ADVERTISEMENT

നടി സില്‍ക്ക് സ്മിത ജീവിച്ചിരുന്നെങ്കില്‍ ഇന്ന് അറുപതാം പിറന്നാള്‍. മരിച്ച് കാല്‍ നൂറ്റാണ്ടിനടുത്താകുമ്പോഴും സ്മിത ഇന്ത്യന്‍ സിനിമയിലെ അദൃശ്യ സാന്നിധ്യമാണ്. എക്സ്ട്രാ നടിയായി ഒതുങ്ങുമായിരുന്ന വിജയ ലക്ഷ്മിയെന്ന തെലുങ്ക് പെണ്‍കുട്ടിയെ സ്മിതയാക്കിയതു ഒരു മലയാളിയാണ്. ‘ഇണയെ തേടി’യെന്ന സിനിമയ്ക്കായി സെക്സി ലുക്കുള്ള നടിയെ തേടിയലഞ്ഞ ആന്റണി ഈസ്റ്റ്മാന്‍ എത്തിയതു വിജയലക്ഷമിയില്‍...ആ കഥ ആന്റണി തന്നെ പറയുന്നു. (പുനഃപ്രസിദ്ധീകരിച്ചത്)

 

‘അവിചാരിതമായാണ് ഞാൻ സിനിമാ–നിർമാണ രംഗത്തേയ്ക്കു വരുന്നത്. കാരണം ഞാനൊരു സ്റ്റിൽ ഫോട്ടോഗ്രഫറായിരുന്നു. അന്ന് ഞാൻ പരിചയപ്പെട്ട രണ്ട് സുഹൃത്തുക്കൾ ആണ് കലൂർ ഡെന്നിസും ജോൺ പോളും. അങ്ങനെ ജോൺ പോളുമായി ആലോചിച്ച കഥയാണ് ഇണയെ തേടി. ശോഭയെ ആയിരുന്നു നായികയായി മനസിൽ കണ്ടത്. പക്ഷേ അതിനിടയിൽ ശോഭ മരിക്കുന്നു. പിന്നീടാണ് പുതിയ നായികയെ സിനിമയിൽ അഭിനയിപ്പിക്കാമെന്ന് തീരുമാനിക്കുന്നത്.’–ആന്റണി ഈസ്റ്റ്മാൻ പറയുന്നു.

 

‘അക്കാലത്ത് കോടമ്പാക്കത്ത് സിനിമയിൽ അഭിനയിക്കണം എന്ന ലക്ഷ്യത്തോടെ മക്കളെ അവിടെ കൊണ്ടുവന്ന് വീടെടുത്ത് താമസിക്കുന്ന ഒരുപാട് കുടുംബങ്ങളുണ്ടായിരുന്നു. അങ്ങനെ ഞങ്ങൾ അഞ്ചെട്ടുപേരുടെ വീട്ടില്‍ പോയി. എന്റെ കയ്യിൽ കാമറയും ഉണ്ട്. മുഖത്ത് മേക്കപ്പ് ഇട്ടു വരരുതെന്ന് പെൺകുട്ടികളോട് നേരത്തെ പറഞ്ഞിരുന്നു.’

 

‘പക്ഷേ എല്ലാവരും മേക്കപ്പ് ഇട്ടാണ് ഫോട്ടോയ്ക്കായി വന്നത്. അങ്ങനെ വിഷമിച്ച് തിരിച്ചുപോകുന്ന വഴിയാണ് ഈ അടുത്തൊരു വീട്ടിൽ കുട്ടിയുണ്ടെന്ന് പറയുന്നത്. വലിയ ഭംഗിയൊന്നും ഇല്ലെന്നും പറഞ്ഞു. അവിടെ ചെന്നപ്പോൾ ഒരു കൊട്ടക്കസേരയിൽ കുട്ടി ഇരിക്കുന്നു. കണ്ടപ്പോൾ തോന്നിയത് അവിടുത്തെ വേലക്കാരിയോ മറ്റോ ആണെന്നാണ്. ഇവിടെ സിനിമയിൽ അഭിയിക്കാൻ താൽപര്യമുള്ള കുട്ടി ഉണ്ടല്ലോ അവർ എവിടെയെന്ന് ചോദിച്ചു. ‘അത് നാൻ താൻ, പുടിച്ചിതാ’ എന്ന് അവർ തന്നെ തിരിച്ചു ചോദിച്ചു.’

