പോയി പണിനോക്കൂ: നടി ലക്ഷ്മി രാമകൃഷ്ണനെതിരെ വനിത വിജയകുമാർ
Mail This Article
നടി വനിത വിജയകുമാറിന്റെ മൂന്നാം വിവാഹവും വലിയ വിവാദങ്ങളിലേയ്ക്ക് നീങ്ങുകയാണ്. വനിതയുടെ ഭർത്താവ് പീറ്റര്‍ പോളിനെതിരെ മുൻഭാര്യ രംഗത്തുവന്ന വാർത്തയിൽ പ്രതികരണവുമായി നടി ലക്ഷ്മി രാമകൃഷ്ണനും രംഗത്തുവന്നിരുന്നു. പീറ്റർ നേരത്തെ വിവാഹിതനാണെന്ന വാർത്ത കേട്ട താൻ ഞെട്ടിപ്പോയെന്നായിരുന്നു ലക്ഷ്മിയുടെ പ്രതികരണം. എന്നാൽ ലക്ഷ്മി സ്വന്തം കുടുംബകാര്യം നോക്കിയാൽ മതിയെന്നും ഇതിൽ ഇടപെടേണ്ടെന്നുമായിരുന്നു വനിത മറുപടിയായി പറഞ്ഞത്.
‘ഞാൻ ഇപ്പോഴാണ് വാർത്ത കണ്ടത്. അയാൾ ഇതിനു മുമ്പ് വിവാഹം കഴിച്ച് രണ്ട് കുട്ടികളുെട അച്ഛനാണ്. വിവാഹമോചിതനുമല്ല. വിദ്യാഭ്യാസം ഉള്ള ഒരാൾക്ക് എങ്ങനെ ഇത്ര വിഡ്ഢിത്തരം കാണിക്കാൻ കഴിയും. ഞെട്ടിപ്പോയി. എന്തുകൊണ്ടാണ് വനിതയുടെയും പീറ്ററിന്റെയും വിവാഹം കഴിയുന്നതു വരെ അവർ കാത്തിരുന്നത്. ആ വിവാഹം അവർക്ക് തടയാമായിരുന്നല്ലോ?’–ലക്ഷ്മി കുറിച്ചു.
തുടർന്ന് വനിത വിജയലക്ഷ്മിയെക്കുറിച്ചും ലക്ഷ്മി എഴുതുകയുണ്ടായി. മൂന്ന് ട്വീറ്റുകളിലൂടെയായിരുന്നു ലക്ഷ്മിയുടെ പ്രതികരണം. എന്നാൽ ലക്ഷ്മിയുടെ ട്വീറ്റുകൾക്കു ചുട്ടമറുപടിയുമായാണ് വനിത രംഗത്തുവന്നത്.
‘നിങ്ങളുടെ ക്ഷേമാന്വേഷണത്തിനു നന്ദി. ഞാൻ വിദ്യാഭ്യാസപരമായും നിയമപരമായും അറിവുള്ളവളാണ്. എന്റെ ജീവിതം നോക്കാൻ എനിക്കറിയാം. അതിന് ആരുടെയും സഹായം വേണ്ട. മാത്രമല്ല എനിക്ക് നിങ്ങളുടെ ആവശ്യവും ഇല്ല. ദയവായി ഒന്ന് പോകൂ. ഇത് പൊതു സമൂഹത്തിന്റെ പ്രശ്നമല്ല. നിങ്ങൾ ജഡ്ജിയായി ഇരുന്ന് പൊതുമക്കളുടെ കഴുത്തറക്കുന്ന റിയാലിറ്റി ഷോ അല്ല, അവിടെ കാണിക്കുന്നതുപോലത്തെ പ്രഹസനം എന്നോട് വേണ്ട. ട്വീറ്റ് നീക്കം ചെയ്ത് പോയി പണിനോക്കൂ.’–വനിത കുറിച്ചു.
‘മറ്റുള്ളവരുെട കുടുംബപ്രശ്നങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുപറയാൻ നിങ്ങൾ ലീഗൽ കൗണ്‍സിലർ മറ്റോ ആണോ. നിങ്ങൾക്ക് ഇതൊരു പ്രശ്നമായി തോന്നിയാൽ എന്നെ നേരിട്ട് വിളിക്കുകയോ അല്ലെങ്കിൽ മെസ്സേജ് അയച്ച് ചോദിക്കുകയോ ചെയ്യാമായിരുന്നു. ഇത് വെറും ചീപ്പ് പബ്ലിസിറ്റിക്കുവേണ്ടി നിങ്ങൾ ഒരുക്കിയ തന്ത്രം. ഞാൻനേരത്തെ പറഞ്ഞല്ലോ, ഇത് നിങ്ങളുടെ ടിവി പരിപാടി അല്ല. ഞങ്ങളുടെ പ്രശ്നം തീർക്കാൻ ഞങ്ങളുണ്ട്.’–വനിത പറയുന്നു.
‘എല്ലാ കഥയിലും രണ്ട് വശങ്ങൾ കാണുമല്ലോ. ദമ്പതികളുടെ ഇടയിൽ ആണെങ്കിൽ പറയേണ്ടതില്ലല്ലോ. ഒരാൾ മറ്റെയാളെക്കുറിച്ച് തീർത്തും മോശമായ കാര്യങ്ങൾ പറഞ്ഞുവന്നാൽ അതൊരിക്കലും സത്യമാകണമെന്നില്ല. കാരണം കുട്ടികളുടെ സ്വകാര്യത ഓർത്ത് എല്ലാ സത്യങ്ങൾക്കും അയാൾക്ക് തുറന്നുപറയാൻ സാധിക്കില്ല. നീതി നടക്കട്ടെ. അവരുടെ വ്യക്തിപരമായ കാര്യങ്ങൾ തലയിടാൻ ഞാനില്ല.’–വനിത വ്യക്തമാക്കി.
വിവാഹമോചനം നടത്താതെ മറ്റൊരു വിവാഹം നടത്തിയതാണ് തന്നെ ചൊടിപ്പിച്ചതെന്ന് ലക്ഷ്മി പിന്നീട് വിശദീകരിച്ചു.
ജൂൺ 27നായിരുന്നു വനിതയും പീറ്റർ പോളുമായുള്ള വിവാഹം. അതിനിടെയാണ് പീറ്റർ പോളിന്റെ മുൻഭാര്യ പരാതിയുമായി രംഗത്തുവരുന്നത്. പീറ്ററുമായുള്ള വിവാഹത്തിൽ തനിക്ക് രണ്ടു കുട്ടികളുണ്ടെന്നും ചില അഭിപ്രായ ഭിന്നതകളുടെ പേരിൽ കഴിഞ്ഞ ഏഴു വർഷങ്ങളായി പിരിഞ്ഞു താമസിക്കുകയാണെന്നും പരാതിയിൽ പറയുന്നു
ഔദ്യോഗികമായി വിവാഹമോചനം നേടാതെയാണ് പീറ്റർ വനിതയെ വിവാഹം ചെയ്തതെന്ന് ഇവർ പറയുന്നു. പരാതിയുടെ മേൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. ബോളിവുഡ്, ഹോളിവുഡ്, തമിഴ് സിനിമാ മേഖലകളിൽ സജീവമായ വി.എഫ്.എക്സ്. ഡയറക്‌ടറാണ് പീറ്റർ. നടൻ വിജയകുമാറിന്റെയും നടി മഞ്ജുളയുടെയും മൂത്ത മകളായ വനിത അച്ഛനമ്മമാരുടെ വിവാഹദിനത്തിലാണ് തന്റെ വിവാഹവും നടത്തിയത്.