ADVERTISEMENT

സിനിമാ മേഖലയില്‍ നിലനിൽക്കുന്ന പുരുഷാധിപത്യത്തെ പരിഹസിച്ച് നടി ശ്രദ്ധ ശ്രീനാഥ്. വരുണ്‍ ധവാന്റെ വിവാഹച്ചിത്രം പങ്കുവച്ചായിരുന്നു നടിയുടെ പ്രതികരണം. ‘ഇനി മുതല്‍ മറ്റു നായികമാര്‍ക്കൊപ്പം അഭിനയിക്കാന്‍ ഭാര്യ നടാഷയും വീട്ടുകാരും സമ്മതിക്കില്ല, ഇതോടെ വരുണ്‍ ധവാന്റെ കരിയര്‍ തീര്‍ന്നു’,–ശ്രദ്ധ കുറിച്ചു.

 

‌‘മറ്റൊരു നല്ല നടന്‍ കൂടി പൊടി പിടിച്ചിരിക്കാന്‍ പോകുന്നു. ഇനി വീണ്ടും അവനെ സ്‌ക്രീനില്‍ കാണാന്‍ കഴിയില്ല എന്നതില്‍ സങ്കടമുണ്ട്. മറ്റ് നായികമാര്‍ക്കൊപ്പം അഭിനയിക്കുന്നതില്‍ നിന്നും ഭാര്യയും അവളുടെ വീട്ടുകാരും അവനെ വിലക്കും. ഒരുപക്ഷേ അദ്ദേഹം പുരുഷ കേന്ദ്രീകൃതമായ സിനിമകള്‍ മാത്രം ചെയ്യുന്നതിലേക്ക് മാറുമോ? എന്നാല്‍ വ്യക്തിഗത ജീവിതവും ജോലിയും എങ്ങനെ ഒരുമിച്ച് മുന്നോട്ടു കൊണ്ടുപോകും. കഠിനമാണ്. നമ്മള്‍ അവനെ മിസ് ചെയ്യും. അഭിനന്ദനങ്ങള്‍, വരുണ്‍” എന്നാണ് ശ്രദ്ധയുടെ പോസ്റ്റ്.

 

വിവാഹം കഴിയുന്നതോടെ അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കാനും നായകന്‍മാരുമായി അടുത്തിടപഴകാത്ത കഥാപാത്രങ്ങള്‍ മാത്രം ചെയ്യാനും നിര്‍ബന്ധിതരാകുന്ന നായികമാരെ ഊന്നിയുള്ള ശ്രദ്ധയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയും ഏറ്റെടുത്തു.

 

വിവാഹം കഴിഞ്ഞ നായികമാര്‍ സ്ത്രീ കേന്ദ്രീകത കഥാപാത്രങ്ങളിലേക്ക് മാത്രമായി ഒതുങ്ങിപ്പോകുന്നതിനെ കുറിച്ചുമാണ് ശ്രദ്ധയുടെ വാക്കുകള്‍. ഇതോടൊപ്പം തന്നെ സമൂഹത്തില്‍ നിലനില്‍ക്കുന്ന വ്യവസ്ഥിതിയെ ചോദ്യം ചെയ്ത് ശ്രദ്ധ മറ്റൊരു കുറിപ്പും കൂടി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.

 

‘പാട്രിയാര്‍ക്കിയെ പരിഹസിച്ച് ഞാന്‍ ഇന്നലെ ഒരു കുറിപ്പെഴുതിയിരുന്നു. നിങ്ങള്‍ക്ക് അത് തമാശയായി തോന്നിയില്ലേ? വിവാഹശേഷം ഒരു നടന്‍ അഭിനയിക്കുന്നില്ലെന്ന് കേട്ടാല്‍ നിങ്ങള്‍ക്ക് തമാശയായി തോന്നാം. എന്നാല്‍ വിവാഹത്തിന് ശേഷം ഒരു അഭിനേത്രി സിനിമാരംഗത്ത് നിന്ന് പിന്‍വാങ്ങുന്നുവെന്ന് കേട്ടാല്‍ എന്താ നിങ്ങള്‍ക്ക് തമാശയായി തോന്നാത്തത് ‘?, എന്നായിരുന്നു ശ്രദ്ധയുടെ മറ്റൊരു കുറിപ്പ്.

 

ജനുവരി 25നായിരുന്നു ബോളിവുഡ് നടന്‍ വരുണ്‍ ധവാന്റെ വിവാഹം. സ്‌കൂള്‍കാലം മുതലുള്ള തന്റെ സുഹൃത്തും ഫാഷന്‍ ഡിസൈനറുമായി നടാഷ ദലാലാണ് വധു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com