ADVERTISEMENT

ബിഹാർ സ്വദേശിയായ യുട്യൂബർക്കെതിരെ 500 കോടിയുടെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് അക്ഷയ് കുമാർ. റാഷിദ് സിദ്ദിഖി എന്ന യുട്യൂബർക്കെതിരെയാണ് വക്കീല്‍ വഴി താരം നോട്ടിസ് നൽകിയത്. സുശാന്ത് സിങ് രാജ്‌പുത് കേസുമായി തന്‍റേ പേര് ബന്ധപ്പെടുത്തി അപവാദപ്രചരണം നടത്തിയെന്നാണ് ആരോപണം. സുശാന്ത് സിങിന്‍റെ മരണവുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്തകളിലൂടെ ഹേറ്റ് ക്യാപെയ്ന്‍ നടത്തിയതായി ആരോപിക്കപ്പെട്ട വ്യക്തിയാണ് റാഷിദ് സിദ്ദിഖി.

 

റാഷിദിന്റെ വ്യാജ വിഡിയോസും പ്രചരണങ്ങളും തന്നെ മാനസികമായി അലട്ടിയെന്നും ഇതുമൂലം ധന നഷ്ടവും തന്റെ സല്‍പേരിന് മോശം സംഭവിച്ചുവെന്നും താരം നോട്ടിസിലൂടെ പറയുന്നു.

 

സുശാന്ത് സിങ് കേസുമായി ബന്ധപ്പെട്ട വിഡിയോകളിലൂടെ കഴിഞ്ഞ നാല് മാസത്തിനുള്ളില്‍ റാഷിദ് 15 ലക്ഷം രൂപ വരുമാനം നേടിയെന്നാണ് അന്വേഷണങ്ങള്‍ തെളിയിക്കുന്നത്. റാഷിദിന്‍റെ എഫ്എഫ് ന്യൂസ് എന്ന യുട്യൂബ് ചാനലിനെതിരെ ശിവസേന ലീഗല്‍ സെല്ലും കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.

 

അപകീര്‍ത്തി പ്രചരണം, മനഃപൂര്‍വമായ അപമാനപ്രചരണം തുടങ്ങിയ ചാര്‍ജ്ജുകള്‍ ചുമത്തിയാണ് പൊലീസ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. അതേസമയം സിദ്ദിഖി മുന്‍കൂര്‍ ജാമ്യം നേടിയിട്ടുണ്ട്. സുശാന്ത് സിങ് കേസില്‍ മുംബൈ പൊലീസ്, മഹാരാഷ്ട്ര സര്‍ക്കാര്‍, ആദിത്യ താക്കറെ, അക്ഷയ് കുമാര്‍ എന്നിവര്‍ക്കെതിരെ ആയിരുന്നു റാഷിദിന്‍റെ വിഡിയോകള്‍. ലക്ഷക്കണക്കിന് പേരാണ് ഈ വിഡിയോകൾ കണ്ടതും.

 

മഹേന്ദ്രസിങ് ധോണിയുടെ ജീവചരിത്ര ചിത്രം 'എംഎസ് ധോണി, ദ് അണ്‍ടോള്‍ഡ് സ്റ്റോറി'യിലെ നായകവേഷം സുശാന്തിന് ലഭിച്ചതില്‍ അക്ഷയ് കുമാറിന് അതൃപ്തി ഉണ്ടായിരുന്നുവെന്നായിരുന്നു റാഷിദ് സിദ്ദിഖിയുടെ ഒരു ആരോപണം. കേസുമായി ബന്ധപ്പെട്ട് ആദിത്യ താക്കറെയ്ക്ക് മുംബൈ പൊലീസുമായി രഹസ്യയോഗങ്ങള്‍ നടത്താനും റിയ ചക്രവര്‍ത്തിക്ക് കാനഡയിലേക്ക് കടക്കാനും അക്ഷയ് കുമാര്‍ സഹായിച്ചെന്നും റാഷിദ് സിദ്ദിഖി തന്‍റെ യുട്യൂബ് ചാനലിലൂടെ ആരോപിച്ചിരുന്നു. 

 

സുശാന്ത് സിങ് കേസുമായി ബന്ധപ്പെട്ട് വ്യാജപ്രചരണങ്ങളിലൂടെ പണമുണ്ടാക്കാന്‍ നിരവധിപേര്‍ ശ്രമിച്ചുവെന്ന് ഒരു ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

 

‘ആളുകൾക്ക് ഈ കേസിലുള്ള അതീവ താല്‍പര്യം മുതലെടുത്ത് അനേകംപേര്‍ ധനസമ്പാദനം നടത്തിയിട്ടുണ്ട്. മാധ്യമങ്ങളില്‍ പലതരത്തില്‍ വാര്‍ത്തകള്‍ വന്നതോടെ പല യുട്യൂബര്‍മാരും ഇതൊരു അവസരമായി കണ്ട് വ്യാജപ്രചരണങ്ങള്‍ ആരംഭിച്ചു. മുംബൈ പൊലീസിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് അവരില്‍ പലരും വലിയ തുകകള്‍ സമ്പാദിച്ചു", പൊലീസ് ഉദ്യോഗസ്ഥൻ പറയുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com