ജോര്‍ജുകുട്ടി കുടുങ്ങുമോ?; ഗീത പ്രഭാകർ സെറ്റിൽ എത്തി
Mail This Article
മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന ദൃശ്യം രണ്ടാം ഭാഗത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. കോവിഡ് പ്രോട്ടോക്കോളുകൾ പാലിച്ച് ചിത്രീകരിക്കുന്ന സിനിമയുടെ എക്സ്ക്ലൂസിവ് ലൊക്കേഷൻ ദൃശ്യമങ്ങൾ മനോരമ ഓൺലൈനിലൂടെ റിലീസ് ചെയ്തു.
ഐജി ഗീത പ്രഭാകരുടെ വേഷത്തിൽ ആശ ശരത്തിനെ ചിത്രങ്ങളിൽ കാണാം. വരുണിന്റെ കൊലപാതകം കണ്ടുപിടിക്കാൻ കഴിയാതെ വരുന്നതോടെ ഐജി ഗീത പ്രഭാകർ ജോലിയിൽ നിന്നും രാജിവയ്ക്കുന്നതായി സിനിമയുടെ അവസാനം കാണാം. വീണ്ടും പൊലീസ് വേഷത്തിൽ ആശ ശരത്ത് എത്തുമ്പോൾ രണ്ടാം ഭാഗത്തിൽ കൂടൂതൽ ട്വിസ്റ്റുകൾ പ്രതീക്ഷിക്കാം എന്നാണ് പ്രേക്ഷകർ പറയുന്നത്.
രണ്ടാം ഭാഗത്തിൽ ഗീതയ്ക്കൊപ്പം ഭർത്താവ് പ്രഭാകറായി സിദ്ദിഖും എത്തുന്നുണ്ട്. പൊലീസ് വേഷത്തിലെത്തുന്ന മുരളി ഗോപിയാണ് ദൃശ്യം 2വിലെ മറ്റൊരു സർപ്രൈസ് കാസ്റ്റിങ്.
ദൃശ്യം സിനിമയുടെ ആദ്യ ഭാഗത്തിലുണ്ടായിരുന്ന മിക്ക താരങ്ങളും രണ്ടാം ഭാഗത്തിലും വേഷമിടുന്നുണ്ട്. കൂടാതെ ഗണേഷ് കുമാര്‍, മുരളി ഗോപി, സായ് കുമാര്‍ തുടങ്ങിയ താരങ്ങളും ഇത്തവണ സിനിമയുടെ ഭാഗമാകുന്നുണ്ട്.
ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ തന്നെയാണ് രണ്ടാം ഭാഗവും നിർമിക്കുന്നത്. ജീത്തു ജോസഫ് തന്നെയാണ് രചനയും സംവിധാനവും. ഒരു ദുരന്തത്തിൽ നിന്നും കുടുംബത്തെ രക്ഷിച്ച ജോർജുകുട്ടിയുടേയും കുടുംബത്തിന്റേയും പിന്നിടുള്ള ജീവിതമാണ് ദൃശ്യം - 2 വിലൂടെ പറയുന്നതെന്ന് സംവിധായകൻ ജീത്തു ജോസഫ് പറഞ്ഞു. നിരവധി വൈകാരിക മുഹൂർത്തങ്ങളും സസ്പെൻസുമൊക്കെ കോർത്തിണക്കിയായിരിക്കും അവതരണം.
മോഹന്‍ലാല്‍ അടക്കം ചിത്രത്തിലെ മുഴുവന്‍ പേര്‍ക്കും ഷൂട്ടിങ് ഷെഡ്യൂള്‍ തീരുന്നതു വരെ അതാത് സ്ഥലങ്ങളില്‍ ഒരൊറ്റ ഹോട്ടലിലാണ് താമസം ഒരുക്കിയിരിക്കുന്നത്.
തൊടുപുഴ ടൗണിലെ സ്വകാര്യ ഹോട്ടലിലാണ് താമസം. ഇവരുമായി സെറ്റിലേക്ക് ഭക്ഷണത്തിനടക്കമുള്ള സാധനങ്ങള്‍ വാങ്ങുന്നവര്‍ക്കും ഷൂട്ടിങ് സ്ഥലത്തേക്കുള്ള സുരക്ഷ ഒരുക്കുന്ന ടീമിനും പുറത്തു നിന്നുള്ളവര്‍ക്കുമോ ബന്ധപ്പെടാന്‍ സാഹചര്യമുണ്ടാകില്ല.
ഷൂട്ടിങ് തീരുന്നതുവരെ സംഘത്തിലുള്ള ആര്‍ക്കും പുറത്തു പോകാനും അനുവാദമുണ്ടാകില്ല. വഴിത്തലയിലെ ചിത്രീകരണം പൂർത്തിയായതോടെ ഇടുക്കി കുടയത്തൂരുള്ള ലൊക്കേഷനിലേയ്ക്കാകും ഇനി ദൃശ്യം ടീമിന്റെ യാത്ര.