ആ സിനിമയ്ക്കു ശേഷം സ്കൂളിൽ പോയിട്ടില്ല, വിഡിയോ ചെയ്തത് സമ്മർദം താങ്ങാതെ: സോന പറയുന്നു
Mail This Article
പതിനാലാം വയസിൽ അഭിനയിച്ച സിനിമയിലെ രംഗങ്ങൾ യുട്യൂബിലും അശ്ലീല സൈറ്റുകളിലും പ്രചരിപ്പിച്ചെന്ന കേസിലെ അന്വേഷണം നേരത്തെ പൂർത്തിയായെന്ന മുളന്തുരുത്തി പൊലീസിന്റെ വാദം തെറ്റാണെന്ന് വ്യക്തമാക്കി പെൺകുട്ടി. കേസ് ഇപ്പോഴുള്ളത് എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലാണെന്നും മുളന്തുരുത്തി പൊലീസിനെ സമീപിച്ചത് മറ്റൊരു പരാതിയുമായി ബന്ധപ്പെട്ടാണെന്നും നിമയവിദ്യാർത്ഥിനി സോന എബ്രഹാം മനോരമ ഓൺലൈനോടു വ്യക്തമാക്കി. കേസിനെക്കുറിച്ചും നേരിട്ട ദുരനുഭവം തുറന്നു പറയാനുണ്ടായ സാഹചര്യത്തെക്കുറിച്ചും സോന മനസു തുറക്കുന്നു.
പൊലീസിന് ആശയക്കുഴപ്പം
ഈ വിഡിയോയുടെ കാര്യവുമായി ബന്ധപ്പെട്ട് ഞാൻ മുളന്തുരുത്തി സ്റ്റേഷനിൽ പോയിട്ടില്ല. പൊലീസ് തെറ്റിദ്ധരിച്ചതാണ്. എന്റെ വീട് മുളന്തുരുത്തി പൊലീസ് സ്റ്റേഷൻ പരിധിയിലാണ്. അവിടെ, വേറൊരു പരാതിയുമായി മുൻപ് സമീപിച്ചിരുന്നു. അതിനെക്കുറിച്ചാണ് ഇപ്പോൾ അവർ പറയുന്നത്. 2013ലാണ് ഞാൻ ഫോർ സെയിൽ എന്ന സിനിമയിൽ അഭിനയിച്ചത്.
ആ വർഷം അവസാനത്തോടെയാണ് ഈ വിഡിയോയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ തുടങ്ങുന്നത്. പരാതിയുമായി ആദ്യം പോയത് എറണാകുളം ഐജി ഓഫിസിലേക്കാണ്. അവിടെ നിന്ന്, കമ്മീഷണർ ഓഫിസിലേക്കു വിട്ടു. പിന്നീട് പരാതി സൈബർ സെല്ലിലെത്തി. അന്ന് അവർ എഫ്ഐആർ ഇട്ടില്ല. വിഡിയോ നീക്കം ചെയ്യാമെന്നു പറഞ്ഞെങ്കിലും പല ഐപി അഡ്രസിൽ നിന്നും അത് അപ്‍ലോഡ് ചെയ്യപ്പെട്ടു. സിനിമയുടെ ഡയറക്ടറും പ്രൊഡ്യൂസറും എഡിറ്ററുമെല്ലാം വളരെ മോശമായാണ് ഈ വിഷയത്തിൽ ഇടപെട്ടത്.
പുതിയ പരാതി നൽകാൻ നിർദേശം
2016ൽ എറണാകുളം നോർത്ത് സ്റ്റേഷനിലാണ് എന്റെ പരാതിയിൽ എഫ്ഐആർ ഇട്ടത്. പോക്സോ ആക്ടോ, ഐടി ആക്ടോ ഒന്നും ചേർക്കാതെ ദുർബലമായ വകുപ്പുകൾ ഇട്ടു, സ്റ്റേഷൻ ജാമ്യം കിട്ടാവുന്ന ചെറിയ കേസായാണ് അതു റജിസ്റ്റർ ചെയ്തത്. അതുകൊണ്ട് അവർക്ക് എളുപ്പത്തിൽ ജാമ്യം കിട്ടി. പിന്നീട്, പൊലീസ് ദുർബലമായ വകുപ്പുകൾ ചേർത്താണ് കേസ് എടുത്തിരിക്കുന്നതെന്നും വിഡിയോ നീക്കം ചെയ്യപ്പെട്ടിട്ടില്ലെന്നും കാണിച്ച് ഹൈക്കോടതിയെ സമീപിച്ചു. തിങ്കളാഴ്ച എന്റെ അഭിഭാഷകനെ വിളിച്ചപ്പോൾ അറിഞ്ഞത് കോടതിയിൽ നിന്ന് ഒരു ഓർഡർ ആയിട്ടുണ്ടെന്നാണ്. ഇത്തരം വിഡിയോ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിന്റെ പുതിയ നിയമം വന്നിട്ടുണ്ടെന്നും അതു ചൂണ്ടിക്കാട്ടി പുതിയൊരു പരാതി പൊലീസിൽ നൽകണമെന്നും അദ്ദേഹം പറഞ്ഞു.
