ADVERTISEMENT

ദൃശ്യം മലയാള സിനിമക്ക് സമ്മാനിച്ച വിസ്മയത്തിന്റെ ആവർത്തനമായി ദൃശ്യം 2 എത്തിയിരിക്കുകയാണ്. മികച്ച അഭിപ്രായങ്ങളാണ് എവിടെ നിന്നും ഉയരുന്നത്. സൂക്ഷ്മമായ തിരക്കഥയും മോഹൻലാലിന്റെ അഭിനയവുമാണ് ദൃശ്യം 2–നെ മികച്ചതാക്കുന്നതെന്നാണ് വിലയിരുത്തൽ. ഒടിടി പ്ലാറ്റ്ഫോമിലെ റിലീസ് എന്നതായിരുന്നു ഒരു ആശങ്ക. എന്നാൽ ആശങ്കകൾ അസ്ഥാനത്താക്കി മികച്ച അഭിപ്രായം എങ്ങുനിന്നും കേൾക്കുന്ന സന്തോഷത്തിലാണ് നിർമാതാവ് ആന്റണി പെരുമ്പാവൂർ. ആ സന്തോഷം ആന്റണി മനോരമ ന്യൂസ് ഡോട് കോമിനോട് പങ്കുവയ്ക്കുന്നു. 

 

ആദ്യ ദിനം തന്നെ മികച്ച അഭിപ്രായങ്ങൾ; എന്തുതോന്നുന്നു..?

 

ദൃശ്യം എന്ന് പറയുന്ന സിനിമ വന്നപ്പോഴാണ് മലയാള സിനിമയുടെ ചലനം വേറൊരു തലത്തിലേക്ക് മാറിയത്. അതിനു ശേഷം മലയാളത്തിൽ ഒരുപാട് സിനിമകളുടെ വിജയം സംഭവിച്ചിട്ടുണ്ട്. അപ്പോൾ അതിന്റെയൊരു രണ്ടാം ഭാഗം വരുമ്പോൾ വളരെ സൂക്ഷിക്കുകയും ശ്രദ്ധിക്കുകയും വേണം. രണ്ടാം ഭാഗങ്ങളുടെ വിജയം വളരെ അപൂർവമാണ്. വളരെ അധികം സമയം കൊണ്ടാണ് ജീത്തു കഥ രൂപപ്പെടുത്തിയത്. ആ സിനിമ ഈ സമയത്ത് ചെയ്യണം എന്ന് ഞങ്ങൾ തീരുമാനിക്കുകയായിരുന്നു. കോവിഡ് ഉണ്ടാക്കിയ പ്രതിസന്ധികളെ മറികടക്കണം എന്നതാണ് തീരുമാനത്തിന് പിന്നിൽ. ലോകത്ത് എല്ലായിടത്ത് നിന്നും ഉള്ളവർക്ക് ഒരേസമയം ഇപ്പോൾ സിനിമ കാണാൻ സാധിച്ചു. വലിയ സന്തോഷം. ലാൽ സാറുമായും ജീത്തുവുമായി സംസാരിച്ചു. അവരുടെ സന്തോഷം കൂടി പങ്കുവയ്ക്കുന്നു.

 

ദൃശ്യം 3 ഉണ്ടാകുമോ..?

 

ദൃശ്യം 3 സിനിമ ജീത്തുവിന്റെ മനസ്സിലുണ്ട്. അത് അദ്ദേഹത്തിന്റെ സംസാരത്തിൽ നിന്ന് മനസ്സിലായതാണ്.  അതുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലാൽ സാറും ജീത്തുവും അതേപ്പറ്റി സംസാരിക്കുന്നുണ്ട്. ദൃശ്യം 3 ഞങ്ങളെല്ലാം ആഗ്രഹിക്കുന്നു. ദൃശ്യം 2 –ന് എല്ലാ ഭാഷയിലും റിമേക്ക് ഉണ്ടാകം. തിയറ്ററിൽ റിലീസാകാത്തതിൽ നിരാശയുണ്ട്.  സിനിമ തിയറ്ററിൽ തന്നെ പ്രദർശിപ്പിക്കണമെന്ന് ആഗ്രഹമുള്ള ആളാണ് ഞാൻ. പക്ഷേ ഇത് പ്രത്യേക കാലഘട്ടമാണ്. നിലനിൽപ്പിന്റെ ഭാഗമായാണ് ഒടിടി റിലീസ്.

 

വരാൻ പോകുന്ന മറ്റ് ചിത്രങ്ങൾ..?

 

'ബാറോസ്' മോഹൻലാൽ സർ സംവിധം ചെയ്യുന്ന സിനിമ ഉടനെ തന്നെ തുടങ്ങും. ആ സിനിമയിലേക്കാണ് ലാൽ സർ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മരക്കാർ റിലീസിന് ഒരുങ്ങിയിരിക്കുകയാണ്.  ആശിർവാദിന്റെ ബാനറിൽ ഇനി വരാൻ പോകുന്ന ചിത്രങ്ങൾ ബാറോസ്, എമ്പുരാൻ, അമ്മ സംഘടനയ്ക്ക് വേണ്ടി ചെയ്യുന്ന ചിത്രം എന്നിവയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com