ADVERTISEMENT

തൂവാനത്തുമ്പികൾ സിനിമയുടെ ചിത്രീകരണത്തിനിടെ നടന്ന രസകരമായ അനുഭവം പങ്കുവച്ച് നടൻ അശോകൻ. സിനിമയുടെ ചിത്രീകരണത്തിനിടെ ഒരാരാധകൻ ഓടിവന്ന് മോഹൻലാലിനെ കടന്നുപിടിച്ചതും താരം ദേഷ്യപ്പെട്ട സംഭവവുമാണ് അശോകൻ വിവരിക്കുന്നത്. ചിത്രത്തിന്റെ മുപ്പത്തിമൂന്നാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് സിനിമയുടെ ഓർമകളുമായി താരം എത്തിയത്.

 

അശോകന്റെ വാക്കുകള്‍:

 

മോഹന്‍ലാല്‍ എന്ന വ്യക്തിയെ കുറിച്ച് നിങ്ങൾക്ക് അറിയാമെങ്കിലും അദ്ദേഹത്തിന്റെ ക്ഷമയെ കുറിച്ച് അധികം ആര്‍ക്കും അറിയില്ല. തൂവാനത്തുമ്പികള്‍ ഷൂട്ടിങ് നടക്കുമ്പോള്‍ ചെറിയ അനുഭവം ഉണ്ടായിട്ടുണ്ട്. വടക്കുംനാഥ ക്ഷേത്രത്തില്‍ ഷൂട്ട് ചെയ്യുന്ന സമയത്ത് നിയന്ത്രിക്കാന്‍ സാധിക്കാത്ത രീതിയില്‍ ജനക്കൂട്ടം വന്നിരുന്നു. വന്നിരിക്കുന്നവരെല്ലാം മോഹൻലാലിന്റെ ആരാധകർ. ക്ഷേത്രപരിസരം ആയതിനാല്‍ പൊലീസുകാര്‍ക്കു പോലും നിയന്ത്രിക്കാന്‍ സാധിക്കാത്ത അവസ്ഥ.

 

ബഹളം കാരണം ഷൂട്ടിങ് തടസപ്പെടുന്ന അവസ്ഥയുണ്ടായി. ഇടയ്ക്ക് മോഹന്‍ലാല്‍ പറയുന്നുണ്ട്. ആരും ബഹളം വയ്ക്കരുതെന്നും ഷൂട്ട് കഴിഞ്ഞാല്‍ താന്‍ വരുമെന്നും. എന്നാല്‍ ജനങ്ങള്‍ ആവേശം മൂത്ത് ബഹളം വയ്ക്കുകയായിരുന്നു. ഒരു ഷോട്ട് എടുത്തുകഴിഞ്ഞ സമയത്ത് ജനക്കൂട്ടത്തില്‍ നിന്ന് ഒരാള്‍ ഓടിവന്ന് മോഹന്‍ലാലിന്റെ കൈ വലിച്ചു കൊണ്ട് ഒരു തള്ള്.

 

തോളില്‍ കൈയിടുകയും ഷര്‍ട്ടില്‍ പിടിക്കുകയുമൊക്കെ ചെയ്തു. മോഹന്‍ലാല്‍ ഞെട്ടിപ്പോയി. അദ്ദേഹത്തിനു നന്നായി ദേഷ്യം വന്നു. ഓടാന്‍ തുടങ്ങിയ അവന്റെ കോളറില്‍ കയറി പിടിച്ചു. എന്താടാ ചെയ്തത് എന്ന് ചോദിച്ചു. അവന്‍ നിന്ന് വിറക്കുകയായിരുന്നു, അതിനൊപ്പം അവന്റെ മുഖത്ത് ഒരു സന്തോഷവും ഉണ്ടായി.

 

കൂട്ടുകാരുമായി പന്തയം വച്ചാണ് താന്‍ വന്നത് എന്നായിരുന്നു അയാളുടെ മറുപടി. ലാലേട്ടന്റെ കൈയില്‍ തൊടാന്‍ പറ്റുമോ എന്നായിരുന്നു പന്തയം. ഇതു കേട്ടതോടെ മോഹന്‍ലാല്‍ കൂള്‍ ആയി, പെട്ടെന്ന് വന്ന ദേഷ്യം തണുത്തു. അവനെ സമാധാനിപ്പിച്ചാണ് പറഞ്ഞയച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com