ജല്ലിക്കെട്ട് ഇന്ത്യയിൽ നിന്നുള്ള ഒാസ്കർ എൻട്രി ചിത്രം
Mail This Article
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ജല്ലിക്കെട്ട് എന്ന സിനിമ ഇന്ത്യയിൽ നിന്നുള്ള ഒൗദ്യോഗിക ഒാസ്കർ എൻട്രി ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. ഒാസ്കർ എൻട്രി കിട്ടുന്ന മൂന്നാമത്തെ മലയാള സിനിമയാണ് ജല്ലിക്കെട്ട്. 93–ാമത് ഓസ്കാർ പുരസ്കാരത്തിന് മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിം എന്ന വിഭാഗത്തിലേക്കാണ് ജല്ലിക്കെട്ടിനെ തിരഞ്ഞെടുത്തിരിക്കുന്നത്. 1997–ൽ ഗുരു, 2011–ൽ ആദാമിന്റെ മകൻ അബു എന്നീ സിനിമകളാണ് ഇതിനു മുമ്പ് ഒാസ്കർ എൻട്രി ലഭിച്ച മലയാള സിനിമകൾ.
ടൊറന്റോ രാജ്യാന്തര ഫിലിം ഫെസ്റ്റിവൽ, ലണ്ടൻ ഫിലിം ഫെസ്റ്റിവൽ ഉൾപ്പടെയുള്ള നിരവധി ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിക്കപ്പെട്ട ചിത്രം സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഉൾപ്പടെ നിരവധി ബഹുമതികൾ കരസ്ഥമാക്കിയിരുന്നു. ഗോവൻ ചലച്ചിത്ര മേളയിൽ രജതമയൂരം നേടിയതും ജെല്ലിക്കെട്ടാണ്. ഐഎഫ്എഫ്കെ 2019–ലും സിനിമ നേട്ടങ്ങൾ കരസ്ഥമാക്കി. ഒരു ഗ്രാമത്തിൽ കയറുപൊട്ടിച്ചോടുന്ന പോത്തിനെ മെരുക്കാൻ ശ്രമിക്കുന്ന ഒരുകൂട്ടം ആളുകളുടെ കഥയാണ് ചിത്രം പറയുന്നത്. എസ്. ഹരീഷ് എഴുതിയ മാവോയിസ്റ്റ് എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
ആന്റണി വര്‍ഗീസ് നായകനാകുന്ന ചിത്രത്തിൽ ചെമ്പന്‍ വിനോദ് ജോസ്, സാബുമോന്‍ അതുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. തരംഗം ഫെയിം ശാന്തിയാണ് നായിക. ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. പ്രശാന്ത് പിളള സിനിമയ്ക്ക് വേണ്ടി സംഗീതമൊരുക്കിയിരിക്കുന്നു.