ആറാട്ട് ഗോപനോടു മുട്ടാൻ കെജിഎഫ് വില്ലൻ
Mail This Article
കെജിഎഫിൽ റോക്കി ഭായിയെ വിറപ്പിച്ച ഗരുഡ എന്ന വില്ലൻ മലയാളത്തിലേയ്ക്ക്. ബി. ഉണ്ണികൃഷ്ണൻ–മോഹൻലാൽ ചിത്രം ആറാട്ടിലൂടെയാണ് ഗരുഡയെ ഗംഭീരമാക്കിയ രാമചന്ദ്ര രാജുവിന്റെ മലയാളത്തിലെ അരങ്ങേറ്റം. പ്രധാന വില്ലനല്ലെങ്കിലും സുപ്രധാന വേഷത്തിലാണ് ചിത്രത്തിൽ രാമചന്ദ്ര രാജു എത്തുക. മോഹൻലാലും രാമചന്ദ്രനുമുള്ള അത്യുഗ്രൻ ആക്ഷൻ രംഗം സിനിമയുടെ ഹൈലൈറ്റ് ആകും.
ആറാട്ട് ഗോപൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. പ്രത്യേക ലക്ഷ്യത്തോടെ ഗോപൻ നെയ്യാറ്റിൻകരയിൽനിന്നു പാലക്കാട്ടെ ഒരു ഗ്രാമത്തിൽ എത്തുന്നു; തുടർന്നുള്ള സംഭവങ്ങളാണ് ‘ആറാട്ട്’. മോഹൻലാൽ ഉപയോഗിക്കുന്ന കറുത്ത ബെൻസ് കാറും ചിത്രത്തിലെ ഹൈലൈറ്റാണ്. ‘‘മൈ ഫോൺ നമ്പർ ഈസ് 2255’’ എന്ന ‘രാജാവിന്റെ മകനി’ലെ ഡയലോഗ് ഓർമിപ്പിക്കാനായി കാറിനും 2255 എന്ന നമ്പറാണു നൽകിയിരിക്കുന്നത്
ശ്രദ്ധ ശ്രീനാഥാണു നായിക. നെടുമുടി വേണു, സായ്കുമാർ, സിദ്ദിഖ്, വിജയരാഘവൻ, ജോണി ആന്റണി, ഇന്ദ്രൻസ്, രാഘവൻ, നന്ദു, ബിജു പപ്പൻ, ഷീല, സ്വാസിക, മാളവിക, രചന നാരായണൻകുട്ടി തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ചിത്രത്തിന്റെ രചന നിർവഹിക്കുന്നത് ഉദയകൃഷ്ണ. ക്യാമറ: വിജയ് ഉലകനാഥ്, എഡിറ്റർ: സമീർ മുഹമ്മദ്. സംഗീതം: രാഹുൽ രാജ്. കലാസംവിധാനം: ജോസഫ് നെല്ലിക്കൽ. വസ്ത്രാലങ്കാരം: സ്റ്റെഫി സേവ്യർ.