 

‘അത് പിന്നീട് പറയാമെന്നു ഞാൻ പറഞ്ഞു. വേറെ ആരും കൂടെ ഇല്ലേ എന്നു ചോദിച്ചപ്പോൾ , അമ്മ പച്ചക്കറി മേടിക്കാൻ പുറത്തുപോയതാണെന്നും ആ കുട്ടി പറഞ്ഞു. കുറച്ച് കഴിഞ്ഞപ്പോൾ അമ്മ വന്നു. ഞാൻ കാര്യങ്ങൾ പറഞ്ഞു. മേക്കപ്പ് ഇല്ലാതെ െവറുതെ വെള്ളം കൊണ്ട് മുഖം തുടച്ചാണ്അവരുടെ ഫോട്ടോ എടുത്തത്. ഫോട്ടോ എടുത്തു തിരിച്ചുവന്ന ശേഷം പ്രിന്റ് എടുത്തു കഴിഞ്ഞപ്പോൾ ഈ പെൺകുട്ടിയെ തന്നെ എല്ലാവർക്കും ഇഷ്ടമായി.’

 

‘പിറ്റേ ദിവസം അവരുടെ വീട്ടിലെത്തി സിനിമയിൽ തിരഞ്ഞെടുത്ത വിവരം അറിയിച്ചു. അമ്മയ്ക്കും മകൾക്കും ഒരുപാട് സന്തോഷമായി. മകളുടെ പേര് ചോദിച്ചപ്പോൾ അമ്മ പറഞ്ഞ പേര് വിജയമാല എന്നാണ്. വിജയമാല എന്ന പേരു വേണ്ട വേറെ പേര് ഞാൻ തന്നെ കണ്ടുപിടിച്ചോളാമെന്ന് പറഞ്ഞു. അന്ന് സ്മിത പാട്ടിൽ തിളങ്ങി അഭിനയിക്കുന്ന കാലമാണ്. ആ പേരിനോടൊരു ആകർഷണം തോന്നി. സ്മിത എന്നു പേരിട്ടു. സിനിമാമാസികകളിലും പുതുമുഖ നടി സ്മിത എന്നാണ് എഴുതിയത്.’

 

‘പടത്തിന്റെ ഷൂട്ട് തുടങ്ങി. നമ്മൾ പറയുന്നതുപോലെ തന്നെ അഭിനയിച്ചു. അതാണ് തുടക്കം. പിന്നീട് വിനു ചക്രവർത്തി ചെയ്ത സിനിമയോടെയാണ് പേരിൽ സിൽക്ക് എന്നു ചേർത്ത് തുടങ്ങിയത്. കമൽഹാസൻ നായകനായി എത്തിയ മൂന്നാം പിറൈ സിൽക്കിന്റെ ജീവിതം മാറ്റിമറിച്ചു.’

 

‘സ്മിത വലിയ നടിയായ ശേഷം മരണം വരെ എന്നെ മറന്നിട്ടില്ല. പല അഭിമുഖങ്ങളിലും എന്നെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. ഒരു ഉദാഹരണം പറയാം. എന്റെ സുഹൃത്ത് ശിവൻ സിനിമ സംവിധാനം ചെയ്യുന്ന സമയം. മദ്രാസിലെ സ്റ്റുഡിയോയിലാണ് ഷൂട്ട്. ഞാനു ഒപ്പം പോയി. എന്ന് സ്മിതയുടെ മിസ്റ്റര്‍ പാണ്ഡ്യൻ എന്ന സിനിമയും അവിടെയാണ് ഷൂട്ട്. ഇതറിഞ്ഞ ശിവന് സ്മിതയെ കാണണം. എന്നോട് ഇക്കാര്യം പറഞ്ഞു. ശിവന്റെ നിർബന്ധത്തിൽ ഞാൻ ചെന്നു.’

