ലാൽ ജോസ് ചിത്രത്തിൽ ദമ്പതികളായി സൗബിനും മംമ്തയും
Mail This Article
അറബിക്കഥയ്ക്കും ഡയ്മണ്ട് നെക്ലസിനും ശേഷം കടലുകടക്കാനൊരുങ്ങി ലാൽ ജോസ്. പുതിയ സിനിമയുടെ ചിത്രീകരണം ഡിസംബറിൽ ദുബായിയിൽ തുടങ്ങും. സൗബിൻ ഷാഹിറും മംമ്ത മോഹൻദാസും പ്രധാനവേഷങ്ങളിലെത്തുന്ന സിനിമയുടെ തിരക്കഥ എഴുതുന്നത് ഡോ. ഇഖ്ബാൽ കുറ്റിപ്പുറം.
ആലുവക്കാരനായ ദസ്തഗീറിന്റെയും ഭാര്യ സുലേഖയുടെയും രണ്ടു കാലഘട്ടങ്ങളിലൂടെയുള്ള കഥയാണിത്. യു.സി. കോളേജിൽ ജനറൽ ക്യാപ്റ്റനായി ജയിച്ചുകയറിയ ആളാണ് ദസ്തഗീർ. ഡിഗ്രിക്കുശേഷം ഗൾഫിലെത്തി പിന്നീട് കല്യാണം കഴിച്ച് അവിടെത്തന്നെ സ്ഥിരതാമസം. ഇവരുടെ ജീവിതത്തിലൂടെ ചിത്രം മുന്നോട്ടുപോകുന്നു.
സൗബിൻ ഷാഹിറും മംമ്ത മോഹൻദാസും ദസ്തഗീറും സുലേഖയുമായി എത്തുന്നു. ഇവർക്കൊപ്പം മൂന്നു കുട്ടികളും പൂച്ചയും കഥാപാത്രങ്ങളാകുന്നു. സലിംകുമാറും ഒരു റഷ്യക്കാരിയും മറ്റു പ്രധാനവേഷങ്ങളിൽ അഭിനയിക്കുന്നു. . തണ്ണീർമത്തൻ ദിനങ്ങൾ, ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ ജസ്റ്റിൻ വർഗീസാണ് സംഗീതസംവിധായകൻ. തണ്ണീർമത്തൻ ദിനങ്ങളിലെ ‘ജാതിക്കാ തോട്ടം’ എന്ന പാട്ടെഴുതിയ സുഹൈൽ കോയ ഈ സിനിമയ്ക്കും പാട്ടുകളെഴുതുന്നു.