ADVERTISEMENT

നിമിഷ സജയൻ, സുരാജ് വെഞ്ഞാറമ്മൂട് എന്നിവർ പ്രധാനകഥാപാത്രങ്ങളാകുന്ന ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്ന സിനിമയെ വിമർശിച്ച് ശ്രീറാം സുബഹ്മണ്യം എന്ന പ്രേക്ഷകൻ എഴുതിയ കുറിപ്പ് ചർച്ചയാകുന്നു. വിമർശനത്തിനു മാത്രം ഉണ്ടാക്കിയ സിനിമയാണെന്നും മണിക്കൂറുകളോളം ബോറടി മാത്രമാണ് സമ്മാനിച്ചതെന്നും ശ്രീറാം പറയുന്നു.

 

ശ്രീറാമിന്റെ വാക്കുകൾ;

 

"ഇന്ന് ഞങ്ങൾ ആണുങ്ങൾ പാചകം ചെയ്യാം സ്ത്രീകൾക്ക് ഇന്ന് റസ്റ്റ്." എന്ന് ഡയലോഗും അത് കഴിഞ്ഞുള്ള സീനും വ്യക്തിപരമായി എനിക്ക് റിലേറ്റ് ചെയ്യാൻ കഴിഞ്ഞു.  ആണുങ്ങൾ വീട്ടിൽ പത്രവും വായിച്ചിരിക്കുമ്പോൾ പെണ്ണുങ്ങൾ ശ്വാസം വിടാൻ സമയം കിട്ടാതെ പണി എടുക്കുന്ന സ്ത്രീകളെയും  ഒരു പാട് കണ്ടിട്ട്  ഉണ്ട്. തീർച്ചയായും എല്ലാവർക്കും അറിയാവുന്നതും , എന്നാൽ ആരും അങ്ങനെ സീരിയസ് ആയി ചർച്ച ചെയ്തിട്ടുള്ളതും ആയ ഒരു കാര്യം തന്നെ ആണ് ചിത്രത്തിൽ പറഞ്ഞു തുടങ്ങിയത്.. അടുക്കളയും എച്ചിൽ വാരലും മാറി മാറി മൂന്നു സീനിൽ വരുമ്പോൾ തന്നെ കണ്ടിരിക്കുന്ന പ്രേക്ഷകന് മടുപ്പു തോന്നുന്നുവെങ്കിൽ ജീവിതകാലം മുഴുവൻ ഇത് മാറി മാറി അനുഭവിച്ചു കൊണ്ടിരിക്കുന്ന സ്ത്രീകളും ഉണ്ട് എന്ന സത്യം  പ്രേക്ഷകരെ ചിന്തിപ്പിക്കും.

 

എന്നാൽ അതിനപ്പുറത്തേക്ക് ചിത്രത്തിൽ കാണിക്കുന്ന ഭൂരിഭാഗം വിഷയങ്ങളും ഒരുപാട് ഊതിപ്പെരുപ്പിക്കുന്നതാണ്. കഴിഞ്ഞ ഒരു 30 അല്ലെങ്കിൽ 40 കൊല്ലത്തിനടയിൽ നടന്നിരിക്കാൻ സാധ്യത ഇല്ലാത്ത കാര്യങ്ങൾ പടത്തിൽ കുത്തി നിറച്ചിരിക്കുന്നു. അടുപ്പിൽ വച്ച് മാത്രമേ ചോറുണ്ടാക്കാവൂ, പേസ്റ്റ് തേച്ചു ബ്രഷ് കയ്യിൽ കൊണ്ട് കൊടുത്താലേ പല്ലു തേയ്ക്കു, വാഷിങ് മെഷീൻ ഉപയോഗിക്കരുത് തുടങ്ങി ഇതൊക്കെ ഏതു നാട്ടിലാണ് നടക്കുന്നത് എന്ന് തോന്നിപ്പിക്കുന്ന വിധത്തിലുള്ള കാര്യങ്ങൾ ചിത്രത്തിനെ നശിപ്പിക്കുന്നു.