 

‘അവിടെ ചെന്ന് എന്റെ കണ്ട പാടെ അവൾ ഒറ്റവരവാണ്. ഓടി വന്ന് എന്റെ കൈ പിടിച്ചു കൊണ്ടുപോയി കസേര ഇട്ടു ഇരുത്തി. രജനികാന്ത് തൊട്ടടുത്ത് ഇരിപ്പുണ്ട്. അതായിരുന്നു അവളുടെ സ്നേഹം.’

 

‘അങ്ങനെ അത് കഴിഞ്ഞു. ആ സമയത്താണ് സിൽക് സ്മിതയുടെ ഡേറ്റ് ആവശ്യപ്പെട്ട് കലൂർ െഡന്നിസ് എന്നെ വിളിക്കുന്നത്. ഞാനും ചേർന്ന് നിർമിക്കാം എന്നായിരുന്നു ധാരണ. അന്ന് ഒരു ഡാൻസിന് ലക്ഷങ്ങളാണ് സ്മിതയുടെ പ്രതിഫലം. അങ്ങനെയുള്ള ഒരാൾ ഞാൻ പറഞ്ഞാൽ അഭിനയിക്കുമോ എന്നായിരുന്നു എന്റെ സംശയം. എന്നാൽ ഡെന്നിസിന് ഉറപ്പുണ്ടായിരുന്നു. സിൽക്കിന് അന്ന് ഊട്ടിയിൽ ഒരു സിനിമയുടെ ഷൂട്ട് നടക്കുന്നുണ്ട്. അവിടെ പോയി കാണാൻ തീരുമാനിക്കുന്നു. അവർ താമസിക്കുന്ന ഹോട്ടലിൽ മുറിയെടുത്തു. തിരക്കായതിനാൽ പെട്ടന്നു കാണാനായില്ല. ഞാൻ ഇവിടെ ഉണ്ടെന്ന കാര്യം ഹോട്ടലിലെ റിസപ്ഷനിൽ പറഞ്ഞ് ഏൽപിച്ചു. രാത്രി ഷൂട്ട് കഴിഞ്ഞെത്തിയപ്പോൾ എന്നെ വിളിച്ചു. ഞാൻ ഇവിടെ ഉണ്ടെന്നറിഞ്ഞതു തന്നെ സ്മിതയ്ക്ക് അദ്ഭുതമായിരുന്നു. വന്ന കാര്യം ഞാൻ അവതരിപ്പിച്ചു. ഇപ്പോൾ മേടിക്കുന്ന പ്രതിഫലം അത് എത്രയാണെങ്കിലും അതു തന്നെ തരാമെന്നും പറഞ്ഞു. എന്നാൽ എന്റെ പടമായതിനാൽ കാശു വേണ്ടെന്നും ഷൂട്ട് തുടങ്ങുന്ന തിയതി മാത്രം പറഞ്ഞാൽ മതിയെന്നുമാണ് സ്മിത പറഞ്ഞത്.’

 

‘അവസാനം അവളെ കാണുന്നത് 1995ൽ മദ്രാസിൽ വച്ചാണ്. അന്ന് ഞാൻ അവളെ കുറേ ഉപദേശിച്ചു. സ്വന്തമായി വീടും ബാങ്ക് ബാലൻസും വേണമെന്നു പറഞ്ഞു. പൈസ മുഴുവൻ ഡോക്ടർ എന്നു പറയുന്ന ഒരാൾ ബിസിനസിൽ ഇറക്കിയിരിക്കുകയാണെന്നു പറഞ്ഞു. അന്ന് അവൾ കുറേ കരഞ്ഞു. അന്നാണ് അവസാനമായി കാണുന്നതും.’

 

‘സത്യത്തിൽ സ്മിയുടെ അമ്മയായി പരിചയപ്പെടുത്തിയ യുവതി ഇവരുടെ അമ്മ അല്ലായിരുന്നു. അക്കാര്യം ഞാൻ അവരോട് തന്നെ ചോദിച്ചിട്ടുണ്ട്. ഒരു വയസ്സുള്ളപ്പോൾ സ്മിതയെ താൻ വാങ്ങിയതാണെന്നാണ് അന്ന് മറുപടിയായി അവർ പറഞ്ഞത്. എന്തിനാണ് വാങ്ങിയതെന്നും ഞാൻ ചോദിച്ചിട്ടില്ല.’–ആന്റണി ഈസ്റ്റ്മാൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com