കോവിഡ് പോസിറ്റീവെന്ന വാർത്ത നിഷേധിച്ച് ലെന
Mail This Article
സിനിമാ ചിത്രീകരണത്തിനു ശേഷം ബ്രിട്ടനിൽ നിന്നു തിരിച്ചെത്തിയ ചലച്ചിത്ര താരം ലെനയ്ക്ക് കോവിഡാണെന്ന വാർത്തകൾ നിഷേധിച്ച് താരം തന്നെ രംഗത്ത്. ലണ്ടനിൽ നിന്ന് താൻ ആർടിപിസിആർ ടെസ്റ്റ് നടത്തി നെഗറ്റീവാണെന്ന് സ്ഥിരീകരിച്ച ശേഷമാണ് ഇന്ത്യയിലേക്ക് എത്തിയതെന്ന് താരം പറയുന്നു.
‘എനിക്ക് കോവിഡ് പോസിറ്റീവാണെന്നും ബാംഗ്ലൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ചില വാർത്തകൾ പരക്കുന്നുണ്ട്. എന്നാൽ ലണ്ടനിൽ നിന്ന് പോന്നപ്പോൾ തന്നെ ആർടിപിസിആർ ടെസ്റ്റ് നടത്തി കോവിഡ് നെഗറ്റീവാണെന്നു സ്ഥിരീകരിച്ചിരുന്നു. യുകെയിൽ നിന്നുള്ള യാത്രക്കാർക്കുള്ള പ്രത്യേക കോവിഡ് മാനദണ്ഡപ്രകാരം ബാംഗ്ലൂരിലെ ആശുപത്രിയിൽ ക്വാറന്റൈനിൽ കഴിയുകയാണ് ഞാൻ. ഞാൻ സുരക്ഷിതയാണ്’ ലെന പറയുന്നു.
കേരളത്തിലേക്കുളള കണക്ടിങ് ഫ്ലൈറ്റിൽ കയറുന്നതിനു വേണ്ടിയായിരുന്നു താരം ബെംഗളൂരുവിൽ ഇറങ്ങിയത്. ബെംഗളൂരു മെഡിക്കൽ കോളജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ട്രോമ കെയർ സെന്ററിൽ ഐസലേഷനിലാണ് നടി. നതാലിയ ശ്യാം സംവിധാനം ചെയ്യുന്ന ‘ഫൂട്ട്പ്രിന്‍റ്സ് ഓണ്‍ ദ് വാട്ടര്‍’ എന്ന ഇന്തോ-ബ്രിട്ടിഷ് സിനിമയുടെ ഷൂട്ടിങ്ങിനാണ് ലെന ബ്രിട്ടനിലെത്തിയത്.
അതേസമയം, ബ്രിട്ടനിൽനിന്ന് കഴിഞ്ഞ ദിവസങ്ങളിലായി ഇന്ത്യയിലെത്തിയ 102 പേർക്ക് കോവിഡിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചിരുന്നു. ബ്രിട്ടനിൽ പുതിയ വൈറസ് വകഭേദം ഭീതി സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് അവിടെ നിന്നെത്തിയവരിൽ കോവിഡ് സ്ഥിരീകരിക്കുന്നത് ഇന്ത്യയിലും ആശങ്കയുണ്ടാക്കുന്നത്. ബ്രിട്ടനിൽനിന്നു വരുന്ന എല്ലാ യാത്രക്കാരെയും ആർടി– പിസിആർ പരിശോധനയ്ക്കു വിധേയരാക്കുന്നുണ്ട്. പരിശോധനാഫലത്തിനായി വിമാനത്താവളത്തിൽ കാത്തിരിക്കാനും ഇവർക്ക് നിർദേശം നൽകുന്നുണ്ട്. ജനിതക വ്യതിയാനം സംഭവിച്ച വൈറസുകളുടെ സാന്നിധ്യം ഉണ്ടോയെന്ന് പരിശോധിക്കാനാണ് ഇത്.