ADVERTISEMENT

അറുപത് വയസ്സു കഴിഞ്ഞപ്പോൾ മോഡലിങ് രംഗത്തേയ്ക്ക് ഇറങ്ങിയ ആളല്ല രാജിനി ചാണ്ടി, താരത്തിന്റെ ഭാഷയിൽ പറഞ്ഞാൽ ‘നിങ്ങളൊക്കെ ജനിക്കുന്നതിനു മുമ്പേ സ്വിം സ്യൂട്ടും ബിക്കിനിയുമൊക്കെ അണിഞ്ഞ് ഈ സീൻ വിട്ടതാണ്’....വെറുതെ പറയുന്നതല്ല തെളിവുമുണ്ട്. അൻപത് വർഷം മുമ്പ് സ്വിം സ്യൂട്ട് അണിഞ്ഞ് നിൽക്കുന്ന ചിത്രങ്ങൾ താരം തന്നെയാണ് പ്രേക്ഷകർക്കായി പങ്കുവയ്ക്കുന്നത്. രാജിനി ചാണ്ടിയുടെ പുതിയ ഫോട്ടോഷൂട്ടിനു നേരെ സമൂഹമാധ്യമങ്ങളിൽ വലിയ വിമർശനം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് വിമർശകർക്കു മറുപടിയുമായി താരം നേരിട്ടെത്തിയത്.

 

‘ 60 വയസ്സ് കഴിഞ്ഞു ചട്ടയും മുണ്ടും ഇട്ടു സിനിമയിലേക്ക് വന്ന ഒരു ആന്റി എന്ന നിലയിലാണ് നിങ്ങൾ പലരും എന്നെ കാണുന്നത്. എന്നാൽ 1970 ൽ വിവാഹം കഴിഞ്ഞു ബോംബെയിൽ പോയപ്പോൾ ഇതുപോലെയൊന്നുമായിരുന്നില്ല ജീവിതം. നല്ല പൊസിഷനിൽ ജോലി ചെയ്തുകൊണ്ടിരുന്ന എന്റെ ഭർത്താവിന്റെ ഒപ്പം ഔദ്യോഗിക മീറ്റിങ്ങുകളിലും പാർട്ടികളിലും ഞാൻ ഒപ്പം പോയിരുന്നു. അവിടുത്തെ ലൈഫ് സ്റ്റൈൽ അനുസരിച്ച് വേഷവിധാനം ചെയ്തിരുന്നു.’–രാജിനി പറയുന്നു.

 

rajini-chandy

‘ഫോർമൽ മീറ്റിങ്ങിനു പോകുമ്പോൾ സാരി ധരിക്കും. എന്നാൽ കാഷ്വൽ മീറ്റിങ്ങിനും പാർട്ടിക്കും പോകുമ്പോൾ ജീൻസ് ടോപ്, മറ്റു മോഡേൺ വസ്ത്രങ്ങൾ എന്നിവ ധരിച്ചിരുന്നു.  അതുപോലെ സ്വിം സ്യൂട്ട്, ബിക്കിനി ഒക്കെ ഇടേണ്ട അവസരത്തിൽ അതും ധരിക്കുമായിരുന്നു. വൈകുന്നേരങ്ങളിൽ ടാജിലും ഒബ്‌റോയ് ഹോട്ടലിലും ഒക്കെ കോക്ക്ടെയ്ൽ ഡിന്നറും മറ്റും ഉണ്ടായിരുന്നു.  എന്റെ ചെറുപ്പകാലം ഇങ്ങനെയൊക്കെയായിരുന്നു.  ഒട്ടുമിക്ക രാജ്യങ്ങളും സന്ദർശിച്ചിട്ടുണ്ട്.   ഇപ്പോഴും ഞാൻ ജീൻസ് ടോപ്പ് ഒക്കെ ധരിക്കാറുണ്ട്’.   

 

‘ഇങ്ങനെയാണ് ജീവിച്ചിരുന്നതെന്നു ആരോടും പറഞ്ഞു നടക്കേണ്ട ആവശ്യം ഇല്ലാത്തതുകൊണ്ട് ഞാൻ ആരോടും പറഞ്ഞില്ല, ഇപ്പോൾ പറയാൻ അവസരം വന്നതുകൊണ്ട് പറഞ്ഞു എന്നെ ഉള്ളൂ.  ഈ നെഗറ്റിവ് കമന്റ് ഇടുന്നവർക്ക് ഞാൻ എങ്ങനെ ജീവിക്കണം എന്ന് പറയാൻ അധികാരമില്ല.  നിങ്ങളൊക്കെ ജനിക്കുന്നതിനു മുമ്പേ എനിക്ക് ഇഷ്ടമുള്ളതുപോലെ ജീവിച്ച് ഇപ്പോഴും നന്നായി ജീവിതം  കൊണ്ടു പോകുന്ന ഒരാളാണ്.  കുടുംബ ജീവിതത്തിലായാലും സാമൂഹ്യ ജീവിതത്തിലായാലും ഞാൻ സന്തോഷവതിയാണ്’.–രാജിനി ചാണ്ടി പറയുന്നു. 

 

എന്തിനാണ് മറ്റുള്ളവരെക്കുറിച്ച് മോശം അഭിപ്രായം പറഞ്ഞു സ്വന്തം ജീവിതം നശിപ്പിക്കുന്നതെന്നു രാജിനി ചാണ്ടി ചോദിക്കുന്നു.  എന്തെങ്കിലും അറിയാനുള്ളവർക്ക് ഒളിച്ചിരിക്കാതെ തന്നെ വിളിക്കാം. ചോദിക്കാം, അല്ലെങ്കിൽ നേരിട്ട് വന്നു കണ്ടു സംസാരിക്കാം.  ജീവിതം തനിക്ക്  ഇഷ്ടമുള്ളതുപോലെ ജീവിക്കാനാണ് തീരുമാനമെന്നും രാജിനി ചാണ്ടി കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com