ആരുടെ മുന്നിലും കൈ നീട്ടാതെ അന്തസ്സായി ജീവിച്ച ഒരാളാണ് കൃഷ്ണകുമാര്‍, അഹാനയ്ക്കൊപ്പം: ഹരീഷ് പേരടി
Mail This Article
നടി അഹാന കൃഷ്ണയ്ക്കും കുടുംബത്തിനും എതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളില്‍ പ്രതികരിച്ച് നടന്‍ ഹരീഷ് പേരടി. നിലപാടുകള്‍ തുറന്നു പറഞ്ഞതിന്റെ പേരിൽ ഇതുപോലെ ആക്രമണം നടത്താൻ ആ കു്ടി എന്ത് തെറ്റാണ് ചെയ്തതെന്ന് മനസ്സിലായിട്ടില്ലെന്ന് ഹരീഷ് പേരടി കുറിച്ചു. സ്വര്‍ണക്കടത്തിനെയും തിരുവനന്തപുരത്തെ ട്രിപ്പിള്‍ ലോക്ഡൗണിനെയും ബന്ധപ്പെടുത്തിയ ഇന്‍സ്റ്റഗ്രാം സ്റ്റോറി പങ്കുവെച്ചതോടെയാണ് അഹാനയ്‌ക്കെതിരെ സൈബര്‍ ആക്രമണങ്ങള്‍ ആരംഭിച്ചത്.
ഹരീഷ് പേരടിയുടെ കുറിപ്പ്:
എന്റെ നല്ല സുഹൃത്താണ് ഞാന്‍ കെകെ എന്ന് വിളിക്കുന്ന കൃഷ്ണകുമാര്‍…അതുകൊണ്ട് തന്നെ അഹാന കുട്ടി എന്റെയും മോളാണെന്നാണ് ഞാന്‍ വിചാരിക്കുന്നത്…ഒരു പ്രണയവിവാഹവും അതിലെ നാല് പെണ്‍കുട്ടികളേയും കൊണ്ട് ആരുടെ മുന്നിലും കൈ നീട്ടാതെ അന്തസ്സായി ജീവിച്ച ഒരാളാണ് ഞാനറിയുന്ന കെകെ…ഒരു പെണ്‍കുട്ടി തന്റെ നിലപാടുകള്‍ തുറന്ന് പറയുന്നതിന്റെ പേരില്‍ അവള്‍ക്കെതിരെ ഇങ്ങിനെ സൈബര്‍ അക്രമണം നടത്താന്‍ ഈ പെണ്‍കുട്ടി എന്ത് തെറ്റാണ് ചെയ്‌തെതന്ന് എനിക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല…
അവളുടെ അച്ഛനും അമ്മക്കുമില്ലാത്ത പ്രശ്നമാണ് സദാചാര കോമാളികള്‍ക്ക്…ഞങ്ങള്‍ സദാചാര വിഡ്ഢിത്തങ്ങള്‍ക്ക് എക്കാലത്തും എതിരാണെന്ന് പറയുന്ന പുരോഗമന സംഘടനകളും എല്ലാത്തിനും ഞങ്ങള്‍ പ്രതികരിക്കേണ്ടതില്ല എന്ന പുതിയ കണ്ടുപിടത്തത്തില്‍ അഭിരമിച്ച് സുഖ നിദ്രയിലാണ്…നീ എന്റെ വീട്ടില്‍ ജനിക്കാത്ത ദുഃഖം മാത്രമെയുള്ളു കുട്ടി…അഹാനയോടൊപ്പം…