ADVERTISEMENT

തിരുവനന്തപുരം∙ 50-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, വികൃതി എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് സുരാജ് വെഞ്ഞാറമ്മൂട് മികച്ച നടനുള്ള പുരസ്കാരം നേടി. ബിരിയാണി എന്ന ചിത്രത്തിലൂടെ കനി കുസൃതി മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. റഹ്മാൻ സഹോദരങ്ങൾ സംവിധാനം ചെയ്ത വാസന്തിയാണ് മികച്ച ചിത്രം. ജെല്ലിക്കെട്ടിലൂടെ ലിജോ ജോസ് പെല്ലിശേരി മികച്ച സംവിധായകനായി. കുമ്പളങ്ങി നൈറ്റ്സിലെ വില്ലൻ കഥാപാത്രത്തിലൂടെ ഫഹദ് ഫാസിൽ മികച്ച സ്വഭാവ നടനായും, ബിരിയാണി എന്ന ചിത്രത്തിലൂടെ സ്വാസിക വിജയ് മികച്ച സ്വഭാവ നടിയായും തിരഞ്ഞെടുക്കപ്പെട്ടു. നിവിൻ പോളി (മൂത്തോൻ), അന്ന ബെൻ (ഹെലന്‍), പ്രിയംവദ കൃഷ്ണൻ എന്നിവർ അഭിനയത്തിന് പ്രത്യേക ജൂറി പരാമർശത്തിന് അർഹരായി.

മധു സി. നാരായണന്റെ കുമ്പളങ്ങി നൈറ്റ്സാണ് കലാമൂല്യമുള്ള മികച്ച ജനപ്രിയ ചിത്രം. ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ ഒരുക്കിയ രതീഷ് പൊതുവാൾ മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരം നേടി. സുഷിൻ ശ്യാമാണ് മികച്ച സംഗീത സംവിധായകൻ. ചിത്രം കുമ്പളങ്ങി നൈറ്റ്സ്. നടൻ വിനീത് കൃഷ്ണൻ ലൂസിഫർ, മരക്കാർ അറബിക്കടലിന്റെ സിംഹം എന്നീ ചിത്രങ്ങളിലൂടെ മികച്ച ഡബ്ബിങ് ആർടിസ്റ്റിനുള്ള പുരസ്‌കാരം നേടി. ഇഷ്‌ക് എന്ന ചിത്രത്തിലൂടെ കിരൺ ദാസ് മികച്ച എഡിറ്റർക്കുള്ള പുരസ്‌കാരം നേടി. നജിം അർഷാദാണ് മികച്ച ഗായകൻ. മധുശ്രീ മികച്ച ഗായികയായി.

പ്രതാപ് വി. നായരാണ് മികച്ച ഛായാഗ്രാഹകൻ. ഫഹദ്, നസ്രിയ, ദിലീഷ് പോത്തൻ, ശ്യാം പുഷ്ക്കരൻ എന്നിവർ നിർമാതാക്കൾക്കുള്ള പുരസ്‌കാരം നേടി. ഡോ. സെബാസ്റ്റ്യൻ ജോസഫ്, സുധി സി.ജെ. എന്നിവർ ചേർന്നെഴുതിയ ജെല്ലിക്കെട്ടിന്റെ ചരിത്രപാഠങ്ങൾ എന്ന ലേഖനത്തിന് പ്രത്യേക ജൂറി പരാമര്‍ശം. മികച്ച ചലച്ചിത്ര ലേഖനം: മനോരോഗി, കോമാളി മേൽക്കൈ നേടുന്ന കാലം (ലേഖകൻ: ബിപിൻ ചന്ദ്രൻ).

പുരസ്‌കാരങ്ങൾ വാരിക്കൂട്ടുമെന്ന് പ്രതീക്ഷിച്ച മൂത്തോൻ പിന്നിലായപ്പോൾ കുമ്പളങ്ങി നൈറ്റ്സ്, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ എന്നീ ചിത്രങ്ങൾ പ്രതീക്ഷകൾ ശരിവച്ച് പുരസ്കാരങ്ങളേറെ നേടി. മികച്ച സിനിമയ്ക്കുള്ള വാസന്തിയുടെ നേട്ടം അപ്രതീക്ഷിതമായിരുന്നെങ്കിൽ ലിജോ, സുഷിൻ, സുരാജ്, കനി എന്നിവർക്കുള്ള പുരസ്‌കാരം പ്രേക്ഷക പ്രതീക്ഷ ശരിവയ്ക്കുന്നതായി.

ഛായാഗ്രാഹകനും സംവിധായകനുമായ മധു അമ്പാട്ട് അധ്യക്ഷനായ ജൂറിയാണ് വിധി നിർണയം നടത്തിയത്. കഴിഞ്ഞ മാർച്ചിൽ പ്രഖ്യാപിക്കേണ്ടിയിരുന്ന പുരസ്കാരങ്ങൾ കോവിഡ് മൂലമാണ് നീണ്ടു പോയത്. 119 സിനിമകളാണ് ഇത്തവണ അവാർഡിനായി മത്സരിച്ചത്. ഇതിൽ പലതും പ്രേക്ഷകർക്കു മുന്നിൽ എത്താത്തവയാണ്. തീയറ്ററുകളിലെത്താത്ത ചിത്രങ്ങളില്‍ മലയാളത്തിലെ ഏറ്റവും കൂടുതല്‍ മുതൽമുടക്കുള്ള ചിത്രമെന്ന ഖ്യാതിയുള്ള മരക്കാര്‍ അറബിക്കടലിന്റെ സിംഹവുമുണ്ടായിരുന്നു.

മധു അമ്പാട്ട് (ചെയർമാൻ), സംവിധായകരായ സലിം അഹമ്മദ്, എബ്രിഡ് ഷൈൻ, ഛായാഗ്രാഹകൻ വിപിൻ മോഹൻ, എഡിറ്റർ എൽ.ഭൂമിനാഥൻ, സൗണ്ട് എൻജിനീയർ എസ്.രാധാകൃഷ്ണൻ, പിന്നണി ഗായിക ലതിക, നടി ജോമോൾ, എഴുത്തുകാരൻ ബെന്യാമിൻ,ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ് (മെംബർ സെക്രട്ടറി) എന്നിവർ അടങ്ങുന്ന ജൂറിയാണ് അവാർഡ് നിശ്ചയിച്ചത്.


English Summary: Kani Kusruthi, Suraj Venjaramoodu and Fahadh Faasil win big at the Kerala State Film Awards 2020; List of all winners.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com