 

ആർത്തവവും, ശബരിമലയും ഒക്കെ സംബന്ധിച്ച സീനുകൾ വ്യക്തമായ പ്രൊപഗാണ്ട ആണെന്ന് വിമർശിക്കുന്നതിൽ തെറ്റില്ല എന്നാണ് ചിത്രം കണ്ടപ്പോൾ എനിക്ക് തോന്നിയത്. അല്ലെങ്കിലും മാല ഇട്ടയാൾ ഭാര്യയെ തൊട്ടതിന്റെ പേരിൽ പ്രായശ്ചിത്തമായിട്ടു ചാണകം ഉരുട്ടി തിന്നാൻ ഉപദേശിക്കുന്ന മാതിരി ഉള്ള കഥാപാത്ര സൃഷ്ടിയെ ഒക്കെ എന്ത് പേര് വിളിച്ചാണ് വിശേഷിപ്പിക്കേണ്ടത് എന്ന് പിടികിട്ടുന്നില്ല. 

 

ചിത്രത്തിൽ പലയിടത്തുമുള്ള ഈ ഓവർ ഡോസുകൾ മൂലം പറയാനിരുന്ന ഒരു നല്ല സന്ദേശം കൂടി നശിപ്പിച്ചു എന്ന് പറയാം. കുറച്ചു കൂടി വ്യക്തമായി പറഞ്ഞാൽ നല്ലൊരു വിഷയം, കുറച്ചു ഡാർക്ക് ഹ്യൂമർ ഒക്കെ കലർത്തി, ഇന്നത്തെ തലമുറക്കും, അവർ കണ്ടിട്ടുള്ള തൊട്ടു മുൻപിലെ തലമുറയിലെ ആളുകളുമായി എങ്കിലും റിലേറ്റ് ചെയ്യാൻ കഴിയുന്ന രീതിയിൽ ഒരു തിരക്കഥ നൽകിയിരുന്നെങ്കിൽ ഒരു മികച്ച ചിത്രമായി മാറേണ്ടിയിരുന്ന ഒരു സിനിമയെ ബോർ അടിപ്പിക്കുന്ന വിധം , തീരെ എൻഗേജിങ് ആക്കാതെ , ചുമ്മാ വിമർശനത്തിന് വേണ്ടി മാത്രം ഉണ്ടാക്കിയെടുത്തു.  

 

കഴിഞ്ഞ നൂറ്റാണ്ടിൽ ജീവിച്ചിരുന്നത് എന്ന് തോന്നിപ്പിക്കുന്ന  കഥാപാത്രങ്ങളെയും, അതിലും പഴയ കഥ സന്ദർഭങ്ങളെയും  ഒക്കെ കൊണ്ട് സമ്പുഷ്ടമാക്കി വെറുപ്പിച്ചു. അതിനെ ബാലൻസ് ചെയ്യിക്കാൻ എന്നവണ്ണമുള്ള  ഭാര്യക്ക് ചായ ഉണ്ടാക്കി കൊണ്ട് കൊടുക്കുകയും, ആഴ്ചയിൽ നാല് ദിവസവും ബിരിയാണി ഉണ്ടാക്കി കൊടുക്കുയും ചെയ്യുന്ന വേറെയും ചില കഥാപാത്ര  ഏച്ചുകെട്ടലുകളും  ചിത്രത്തിൽ കാണാം.

 

കേരളത്തിൽ ഒള്ള ഒരു വീട്ടിലെ അടുക്കള കഥയ്ക്ക് , ദ് ഗ്രേറ്റ് കേരള കിച്ചൻ എന്ന് പേരിടാത്ത ഇന്ത്യൻ കിച്ചൻ എന്ന പേരിട്ടു കൊണ്ട് നമ്മുടെ നമ്പർ വൺ കേരളത്തിന്റെ അഭിമാനം കാത്തു സൂക്ഷിച്ച ഡയറക്ടർ ബ്രില്ലിയൻസ് കലക്കി.  അങ്കിൾ എന്ന സിനിമയ്ക്കു സ്റ്റേറ്റ് അവാർഡ് കിട്ടിയ സ്ഥിതിക്ക് ഇതിനും ഒരു പാട് അവാർഡുകൾ ലഭിക്കാൻ സാധ്യത ഉണ്ട്.. പക്ഷേ അവാർഡിന് ഏറ്റവും അർഹർ ഈ ബോറടി ഒന്നേമുക്കാൽ മണിക്കൂർ സഹിച്ച പ്രേക്ഷകരാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com