ADVERTISEMENT

നടി ആക്രമിക്കപ്പെട്ട കേസിൽ ഇരയ്ക്കുണ്ടായ ദുരനുഭവത്തിൽ അങ്ങേയറ്റം സങ്കടമുള്ളയാളാണ് താനെന്ന് ജസ്റ്റിസ് കെമാൽ പാഷ. അതേ സമയം കേസിൽ ഹൈക്കോടതിയിലുണ്ടായ വിധിയെ സ്വാഗതം ചെയ്യുന്നു. ശരിയായ വിധിയാണ് ഉണ്ടായതെന്നാണ് മനസിലാകുന്നത്. ജുഡിഷ്യൽ ഓഫിസർക്കെതിരെ അസ്ഥാനത്ത്, ആവശ്യമില്ലാത്ത ആരോപണങ്ങളാണ് ഉയർത്തിയത്. ശരിയായ നടപടിയാണ് ഹൈക്കോടതിയുടെ ഭാഗത്ത് ഉണ്ടായിരിക്കുന്നത്. ട്രയൽ മുന്നോട്ട് കൊണ്ടു പോകുകയാണ് പ്രോസിക്യൂഷൻ ചെയ്യേണ്ടതെന്നും അദ്ദേഹം പ്രതികരിച്ചു. 

 

ജുഡിഷ്യൽ ഓഫിസർക്കെതിരെ പറയുന്നത് അവരെ കെട്ടിയിട്ട് അടിക്കുന്നതു പോലെയാണ്. അവർക്ക് ഒന്നും പറയാൻ ഒരു മാർഗവുമില്ല. കോടതിയിൽ ഉയർത്തിയ കാര്യങ്ങൾ വച്ച് ഈ ജ‍ഡ്ജിയുടെ മുന്നിൽ വച്ച് കേസ് മാറ്റിയിരുന്നെങ്കിൽ അവരുടെ ക്രെഡിബിലിറ്റി എവിടെ പോകുമായിരുന്നു എന്ന് ആലോചിക്കണം. ഈ കേസ് ഇൻകാമറ പ്രൊസീഡങ്സാണ്. പുറത്ത് നമ്മളാരും കണ്ടിട്ടില്ല. ഇത്രയധികം വക്കീലൻമാർ ക്രോസ് വിസ്താര സമയത്ത് ഇരുന്നെന്നു പറയുന്നത്, ഇത്രയധികം പ്രതികൾ ഉള്ളതിനാലാണ്. ക്രോസ് എക്സാമിൻ ചെയ്യുമ്പോൾ സ്വാഭാവികമായും കുറെ ചോദ്യങ്ങൾ ചോദിക്കേണ്ടി വരും. അത് പ്രതികളുടെ അവകാശമാണ്. നമ്മളുടെ നീതിന്യായ വ്യവസ്ഥയിലുള്ള അവകാശമാണ്. 

 

ഇര പൊട്ടിക്കരഞ്ഞിട്ടും കോടതി ഇടപെട്ടില്ല എന്നാണ് ഒരു ആരോപണം. കോടതികളിൽ പൊട്ടിക്കരയൽ ഒരു പുതുമയല്ല, ആ കുട്ടിക്കുണ്ടായ ദുരനുഭവം അത്ര വലിയതാണ്. സങ്കടകരമായ കാര്യമാണ്, അത് അത്ര വലിയ ദ്രോഹവുമാണ്. പക്ഷേ, പൊട്ടിക്കരയുന്നു എന്ന് പറഞ്ഞ്, കരച്ചിൽ കണ്ട് കോടതിക്ക് മുന്നോട്ടു പോകാൻ സാധിക്കില്ല. കാരണം കോടതിയുടെ ജോലി അതല്ല. ‘വിത്തൗട്ട് ഫിയർ ഓർ ഫേവർ ഓർ അഫക്ഷൻ ഓർ ഇൽ വിൽ’ ആണ് കോടതി തീരുമാനം എടുക്കേണ്ടത്. ഒരാൾ സങ്കടപ്പെടുന്നത് നമ്മൾ കാണും എന്നത് ശരിയാണ്, അത് മാത്രം കണ്ടതുകൊണ്ട് കാര്യമില്ല. അവർ പ്രതികരിച്ചില്ല എന്നു പറയുമ്പോൾ നിയമവിരുദ്ധമായ ഒരു ചോദ്യം ചോദിക്കുമ്പോൾ ഉറപ്പായും പ്രതികരിക്കും. അതല്ല, നിയമവിരുദ്ധമല്ലാത്ത ഒരു ചോദ്യം ചോദിക്കുമ്പോൾ സാക്ഷി കരഞ്ഞാൽ ജഡ്ജിക്ക് ഒന്നും പറയാനാവില്ല, ചോദ്യങ്ങൾക്കു മുന്നിൽ കരഞ്ഞു നിന്നതുകൊണ്ട് കാര്യമില്ല. 

 

ഈ വിഷയത്തിൽ നേരത്തെ മനോരമ ഓൺലൈനിൽ വന്ന പ്രതികരണത്തിന് എതിരായി ഫെമിനിസ്റ്റ് വനിതാ അഭിഭാഷകരുടെ ഒരു സംഘം ഒരു വലിയ ലേഖനം അയച്ചു തന്നിരുന്നു. അവർക്ക് അതിന് മറുപടി നൽകിയില്ല. കാരണം സ്ത്രീ വിരുദ്ധം എന്നു പറയുമ്പോൾ,  ഈ അപകടം പറ്റിയെന്നു പറയുന്ന പെൺകുട്ടി മാത്രമേ ഉള്ളോ സ്ത്രീ? ഈ ജുഡിഷ്യൽ ഓഫിസർ സ്ത്രീയല്ലേ? ഒരു സ്ത്രീ ഒരുപാട് കാര്യങ്ങളിൽ ജോലി ചെയ്യാൻ നല്ല ബുദ്ധിമുട്ടുന്നുണ്ട്. ഈ ജുഡിഷ്യൽ ഓഫിസറെ ജോലി ചെയ്യാൻ അനുവദിക്കാതിരിക്കുക എന്നു പറയുന്നതും സ്ത്രീ വിരുദ്ധതയല്ലേ? അവരാണോ ഫെമിനിസ്റ്റുകൾ? ഫെമിനിസ്റ്റുകൾ എന്നു പറയുന്നവർക്ക് ഇത്ര ബോധമില്ലേ എന്ന് ആലോചിച്ചു പോയി. ഒരു സ്ത്രീക്കു വേണ്ടിയാണ് താനും പറഞ്ഞത്. ഒരു സ്ത്രീയെയും കുറ്റപ്പെടുത്തി പറഞ്ഞിട്ടില്ലെന്നും കെമാൽ പാഷ മനോരമ ഓൺലൈനോടു പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com