പിന്നെയും ഞാന്‍ വിവാഹജീവിതത്തിലേക്ക് പോകുന്നു. ഇതുകണ്ട് എന്നെ വിളിക്കാത്ത ആളുകളില്ല. ഇതേക്കുറിച്ച് എനിക്ക് ഒരു പിടിയുമില്ല. ഒരു ഇന്‍റര്‍വ്യൂവും ഞാന്‍ കൊടുത്തിട്ടില്ല. വൈകുന്നേരം മുതല്‍ മെസേജുകള്‍ ആയിരുന്നു. രാത്രി ഒരുപാട് ഫോണ്‍കോളുകളും. വീട്ടില്‍ എന്തെങ്കിലും അടിയന്തിര സാഹചര്യം വന്നാലോ എന്നുകരുതിയാണ് ഫോണ്‍ രാത്രി അരുകില്‍ വെക്കുന്നത്. എനിക്ക് രാത്രി ഉറങ്ങാന്‍ പറ്റിയിട്ടില്ല. എന്നെ ഒരുപാട് സ്നേഹിക്കുന്നവരാണ് വിളിച്ചത്. ആരാധകരും സുഹൃത്തുക്കളും സിനിമയിലെ സുഹൃത്തുക്കളുമൊക്കെ സമയം നോക്കാതെയാണ് എന്നെ വിളിച്ചുകൊണ്ടിരുന്നത്. വെളുപ്പിന് നാലു മണിക്ക് ഞാന്‍ ഉറങ്ങിപ്പോയി.

 

ആ സമയത്ത് എന്‍റെ അമ്മ വിളിച്ചു. അച്ഛന് തീരെ വയ്യാ എന്ന് പറയാന്‍ വിളിച്ചതാണ്. പക്ഷേ 15 മിനിറ്റ് ഞാന്‍ ഉറങ്ങിപ്പോയി. ആ പതിനഞ്ച് മിനിറ്റ് എന്നു പറയുമ്പോള്‍ അവര്‍ക്ക് ഒരു അന്നര ദിവസത്തിന്‍റെ വേദനയും ടെന്‍ഷനുമായിരിക്കും. 

 

ഇതൊക്കെ ചുമ്മാ എഴുതിയ വിടുന്നവർക്ക് എന്താ വേണ്ടത് കാശാണോ? എന്നോട് ചോദിക്ക് ഞാൻ തരാം. ഒന്നും പറയാതെ ഇരിക്കുകയാണ് ‍ഞാൻ. ചിലതൊക്കെ വിളിച്ചു പറഞ്ഞാൽ ഞാൻ വില്ലനാകും. ആരും അതൊന്നും വിശ്വസിച്ചെന്ന് പോലും വരില്ല. അതൊക്കെ കാലം തെളിയിക്കും. അതുകൊണ്ട് കൂടി പറയുകയാണ്. ഇവിടെ കൊണ്ടും നിർത്തിക്കോ. ഞാൻ ഇതുവരെ ഇത്ര ദേഷ്യത്തിൽ നിങ്ങളോടൊന്നും സംസാരിച്ചിട്ടില്ല. താരങ്ങളും മനുഷ്യരാണ്...മനസിലാക്കണം..’ രോഷത്തോടെ ബാല പറയുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com