ലഭിച്ചത് വലിയ പിന്തുണ
ഈ വിഷയം വീണ്ടും ചർച്ച ആയപ്പോൾ എല്ലായിടത്തു നിന്നും എനിക്ക് പൊസിറ്റീവ് പ്രതികരണങ്ങളാണ് ലഭിക്കുന്നത്. പ്രത്യേകിച്ച് ഒന്നും ഉദ്ദേശിച്ചായിരുന്നില്ല ഞാനീ വിഡിയോ പോസ്റ്റ് ചെയ്തത്. എന്റെ മാനസിക സമ്മർദ്ദത്തിൽ നിന്നു രക്ഷപ്പെടാൻ വേണ്ടി ചെയ്തതാണ്. ഞാൻ പഠിക്കുന്ന കോളജും അതുമായി ബന്ധപ്പെട്ടവരും സത്യം അറിയണമെന്നുണ്ടായിരുന്നു. എന്നെ ഒന്നു ലിബറേറ്റ് ചെയ്യുന്നതിനാണ് ഞാൻ വിഡിയോ എടുത്തത്. ഈ വിഡിയോ കണ്ടതിനു ശേഷമാണ് എന്നെ ഡബ്ള്യൂസിസി ബന്ധപ്പെടുന്നതും പിന്തുണയ്ക്കുന്നതും.
ഇതിനു മുൻപ്, ആ സംഘടനയിലെ ആരെയും എനിക്ക് അറിയില്ല. വ്യക്തിപരമായ നിലയ്ക്ക് പോസ്റ്റ് ചെയ്ത വിഡിയോ ആണത്. Refuse the abuse എന്ന ഇവരുടെ ക്യാംപെയ്നൊക്കെ കണ്ടിട്ടുണ്ട്. അവരുടെ ഹാഷ്ടാഗ് എന്റെ വിഡിയോയിലും ഉപയോഗിച്ചു. അവരെ ടാഗും ചെയ്തിരുന്നു. കാരണം, ഇക്കാര്യം എല്ലാവരിലും എത്തണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. ഡബ്ള്യൂസിസി പിന്തുണച്ചതോടെ കൂടുതൽ സപ്പോർട്ട് ലഭിച്ചു. വനിതാ കമ്മിഷനിൽ നിന്നും എന്നെ വിളിച്ചിരുന്നു.
കടന്നുപോയത് കടുത്ത മാനസിക സമ്മർദ്ദത്തിലൂടെ
യഥാർഥത്തിൽ ഞാനേതു തരത്തിലുള്ള ഡിപ്രഷനിലൂടെയാണ് കടന്നുപോയതെന്ന് എനിക്കിപ്പോൾ ഓർക്കാൻ കൂടി വയ്യ. ഈ സംഭവത്തിനു ശേഷം ഞാൻ സ്കൂളിൽ പോയിട്ടില്ല. പത്തു കഴിഞ്ഞു, പ്ലസ് വണ്ണിനു ചേരുന്നതേ ഉണ്ടായിരുന്നുള്ളൂ. സ്കൂളിൽ ആകെ ഒറ്റപ്പെട്ട പ്രതീതിയായിരുന്നു. അതുകൊണ്ട് പ്ലസ് ടു ഓപ്പൺ സ്കൂൾ വഴിയാണ് പൂർത്തിയാക്കിയത്. എനിക്ക് ഈറ്റിങ് ഡിസോർഡർ തുടങ്ങിയിരുന്നു. സമ്മർദ്ദം വരുമ്പോൾ എന്തെങ്കിലുമൊക്കെ വലിച്ചുവാരി കഴിക്കുമായിരുന്നു. അതുവഴി അമിതഭാരം, ഡിപ്രഷൻ, ഉറക്കം നഷ്ടപ്പെടൽ അങ്ങനെയുള്ള അവസ്ഥകളിലൂടെ കടന്നു പോകേണ്ടി വന്നു. പുറംലോകവുമായി ഒരു ബന്ധവുമില്ലാതെ ഒരു മുറിയിൽ തന്നെയായിരുന്നു കുറെ നാൾ.
സാധാരണ രീതിയിൽ സംസാരിക്കാൻ പോലുമുള്ള ആത്മവിശ്വാസം പോലും നഷ്ടപ്പെട്ടു. അതുമൂലം വീട്ടുകാരും ഏറെ ബുദ്ധിമുട്ട് അനുഭവിച്ചു. ആ സമയത്ത് സിനിമയിൽ നിന്ന് മറ്റു ഓഫറുകൾ വന്നെങ്കിലും എനിക്ക് പേടിയായിരുന്നു. കേസുമായി മുന്നോട്ടു പോയ ഓരോ ഘട്ടത്തിലും എന്നെയും കുടുംബത്തെയും തളർത്തുന്ന പ്രതികരണമാണ് അധികാരികളിൽ നിന്നു ലഭിച്ചത്.
ഈ പ്രതിസന്ധികൾക്കിടയിലും ഞാൻ പഠിച്ചു. പ്ലസ്ടുവിന് ശേഷം ക്ലാറ്റ് (CLAT) എഴുതി പുണെയിൽ എൽഎൽബിക്കു ചേർന്നു. അഞ്ചു വർഷത്തെ ഇന്റഗ്രേറ്റഡ് കോഴ്സ് ആണ്. ഇപ്പോൾ അവസാനവർഷ നിയമവിദ്യാർത്ഥിയാണ് ഞാൻ. ലോക്ഡൗൺ ആയതിനാൽ വീട്ടിലാണ്. ഓൺലൈൻ വഴിയാണ് ക്ലാസുകൾ.